Design a site like this with WordPress.com
Get started

ഗോൾഡ് ഫിഷ്

ആ ചില്ലുകുപ്പിയ്ക്ക് ഉള്ളിൽ രക്ഷപ്പെടുവാനായി നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോഴും കാഴ്ചക്കാരന് അതൊരു ഭംഗിയുള്ള കാഴ്ചയായി മാറി.

വിവാഹ സൽക്കാര ചടങ്ങിനിടയിൽ കണ്ട ഒരു ചെറിയ വലിയ കാര്യമാണ്.ഭംഗിയായി അലങ്കരിച്ച ഭീമൻ മുറിയ്ക്കുള്ളിൽ ഒരുപാട് തീൻമേശകൾ സജ്ജീകരിച്ചിരുന്നു.പാട്ടും ബഹളവുമായി ചിലരൊക്കെ വേദിയിലേക്കും നോക്കി ഒരേ ഇരിപ്പാണ്. എന്നാൽ ചുരുക്കം മനുഷ്യർ തീൻമേശയുടെ ഒത്ത നടുവിലിരിക്കുന്ന ചില്ലുപാത്രത്തിൽ എന്തൊക്കെയോ കാര്യമായി ചെയ്യുന്നു.

അൽപ്പം വെള്ളത്തിൽ കുറച്ചു പൂക്കൾ കുത്തി നിർത്തിയിരിക്കുന്നു, ഇതിനിടയിൽ ഭംഗിയുള്ള ഒരു ഗോൾഡ്‌ഫിഷ് വല്ലാത്ത നെട്ടോട്ടമാണ്. പൂവുകളുടെ തണ്ടുകൾ കാരണം നല്ലതുപോലെ ഒന്ന് നീന്തി നടക്കുവാൻ പോലും കഴിയാത്ത വിധമാണ് കിടപ്പ്. അതിനിടയിൽ ആളുകളുടെ ലാളന കൂടിയായപ്പോൾ വല്ലാതെ വിയർപ്പുമുട്ടി തുടങ്ങിയിരുന്നു ആ പാവത്തിന്. ചിലരൊക്കെ സ്നേഹക്കൂടുതൽ കൊണ്ട് പൂവിന്റെ തണ്ടുകൾ കൊണ്ട് ആഞ്ഞു കുത്തുന്നതും വല്ലാത്തൊരു വിഷമത്താൽ കണ്ടു നിൽക്കേണ്ടി വന്നു. എല്ലാ മീനുകളുടെയും അവസ്ഥ ഏതാണ്ട് ഒരുപോലെ തന്നെയായിരുന്നു.അങ്ങനെ ആ ചില്ലുകുപ്പിയ്ക്ക് ഉള്ളിൽ രക്ഷപ്പെടുവാനായി നിർത്താതെ ഓടിക്കൊണ്ടിരുന്നപ്പോഴും കാഴ്ചക്കാരന് അതൊരു ഭംഗിയുള്ള കാഴ്ചയായി മാറി.

കല്യാണത്തിന്റെ തിരക്കിട്ട ഓട്ടത്തിനിടയിലും ആ മീനുകളുടെ കാര്യം വല്ലാതെ മനസ്സിൽ തട്ടി നിന്നു.

അല്ല ഞാനെന്തെങ്കിലും പറഞ്ഞാൽ എങ്ങനെ ശെരിയാകും. സ്ത്രീയുടെ വസ്ത്രത്തിന് പുറത്തുകൂടി പിടിച്ചാൽ യാതൊരു പ്രശ്‌നവുമില്ലാത്ത രാജ്യത്ത് ഈ കൊച്ചു മീനുകളെ പറ്റി സംസാരിച്ചത് തന്നെ വലിയ തെറ്റാണ്… എന്നോട് ക്ഷമിക്കുക 🙏. ഞാൻ തെറ്റുകാരനാണ്.

