ചന്ദനത്തിരിയുടെ മണവും, മഴയുടെ ബാക്കി കഥയെന്ന പോലെ വീശിയ തണുത്ത കാറ്റും രാത്രിയെ അൽപ്പം അഴകുള്ളതാക്കി മാറ്റി . നാലു തിരിയിട്ട വിളക്കിന്റെ മുൻപിൽ മൂന്ന് ഇലകളിലായി അവിലും മലരും ശർക്കരയുമൊക്കെ വച്ചിരിക്കുന്നു. ഒരോ ഇലകൾക്ക് മുൻപിലും ഓരോ കരിക്കും കരുതിയിട്ടുണ്ട്.അൽപ്പം ചെത്തിപ്പൂവൊക്കെ വിളക്കിലും ഇലകളിലും വാരി വിതറിയിട്ട് മുറിയ്ക്കു പുറത്തേയ്ക്ക് ഇറങ്ങി.
ആത്മാക്കൾക്കുള്ള ദാഹം വെയ്പ്പാണ്. വർഷങ്ങൾക്ക് മുൻപ് ഇതുപോലുള്ള ദിവസം, ഇങ്ങനെ വച്ചിട്ട് പോരുന്ന മുറിയിൽ പോകാൻ പിന്നീട് ഭയമാണ്. ഇടയ്ക്ക് മച്ചിന്റെ മുകളിൽ എലികൾ കൂട്ടയോട്ടം നടത്തുമ്പോൾ അമ്മ ഇങ്ങനെ പറയും “തട്ടും മുട്ടും കേൾക്കുന്നുണ്ടല്ലോ, വന്നിട്ടുണ്ട് “
അരൂപികളായ ആത്മാക്കളാണ് !!! മരിച്ചു മണ്ണടിഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കൾ അന്ന് ഭക്ഷണം കഴിക്കുവാൻ വരുമത്രെ. വെറുതെ വരിക മാത്രമല്ല വരവ് അറിയിക്കുകയും ചെയ്യും. അങ്ങനെ മച്ചിൻപുറത്തെ എലികളുടെ കഷ്ടപ്പാടിന്റെ ക്രെഡിറ്റ് മുഴുവൻ ആത്മാക്കൾ തട്ടിയെടുത്തെന്ന് സാരം. അമ്മയുടെയും അച്ഛന്റെയും സംസാരമൊക്കെ നടക്കുമ്പോൾ ഇടയ്ക്ക് ഒന്ന് ഒളിഞ്ഞു നോക്കുക പതിവാണ്. ആരെയും കാണാറില്ലെങ്കിലും ആരോ അവിടുണ്ടെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു വച്ചതു കൊണ്ട് ഭയമാണ്.
ഇന്ന് വളരെ അത്ഭുതത്തോടെയാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്. എങ്ങനെയും ഈ സമയം കഴിഞ്ഞ് ഇലയിൽ വച്ചിരിക്കുന്ന ഉണക്ക മുന്തിരിയും തൊട്ടു മുൻപിലെ ഇളം കരിക്കും തട്ടിയെടുക്കുക എന്നതാണ് ലക്ഷ്യം !!!!
എന്തായാലും അൽപ്പ സമയത്തിന് ശേഷം ദാഹം വെച്ച സാധന സാമഗ്രഹികൾ എടുത്തു. ഒരുപക്ഷെ മൂന്ന് ഇലകളിൽ നിന്ന് ഒരുപാട് ആത്മാക്കൾ കഴിച്ചിട്ടുണ്ടാകുമോ?? ഞാൻ ചിന്തിച്ചു പോയത് ആ ഇലകളിലെ ഉണക്ക മുന്തിരിയിൽ ഗണ്യമായ കുറവ് കണ്ടപ്പോഴാണ്. എന്തായാലും കാര്യമായൊന്നും അതിൽ നിന്നും കഴിച്ചില്ല പകരം വച്ചിരുന്ന രണ്ടു കരിക്കും കുടിച്ചു തീർത്തു.
പ്രിയപ്പെട്ട ആത്മാക്കൾക്ക് ഒരുപാട് നന്ദി; രാത്രിൽ കുടിക്കാൻ കിട്ടിയ കരിക്കിനും, നിങ്ങൾ ബാക്കിവച്ച ഉണക്ക മുന്തിരിക്കും.”ഇടയ്ക്ക് ഇടയ്ക്ക് വരുമ്പോൾ ഈയുള്ളവന്റെ കഷ്ടപ്പാടും ദാരിദ്ര്യവും അൽപ്പം കൊണ്ടുപോകുവാനും മറക്കരുത്”, കാരണം നിങ്ങൾക്കായി മറക്കാതെ ഞങ്ങൾ ഭക്ഷണം ഒരുക്കാറുണ്ട് അതെത്ര ദാരിദ്ര്യം ആയാൽപോലും !!!
അരൂപികളായ പ്രിയ ആത്മാക്കൾക്ക് ഒരിക്കൽ കൂടി നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.
Crct🙂
LikeLiked by 1 person
😊
LikeLike