Design a site like this with WordPress.com
Get started

വട്ടപ്പൊട്ട് സമുദായം

കാറ്റത്തു പാറി പറക്കുന്ന നരച്ച തലമുടി കറുത്ത മുഖത്തിനു കൂടുതൽ ഭംഗി നൽകി. കണ്ണിൽ വല്ലാത്തൊരു ദേഷ്യം നിറഞ്ഞു നിന്നു മുഖത്തു ആകമാനം ഗൗരവം വരുത്തുവാൻ ശ്രമിക്കുന്നുണ്ട്. എന്താണ് കാര്യമെന്നും, ആരാണെന്നും മനസിലായത് നെറ്റിയിലെ വട്ട ചന്ദനവും (രണ്ടു നിറം ), കയ്യിലെ നിറം മങ്ങിയ ഓറഞ്ചു പൂടയിൽ വരിഞ്ഞു മുറുകിയ ഒരു ചരടും കണ്ടപ്പോഴാണ്. ഒരു അഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും അതാ വണ്ടിയിൽ അഞ്ചു പടയാളികൾ പോസ്റ്ററുമായി എത്തി (ഇത് സിനിമയിലെ രംഗങ്ങളല്ല മറിച്ചു വൈക്കത്ത് ടോൾ ജംഗ്ഷനിൽ നടന്ന ചെറിയ രംഗങ്ങളാണ് ). കൂട്ടത്തിൽ അൽപ്പം പൊക്കമുള്ള സുഹൃത്ത് എവിടുന്നോ കീറിയെടുത്ത ഒരു വെള്ളപേപ്പറിൽ എന്തോ എഴുതിയിട്ട് ഉയർത്തി പിടിച്ചു. കാര്യം മനസിലാക്കുവാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടു. എന്തിനു പറയാൻ നാട്ടകം പൊളി കോളേജിൽ പഠിക്കുന്ന കാലത്ത് ABVP സുഹൃത്തുക്കളുടെ നോട്ടീസ് ബോർഡിൽ അക്ഷര തെറ്റുകളുടെ കടലായിരുന്നു, എന്തായാലും ഇതിൽ അങ്ങനൊന്നില്ല. പൊക്കം കുറഞ്ഞ ജുബ്ബ ഇട്ട ഒരു വ്യക്തി ഫോൺ എടുത്ത് വീഡിയോ റെക്കോർഡ് ആരംഭിച്ചു, പ്രായമുള്ള കക്ഷി സംസാരിക്കുവാനും തുടങ്ങി. എന്തായാലും ഇവരെല്ലാവരും മുട്ടിയുരുമ്മി നിന്ന് വ്യക്തമായ സാമൂഹിക അകലം പാലിച്ചു നാട്ടുകാർക്ക് ഒരു മാതൃക കൂടി ആവുകയായിരുന്നു. എന്തായാലും ആദ്യം സംസാരിച്ച കാര്യങ്ങൾ വ്യക്തമായില്ല !!!

പരസ്പരം മുഖാമുഖം നോക്കി ഇടയ്ക്ക് എന്തോ പറഞ്ഞു. പൊടുന്നനെ കൂട്ടത്തിൽ ഒരുത്തൻ അലറി വിളിച്ചു “ഭാരത് മാതാ കി… “. കൊള്ളാം അതെന്തായാലും നന്നായി,വഴിയിൽ നിന്നവരെല്ലാം അപ്പോൾ ശ്രദ്ധിക്കാൻ തുടങ്ങി.

കൂട്ടത്തിൽ മറ്റൊരു വട്ടപ്പൊട്ടുകാരൻ തുടർന്നു “കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയും, കാർഷിക മേഖലയും തകർന്നിരിക്കുന്നു… എന്തിനാണ് ഇങ്ങനൊരു മുഖ്യമന്ത്രി? കൊറോണ എന്ന മഹാമാരിക്ക് എതിരെ എന്ത് ചെയ്യുവാൻ കഴിഞ്ഞു… “

കൊള്ളാം മികച്ച റിസൾട്ടുകൾ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ, സാമൂഹിക അകലം പാലിക്കുവാൻ പറഞ്ഞ ഈ കൊറോണ കാലഘട്ടത്തിൽ മുട്ടിയുരുമ്മി നിന്ന് ചോദിക്കാൻ പറ്റിയ നല്ല ചോദ്യങ്ങൾ, എന്തായാലും മുഖ്യമന്ത്രി എന്നും കൊറോണ എന്നും പറയുന്നത് വളരെ ഉച്ചത്തിലാണ് !!!!ഒരുപക്ഷെ ഇതൊരു പ്രതിക്ഷേധ സമരമാണെന്ന് മനസിലാക്കാൻ വേണ്ടി ആയിരിക്കും.