ക്ഷമ യാചിച്ചുകൊണ്ട്,

ഒരു മഹാപാപി

കരിമരുന്ന് കലാകാരൻ

ഇനിയും പടക്കം പൊട്ടിയ്ക്കാൻ അറിയാത്തവരുണ്ടേൽ വിഷമിക്കണ്ട !!എന്റെ പക്കൽ ഒരു സുഹൃത്തുണ്ട് ആളിത്തിരി പ്രൊഫഷണൽ കരിമരുന്നു കലാകാരനാണ്.

അൽപ്പം പഴയൊരു സംഭവമാണ് അന്ന് ഈ മഹാപാപി ഹൈ സ്കൂൾ കാലഘട്ടതിലേയ്ക്ക് കാലെടുത്തു വച്ചതെ ഉണ്ടായിരുന്നുള്ളു. രണ്ടു മാസം കിട്ടുന്ന അവധിയുടെ ഭൂരിഭാഗവും അമ്മയുടെ ചേച്ചിയുടെ കോട്ടയത്തുള്ള വീട്ടിലാണ് നിൽക്കുന്നത്. അവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്, അവരൊക്കെയായി അവധിക്കാലം ആർത്തുല്ലസിച്ചങ്ങനെ നടക്കും. അതൊക്കെ കുട്ടിക്കാലത്തെ സുവർണ്ണ ദിനങ്ങൾ ആയിരുന്നു.

അവിടെ എനിക്കൊരു സുഹൃത്തുണ്ട്, വിഷ്ണു. ചിലപ്പോഴൊക്കെ കയ്യിൽ കിട്ടുന്നത് വെച്ച് എല്ലാത്തിനെയും ഉപദ്രവിക്കുകയും സ്വർണ നാവുകൊണ്ട് നല്ല ചീത്ത പറയുകയും ചെയ്യുമെന്ന് ഒഴിച്ച് നിർത്തിയാൽ ആളൊരു പാവം മനുഷ്യനാണ്. ചിലപ്പോഴൊക്കെ അവൻ പറയുന്ന കാര്യങ്ങൾ ആർക്കും മനസിലാകാറില്ല. സംസാരമൊക്കെ അങ്ങനെ ഒരു വഴിയാണ്. എല്ലായ്പോഴും നേർത്ത രീതിയിൽ മുടിയും വെട്ടി അലസനായി നടക്കുന്നതാണ് പുള്ളിയുടെ ശീലവും.

അങ്ങനെ അവധിക്കാലത്തിന്റെ ഇടയ്ക്ക് അതിക്രമിച്ചു കയറിയ വിഷുവിന്റെ താലേദിവസമാണ് അവന്റെയുള്ളിലെ പ്രതിഭയെ ഞങ്ങൾ എല്ലാവരും തിരിച്ചറിഞ്ഞത്. രണ്ടു സംഭവങ്ങളാണ് ഉണ്ടായത് അതിങ്ങനെയാണ്

1.രാവിലത്തെ കരിമരുന്ന് പ്രയോഗം

രാവിലെ തന്നെ കക്ഷി എന്നെയും ബാക്കിയുള്ള സുഹൃത്തുക്കളെയും കൂട്ടി വീട്ടിലേയ്ക്ക് നടന്നു. ഒരു സൂത്രം കാണിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് കൊണ്ടുപോകുന്നത്. ഇവൻ അങ്ങനെ പറഞ്ഞത് കൊണ്ടുതന്നെ കൂട്ടത്തിൽ നിന്നും രണ്ടു പേര് അപ്പോഴേ സ്ഥലം കാലിയാക്കിയിരുന്നു. വീട്ടിൽ എത്തിയപ്പോഴേയ്ക്കും വെപ്രാളപ്പെട്ടുകൊണ്ട് അടുക്കളയിൽ നിന്ന് തീപ്പെട്ടി എടുത്തുകൊണ്ട് ഓടി വന്നു. സോഫയിൽ ഒരു പേപ്പറിൽ പടക്കത്തിന്റെ ഉള്ളിൽ നിന്നും കരിമരുന്ന് വേർതിരിച്ചു മാറ്റിയിട്ടുണ്ട്. അത് ചൂണ്ടി കാണിച്ചു കൊണ്ട് കക്ഷി പറഞ്ഞു

“ഇത് ഞാനുണ്ടാക്കിയ പടക്കമാണ്, പൊട്ടിച്ചാൽ ഒച്ച കേൾക്കില്ല “

ഞാനും ബാക്കി സുഹൃത്തുക്കളും വളരെ ആകാംക്ഷയിൽ നോക്കി നിന്നു. പെട്ടന്ന് തന്നെ പേപ്പർ കരിമരുന്നുമായി ചുരുട്ടി ഒരു ബോൾ പോലെയാക്കിയിട്ട് അതിനു പുറമെയും കുറച്ചു കരിമരുന്ന് തൂത്തു പിടിപ്പിച്ചു, ആർക്കും സംസാരിക്കാൻ പോലും അവസരം തരാതെ കയ്യിൽ വെച്ചുതന്നെ കക്ഷി തീ കൊടുത്തു. ആളി കത്തിയപ്പോഴേയ്ക്കും തൊട്ടടുത്ത സോഫയിലേയ്ക്ക് വലിച്ചെറിഞ്ഞിട്ട് അലറി വിളിക്കാൻ തുടങ്ങി. എല്ലാവരും വിളറി വെളുത്തു, എന്താണ് ചെയ്യണ്ടതെന്ന് മനസിലാകുന്നില്ല. സോഫയുടെ ഒരു ഭാഗം കത്തി കുഴിഞ്ഞു പോയിരിക്കുന്നു.ആകെ മൊത്തം കരിഞ്ഞ മണവും പുകയും. പെട്ടന്ന് തന്നെ അടുത്ത വീട്ടിലെ ചേട്ടൻ ഓടിയെത്തി കുടത്തിൽ വെള്ളം കോരി ഒഴിച്ചപ്പോഴാണ് ജീവൻ നേരെ വീണത്. ഇതെല്ലാം കഴിഞ്ഞിട്ടും അവന്റെ അലറി വിളി മാത്രം നിന്നില്ല. അവന്റെ അമ്മ വരുന്നതിനു മുൻപേ തന്നെ ഞങ്ങളെല്ലാം അവിടെ നിന്നും സ്ഥലം കാലിയാക്കി.

2.മാവിന്റെ ചില്ലയും ഗുണ്ടും

ഈ സംഭവങ്ങളെല്ലാം ആറി തണുത്തപ്പോൾ കക്ഷി പുറത്തേയ്ക്ക് ഇറങ്ങി. ഞങ്ങളെല്ലാം കൂടിയിരുന്ന പറമ്പിലേയ്ക്ക് വന്നു.

“കണ്ടാ ഒരു ഇച്ചിരി ഒച്ച പോലും ഇല്ലായിരുന്നല്ലോ “

അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അവിടെ ആകെ ചിരി പടർന്നു. കൂട്ടത്തിൽ അവനും കുറേ ചിരിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ അവൻ പച്ച നൂലുകൊണ്ട് സുരക്ഷിതമായി കെട്ടിയിരുന്ന ഒരു വലിയ ഗുണ്ട് കയ്യിലെടുത്തിട്ട് പറഞ്ഞു.

“ഇത് ഞാൻ പൊട്ടിക്കാൻ പോകുവാ, ഭയങ്കര വിലയുള്ള പടക്കമാണ്. മുറ്റ് സൗണ്ടാണ് “

കൂട്ടത്തിൽ ഇരുന്ന പെൺകുട്ടികളെ നോക്കിയിട്ട് തുടർന്നു.

“ഇത് വല്യവര് പൊട്ടിക്കണതാ, എടി നിങ്ങളെല്ലാം കൊറേ മാറി നിന്നോ “

ഇത് കേട്ടപ്പോഴേയ്ക്കും കൂട്ടത്തിൽ പകുതി സുഹൃത്തുക്കളും വീടുപറ്റിയിരുന്നു !!!