ഒരു രണ്ട് മിനുട്ട് കൂടി കഴിഞ്ഞപ്പോഴേക്കും പെട്ടന്ന് ഒരുത്തൻ അലറി വിളിച്ചു “ഭാരത് മാതാ കി…. ” സംഭവം കഴിഞ്ഞിരിക്കുന്നു, എല്ലാവർക്കും കാര്യങ്ങൾ ഒരുപാട് മനസിലാക്കിക്കൊണ്ട് അവർ കളം വിടുകയാണ്… എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ ബസ് സ്റ്റോപ്പിൽ നിന്നവരും, ഓട്ടോറിക്ഷ ഡ്രൈവർമാരും മുഖത്തോട് മുഖം നോക്കി അതിശയപ്പെട്ടു നിന്നു.

പക്ഷെ ഇതെന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയാമായിരുന്നു, കാരണം നാട്ടകം പൊളിടെക്‌നിക് കോളേജിൽ ഇതിലും വകതിരിവില്ലാത്ത കുറേ വട്ടപ്പൊട്ടു പിള്ളേരെ കണ്ടിട്ടുണ്ട്. ഒരു സഹതാപ ചിരി കൊടുത്തുകൊണ്ട് ഞാൻ പതിയെ വീട്ടിലേക്ക് തിരിച്ചു

(ഇന്ന് ഉച്ചയ്ക്ക് വൈക്കം ടോൾ ജംഗ്ഷനിൽ നടന്ന ഒരു ചെറിയ സംഭവം മാത്രം )

ചർച്ച

പുറത്തേയ്ക്ക് പോകുവാൻ നിൽക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. ചെമ്പൻ നിറമുള്ള ആ നായ സുഹൃത്തുക്കളോട് എന്തോ ആശയ വിനിമയത്തിലാണ്, ബാക്കിയുള്ള മൂവരും ബഹുമാനം കാരണം അദ്ദേഹത്തെ നോക്കി എഴുന്നേറ്റ് നിൽക്കുന്നു . നല്ല തണുത്ത കാറ്റ് വീശി മഴ വരവറിയിച്ചിട്ടും അവരുടെ ചർച്ച അവസാനിക്കുന്ന ലക്ഷണം കണ്ടില്ല. ഇടയ്ക്ക് ഒരു കറുമ്പൻ എന്നെ തുറിച്ചു നോക്കി, എന്തോ അപകടം മണത്തതു പോലെ അവൻ പുറകോട്ട് നടന്നു. എങ്കിലും ടീം ലീഡർക്കും ബാക്കിയുള്ളവർക്കും യാതൊരു കുലുക്കവുമില്ലായിരുന്നു. പെട്ടന്ന് തന്നെ കഥയിലെ കറുമ്പൻ വേറെ രണ്ടു പേരെയും കൂട്ടി യോഗം കൂടുവാൻ എന്നവണ്ണം തിരിച്ചു വരുന്നു, ഒരുപക്ഷെ ആളെ കൂട്ടി പേടിപ്പിക്കാനുള്ള ഉദ്ദേശം ആയിരിക്കും !! ഇനിയും വെച്ച് താമസിപ്പിച്ചിട്ടു കാര്യമില്ല, കയ്യിൽ കിട്ടിയ മുഴുത്ത കല്ലിനു ഒരു ഏറു കൊടുത്തു. ആർക്കും കൊള്ളാതെ അത് യോഗസ്ഥലത്തിന്റെ നടുക്ക് പതിച്ചതും എല്ലാ സുഹൃത്തുക്കളും കൂടി മറ്റെവിടെക്കോ പാഞ്ഞു. ഒരുപക്ഷെ മറ്റൊരു ചർച്ചയ്ക്ക് ആയിരിക്കാം…..