ഇതൊന്നും ശ്രദ്ധിക്കാതെ അവൻ മാവിന്റെ ചില്ലയിൽ വലിഞ്ഞു കയറി. പോക്കറ്റിൽ നിന്നും ഒരു ചന്ദന തിരിയെടുത്ത് കത്തിച്ച ശേഷം ഗുണ്ട് മറ്റേ കയ്യിൽ പിടിച്ചു.

“നോക്കിക്കോണം ആകാശത്ത് വെച്ച് പൊട്ടിക്കാൻ പോകുവാ “

ഇതും പറഞ്ഞിട്ട് ഗുണ്ടിനു തീക്കോളുത്തി മുകളിലേക്ക് ഇട്ടിട്ടു കക്ഷി താഴേയ്ക്ക് ചാടി. എന്തു പറയാനാണ് ഗുണ്ട് കക്ഷിയുടെ മുഖത്തിന് മുൻപിൽ തിരിച്ചെത്തിയ ശേഷം ഒരൊറ്റ പൊട്ടായിരുന്നു. കാതടപ്പിക്കുന്ന ശബ്ദവും പുകയും !!! നമ്മുടെ നായകൻ താഴെ നിശബ്ദനായി വീണു കിടന്നു, മുഖമൊക്കെ കറുത്തിട്ടുണ്ട്. നെറ്റിയിൽ നിന്നും ചോരയോലിക്കുന്നുണ്ട്. മുഖത്തെ ചില സ്ഥലങ്ങൾ വല്ലാതെ വെളുത്തു കിടന്നു. നേർത്ത മുടിയിഴകളിലൂടെ പുക ഉയരുന്നുണ്ടായിരുന്നു.

കൂട്ടത്തിൽ ഒരുത്തൻ വിഷ്ണു ചത്തേ എന്നും പറഞ്ഞു വീട്ടിലേയ്ക്ക് ഓടി. പെട്ടന്ന് തന്നെ ആളുകൾ കൂടി കരിമരുന്ന് പ്രൊഫഷണൽ മനുഷ്യനെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയി.

ഇതൊരു മുന്നറിയിപ്പ് കൂടിയാണ്, പടക്കം വളരെ അപകടം പിടിച്ച ഒരു സാധനമാണ്. ഇനി നിങ്ങൾക്ക് പൊട്ടിക്കാൻ അറിയില്ലെങ്കിൽ എന്റെ പക്കൽ ഒരു കരിമരുന്ന് വിദഗ്ധൻ ഉണ്ട് ആവശ്യമുള്ളവർ ബന്ധപ്പെടുക !!!

എന്ന് സ്വന്തം

മഹാപാപി

സമാധാനം

എന്റെ അറിവിൽ അന്നും ഇന്നും ഏറ്റവും സമാധാനം ലഭിക്കുന്ന അവസ്ഥ ദാരിദ്ര്യം തന്നെയാണ്.

സംഗതി ഒരൽപ്പം പഴകി ദ്രവിച്ച ഓർമ്മകളിൽ ഒന്നാണ്. അവിടെയിവിടെയായി ചിലതൊക്കെ ഓർക്കുന്നു എന്നുമാത്രം. അച്ഛൻ അന്ന് IIWT കോട്ടയം സ്ഥാപനത്തിൽ ഗ്യാസ് വെൽഡിങ് പഠിപ്പിക്കുന്ന ജോലിയിൽ ആയിരുന്നു. പൊടുന്നനെ ആ സ്ഥാപനം അങ്ങ് പൂട്ടി. കഷ്ട്ടം എന്ന് പറഞ്ഞാൽ മതിയല്ലോ, മസാവസാനം തീർക്കാൻ വച്ചിരുന്ന ചില കടങ്ങൾ ഒക്കെയും മുഖാമുഖം വന്ന് പല്ലിളിച്ചു കാട്ടി നിന്നു. അവസ്ഥ!!!

കുത്തരിയിൽ നിന്നും നല്ല വെളുത്ത അൽപ്പം സുഗന്ധമുള്ള റേഷനരിയിലേയ്ക്ക് പതിയെ ചുവടു മാറ്റി, മീൻകറി വച്ചിരുന്ന ചട്ടിയിൽ ചുക്കിലി കയറി. പച്ചക്കറി ഇട്ടിരുന്ന പാത്രമൊക്കെ വളരെ സങ്കടത്തോടെ തലയും കുനിച്ചു ഒരേ ഇരുപ്പായി.മറ്റൊരു ജോലി നോക്കുവാനുള്ള ചെറിയ ബുദ്ധിമുട്ട് വീട്ടിൽ ആകെ ബാധിച്ചു. നല്ല ഉണക്ക മുളകും വാളൻ പുളിയും ഉപ്പും ചേർത്ത് വെളിച്ചെണ്ണയിൽ ചാലിച്ച മുളകിടിച്ചത് കൂട്ടി റേഷനരി ചോറ് കഴിച്ചത് ഇപ്പോഴും ഓർക്കുന്നു. ഇന്നും അതിനോട് വല്ലാത്തൊരു ആർത്തിയാണ്. അങ്ങനെ കുറേ നാളുകൾ സ്ഥിരമായി മുളകിടിച്ചത് തന്നെ ആയിരുന്നു, ഇടയ്ക്ക് അഭിമാനമൊന്നും നോക്കാതെ ഞാൻ മാതുലന്റെ കടയിൽ ചെന്ന് കടം പറഞ്ഞു വാങ്ങി വന്ന ഉണക്കച്ചെമ്മീനും, ഉണക്കമീനുമൊക്കെ പകരം വയ്ക്കാനാകാത്ത രുചിയായി മാറി. ഉള്ളതെല്ലാം അരിഞ്ഞു കൂട്ടി വേവിച്ചിട്ട് അൽപ്പം വെള്ളവും സാമ്പാർ പൊടിയുമൊക്കെയിട്ട് വെയ്ക്കുന്ന കിടിലൻ സാമ്പാറും ഇടയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ ഒന്ന് രണ്ട് മാസം തള്ളിനീക്കി.

അങ്ങനെ കട്ടൻ കാപ്പി വല്ലാതെ ഇഷ്ട്ടമുള്ള ഒരു സംഗതിയായി മാറി. ചോറ് കഴിക്കുവാൻ കറികൾക്കായി പ്രത്യകിച്ചു ഒരു നിർബന്ധവും ഇല്ലാതായി.പിന്നെ ഒരു രൂപ പോലും കയ്യിലില്ലെങ്കിലും ജീവിക്കാമെന്നും പഠിച്ചു. പഠിച്ചതല്ല കാലം പഠിപ്പിച്ചു തന്നതാണ്.അത്ര ദാരിദ്ര്യമില്ലെങ്കിലും ഇന്നും ഈ മഹാപാപി അൽപ്പം ദാരിദ്ര്യമൊക്കെ അനുഭവിച്ചു തന്നെയാണ് ജീവിക്കുന്നത്.

ഈ ജീവിതത്തിന് ഒരു പ്രത്യേകതയുണ്ട്, ഒന്നും നഷ്ടപ്പെട്ടു പോകാനില്ല മറിച്ച് എന്തെങ്കിലും നേടിയാൽ ഇരട്ടി മധുരവും. അതെ സമാധാനം എന്നൊരു മൈരുണ്ടെങ്കിൽ അത് ദാരിദ്ര്യത്തിൽ തന്നെയാണ്.