മഴക്കാറ്

പോകുന്ന വഴിയിലെ ചിന്തകളിൽ ഒരുപാട് കാര്യങ്ങൾ തട്ടിത്തടഞ്ഞു . കാറിന്റെ മുൻപിലെ സീറ്റിലെ യാത്രയും, ദേഷ്യം പിടിച്ചതു പോലെ ഗ്ലാസ്സിൽ വന്നിടിച്ച് താഴേയ്ക്ക് ഒഴുകുന്ന മഴത്തുള്ളികളും യാത്രയെ ഒരുപാട് ഭംഗിയുള്ളതാക്കി.വഴിയരികിലെ കടകളിൽ പുതുമയുള്ളൊരു കട അത് മാസ്ക്കിന്റേതായിരുന്നു, പല നിറങ്ങളിൽ പല രൂപത്തിൽ അതങ്ങിനെ തൂങ്ങി കിടന്നു. പിറകിലെ സീറ്റിൽ ഇരുന്ന സുഹൃത്തിനായിരുന്നു മാസ്ക്കിന്റെ ആവശ്യം. വണ്ടി കടയുടെ പരിസരത്തു നിർത്തിയപ്പോഴേയ്ക്കും കടക്കാരൻ മാസ്ക്കിൽ ആകെയൊന്ന് പരതി, എന്തൊക്കെയായാലും 50 രൂപയുടെ ഒരു മാസ്ക്ക് വാങ്ങിയപ്പോഴേയ്ക്കും അയാളുടെ മുഖം വല്ലാതെ തെളിഞ്ഞു, തന്നെ പ്രതീക്ഷിച്ചു വീട്ടിലിരിക്കുന്ന പ്രിയപ്പെട്ടവരുടെ വയറു നിറയ്ക്കുവാൻ ജോലി ചെയ്തു നേടുന്ന ഓരോ രൂപയിലും ഇതുപോലൊരു തെളിച്ചം ഉണ്ടാകുമല്ലോ ! മഴ പെയ്തു തോർന്നെങ്കിലും വഴിയുടെ ഇരുവശവും നിന്ന വൻ മരങ്ങളിൽ പലതും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും, ഇതുപോലെ പെയ്തിറങ്ങുന്ന മഴയോട് വല്ലാത്തൊരു പ്രണയമാണ്. പോയ ജോലി തീർത്തു തിരിച്ചു മടങ്ങുമ്പോഴും വഴിയരുകിൽ ഒരുപാട് കച്ചവടക്കാരുണ്ട്. ഈ കൊറോണ കാലഘട്ടത്തിലും കുടുംബം നോക്കാൻ തെരുവിൽ വെയിലും മഴയും നോക്കാതെ നിൽക്കുന്നവരെ കാണുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നും… നമ്മളൊക്കെ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഇതിന്റെ പകുതി പോലുമില്ല എന്നതാണ് യാഥാർഥ്യം. നല്ല തണുത്ത കാറ്റ് വീശി മഴ നല്ലൊരു മുന്നറിയിപ്പ് തന്നുകൊണ്ടിരുന്നപ്പോൾ നല്ലൊരു ചൂട്‌ ചായയും കുടിച്ചു ക്ഷീണം മാറ്റിയിട്ടാണ് ആലപ്പുഴ കടന്നത്. കാറിന്റെ ഒപ്പം ഒരുകൂട്ടം മഴക്കാറുകളും കൂടെ പോന്നു, ഈ യാത്രയിൽ പരിചയപ്പെട്ടതല്ലേ പോരട്ടെ എന്ന് ഞാനും കരുതി 😊

സമയം

മഴക്കാറ് കാരണം വഴിയിൽ ആകെ ഇരുട്ട് നിറഞ്ഞിറന്നു. ഒരുപാട് മുഖങ്ങൾ, അവർക്കെല്ലാം പല പല ആവശ്യങ്ങൾ . സ്വന്തം ആവശ്യങ്ങളും തിരക്കുകളും പേറി സമയത്തെ ചേർത്ത് പിടിച്ചുകൊണ്ടുള്ള അവരുടെ നെട്ടോട്ടമാണ് വഴിയിൽ. മറ്റു ചിലരാകട്ടെ വഴിയോരത്തെ കടയുടെ മുൻപിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും വിവിധ കാര്യങ്ങളിൽ മുഴുകിയിരുന്നു. എങ്കിലും ഇതൊന്നും നോക്കാതെ കടയിലെ തിളക്കം കൂടിയ കവറുകൾ കണ്ടു രസിക്കുന്ന കുഞ്ഞു രണ്ടു കണ്ണുകൾ, അമ്മയുടെ കയ്യിൽ ചെറിയ ചിരിയോടെ ഇരുന്ന അവൾക്ക് ഈ സമയത്തെ പറ്റിയോ, തിരക്കിനെ പറ്റിയോ യാതൊരു അറിവും ഇല്ല. അതുകൊണ്ട് തന്നെയാവണം ഇങ്ങനെ മനസ്സറിഞ്ഞു ചിരിക്കുവാനാകുന്നത്. ആ കടയിൽ നിന്നും തിരിച്ചു പോരുന്നത് വരെ ആ ചിരി മുഖത്തുണ്ടായിരുന്നു !! ചിരിയുടെ കൂടെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, ഒരുപക്ഷെ കടയിൽ ഇരുന്ന തിളക്കമുള്ള കവറുകളോട് ആയിരുന്നിരിക്കണം ആ കുശലം പറച്ചിൽ… സമയത്തെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമില്ലാത്ത ആ കൊച്ചു മനസ്സിനോടും, തിളക്കമുള്ള കണ്ണിനോടും ചെറു പുഞ്ചിരിയോടും വല്ലാത്തൊരു അടുപ്പം തോന്നി.പുറത്ത് മഴ ചാറ്റി തുടങ്ങി, തിരികെ പോരുമ്പോൾ ചിന്തയിലുടനീളം ആ കൊച്ചു മുഖവും, പിടി തരാതെ കുതിച്ചു പായുന്ന സമയവും ആയിരുന്നു.