ലോട്ടറി

രഹസ്യം

അച്ഛൻ എടുത്തു കൂട്ടിയ ലോട്ടറി ടിക്കറ്റുകൾ നല്ലൊരു ശതമാനം വരുമാനം കാർന്നു തിന്നുകൊണ്ടിരുന്നു!! ചിലപ്പോഴൊക്കെ എനിക്ക് വല്ലാതെ ദേഷ്യവും സങ്കടവുമൊക്കെ തോന്നിയിട്ടുണ്ട് ഇതു കണ്ടിട്ട്. ഇത്രയും നാളുകൾ ലോട്ടറി ടിക്കറ്റ് എടുത്തു കളഞ്ഞ കാശുണ്ടായിരുന്നെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമായിരുന്നു, ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് ഞാൻ കുറ്റപ്പെടുത്തിയിട്ടുമുണ്ട്!!!

ഇതെല്ലാം ഇന്ന് എന്നെ വല്ലാതെ കുത്തി നോവിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം അരങ്ങേറിയത്, ഒരുപാട് നല്ലൊരു ആലോചന പ്രിയപ്പെട്ടവൾക്ക് വന്നപ്പോഴാണ് വീട്ടിൽ നിന്നും ഒന്ന് വിളിപ്പിക്കുന്ന കാര്യം ഓർമ്മയിൽ തെളിഞ്ഞു വന്നത്. ആദ്യം സംസാരിച്ചു തുടങ്ങിയത് അച്ഛനായിരുന്നു, എന്നാൽ അമ്മയാണ് കാര്യങ്ങളൊക്കെ സംസാരിച്ചു തീർത്തത്!!! വല്യ താല്പര്യമില്ലാത്ത മറുപടി കിട്ടിയിട്ടാവാം പാവം എന്നോടൊന്നും പറഞ്ഞില്ല. അച്ഛൻ അതൊരൽപ്പം തമാശ കലർത്തി പറഞ്ഞു തന്നു. അതിനിടയ്ക്ക് എപ്പോഴോ പറഞ്ഞു കേട്ടൊരു കാര്യം വല്ലാതങ്ങു തറച്ചു കയറി.

“നമ്മുടെ കയ്യിൽ കുറച്ചു കാശൊക്കെ ഉണ്ടായിരുന്നേൽ…”

ശരിയാണല്ലോ, അങ്ങനൊരു സാധനം ആവശ്യത്തിന് കയ്യിലില്ലാത്ത കുറച്ചു മനുഷ്യർ ചേർന്ന് എന്ത് ആലോചനയാണ് നടത്തിയത്. അതും ആലോചിച്ചു കിടന്നുറങ്ങിയിട്ട് ഒരു സമാധാനവും കിട്ടുന്നില്ലായിരുന്നു !!!! പിന്നീട് ഏതോ നല്ല സമയത്ത് ഉറങ്ങി. രാവിലെ എഴുന്നേറ്റപ്പോൾ തൊട്ട് വല്ലാത്തൊരു വിങ്ങലായിരുന്നു, ഇതെന്ത് ജീവിതമെന്ന് പലപ്പോഴായി ആലോചിച്ചു കൂട്ടി .

“ആ കൊച്ചു വിളിച്ചോ ” എന്നൊക്കെ അമ്മ ഇടയ്ക്ക് ഇടയ്ക്ക് ചോദിച്ചു കൊണ്ടിരുന്നു. മറുപടി ഒന്നും കൊടുത്തില്ല. വീട്ടിൽ നിന്നും ജോലി സ്ഥലത്തേയ്ക്ക് പോകുന്നത് വരെ ഒന്നും മിണ്ടിയില്ല. വരുന്ന വഴി മുഴുവൻ ആലോചന പരാജയപ്പെട്ടു മുഖത്തോട് മുഖം നോക്കി നിൽക്കുന്ന നശിച്ച ജീവിതത്തെപ്പറ്റി ആയിരുന്നു. ഇതെല്ലാം ആലോചിച്ചു കൂട്ടി പോകുമ്പോഴാണ് വഴിയരുകിലൂടെ സൈക്കിളിൽ ലോട്ടറിയുമായി പോകുന്ന പ്രയം ചെന്നൊരാളെ കണ്ടത്, വണ്ടി അൽപ്പം മുൻപിൽ കയറ്റി നിർത്തിയിട്ട് ഞാനും ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. പോക്കറ്റിൽ ആകെ കരുതിയ അൻപത് രൂപ അയാൾക്ക് വച്ചു നീട്ടി. കണ്ണിലൊക്കെ ആകെ ചൂട്‌ നിറഞ്ഞു. വല്ലാതെ നിറഞ്ഞു വന്നപ്പോൾ ഞാൻ പതിയെ വണ്ടി മുന്നിലേയ്ക്ക് ഓടിച്ചു. മിച്ചം പത്തുരൂപ വാങ്ങുവാൻ മറന്നു പോയി. വീണ്ടും ആലോചനകളിലേക്ക് എടുത്തു ചാടിയപ്പോഴാണ് അച്ഛൻ ഇപ്പോഴും എടുത്തു കൂട്ടുന്ന ലോട്ടറി ടിക്കറ്റിന്റെ രഹസ്യം പിടികിട്ടിയത്.

കണ്ണിൽ നിന്നും നിറഞ്ഞു പുറത്തേയ്ക്ക് വന്ന കണ്ണുനീർ ഒരുപക്ഷെ സ്കൂട്ടറിന്റെ അമിത വേഗത കൊണ്ടായിരിക്കാം 😊

അൽപ്പ സമയം കാലൻ…

മൈ#@* ബ്രേക്ക് കാണുന്നില്ലെടാ, അതെവിടെയാ…

കഥയും കളിയും ചിരിയുമൊക്കെയായി ആ ദിവസം ആഘോഷിച്ചു നടന്നു. അല്ല,ഇതല്ലാതെ മറ്റു പരിപാടികളൊന്നും അന്ന് പ്രത്യേകിച്ചില്ലായിരുന്നു !!!തേരാപാരാ നടക്കുന്ന സമയത്താണ് ഉണ്ണിക്കുട്ടൻ ജോൺസൻ ചേട്ടായീടെ വെള്ളിമൂങ്ങ (ഓട്ടോറിക്ഷ ) യുമായി പറന്നെത്തിയത്.

പുതിയ കഥാപാത്രമാണ് ജോൺസാണ്ണൻ, അൽപ്പം വിക്കും മെലിഞ്ഞ ശരീര പ്രകൃതിയും പിന്നെ വെള്ളമടിച്ചു കഴിഞ്ഞാൽ ശക്തിമരുന്ന് കഴിച്ച നമ്പോലനെപ്പോലെ അതി ശക്തനായി പിന്നീട് പഴയ പ്രതികാരങ്ങൾ ചെയ്തു തീർക്കാൻ ഇറങ്ങി തിരിക്കുന്നതും ഒഴിച്ച് നിർത്തിയാൽ ആളൊരു സാധു മനുഷ്യജീവിയാണ്, പോരാത്തതിന് അനുജനായ ഉണ്ണിക്കുട്ടനെ നോക്കണമെന്നും ഇടയ്ക്ക് പറയാറുണ്ട്. ഇദ്ദേഹത്തിന്റെ എത്രമത്തെ സി സി വണ്ടിയാണ് ഉണ്ണിക്കുട്ടൻ കൊണ്ടുവന്നതെന്ന് മാത്രം ഇപ്പോഴും അറിയില്ല !!!

പറന്നെത്തിയ വെള്ളിമൂങ്ങയിൽ ഞങ്ങളെല്ലാം വലിഞ്ഞു കയറി, കിഴക്കേ കരയെന്ന വിശാലമായ സ്ഥലത്തേയ്ക്ക് പാറി പറന്നു !!! ഒടുവിൽ വണ്ടി ഒരു പറമ്പിൽ ഇട്ടു വളച്ചു.

“ഞാൻ ഓടിക്കാം…”

ഈ മഹാപാപിയുടെ വാക്കുകൾ ഉണ്ണിക്കുട്ടന്റെ കാതിൽ തുളച്ചു കയറി, അതങ്ങനെ വിട്ടു കളയാനും പ്രിയപ്പെട്ടവനായില്ല !!! അങ്ങനെ വഴിയിൽ വണ്ടി കയറ്റിയിട്ടിട്ട് ഞാൻ ഓടിയ്ക്കുവാൻ തുടങ്ങി. ഭാഗ്യം നിന്നു പോയില്ല. സംഭവം അൽപ്പം ധൈര്യമൊക്കെയായപ്പോൾ ചവുട്ടി വിട്ടു. ഏകദേശം നാല് ജീവനുകൾ ഈ മഹാപാപിയുടെ കയ്യിൽ ഭദ്രമാണ് !!!

വണ്ടിയുരുട്ടി കവലയിൽ എത്തറായപ്പോൾ ഉണ്ണിക്കുട്ടൻ അൽപ്പം ബ്രേക്ക് ചവുട്ടിയെടുക്കാൻ പറഞ്ഞു. ഇല്ല, അതുമാത്രം കാണുന്നില്ല !!!

മൈ#@* ബ്രേക്ക് കാണുന്നില്ലെടാ, അതെവിടെയാ…

മഹാപാപിയുടെ ഈ വാക്കുകൾ സഹയാത്രക്കാരുടെ ചെവിയിലും മനസ്സിലും ഒരുപോലെ തുളച്ചു കയറി. ഉണ്ണിക്കുട്ടൻ ആശാനെപ്പോലെ മുൻപിൽ ഇരുന്ന് വിയർത്തു തുടങ്ങി, വണ്ടി കവലയെ ലക്ഷ്യമാക്കി പാഞ്ഞു.കുറേ തെറിയും പറഞ്ഞുകൊണ്ട് ഒടുവിൽ അവൻ തന്നെ ചവിട്ടി, ഭാഗ്യം വണ്ടി നിന്നു. എന്നാലും ഈയുള്ളവൻ കാലുകൊണ്ട് മുഴുവൻ പരതിയിട്ടും കിട്ടാതെ ഒളിച്ചിരുന്ന ബ്രേക്ക് ഇതെവിടുന്ന് പൊട്ടിമുളച്ചു എന്ന സംശയത്തോടെ അതീവ ദുഃഖത്തോടെ പിന്നിലേയ്ക്ക് ഇറങ്ങിയിരുന്നു…

അങ്ങനെ ഈ മഹാപാപി ആ ഒരു മിനിറ്റിൽ കാലന്റെ വേഷം ഭംഗിയായി ചെയ്തു തീർത്തു !!!

ഹായ് പച്ച !!

എന്തു സ്നേഹമാണ് അവറ്റകൾക്ക്

വൈകുന്നേരമായപ്പോഴേയ്ക്കും കളിയെല്ലാം നിർത്തി വീട്ടിൽ വന്ന് കുളിച്ചൊരുങ്ങി, നാട്ടിലെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ചടങ്ങിന് പങ്കെടുക്കാനുള്ള തിരക്കിലാണ് !!! ആൽത്തറയിൽ നിന്നും സുന്ദരിമാർ നിരനിരയായി താലവും കയ്യിലേന്തി അമ്പലത്തിലേക്കുള്ള പോക്കാണ്. ഞങ്ങളാകട്ടെ ഇതെല്ലാം നോക്കിക്കണ്ടു കൂടെയങ്ങു നടക്കും. ഓട്ടോറിക്ഷയിൽ ഭയങ്കരനൊരു ലൈറ്റ് വച്ചുകെട്ടിയാണ് നടപ്പാതയിൽ സുന്ദരിമാർക്ക് വെളിച്ചം കാട്ടുന്നത്. ഇതൊന്നും പോരാഞ്ഞിട്ട് താളത്തിൽ നടക്കുവാൻ അതിമനോഹരമായ വാദ്യ മേളങ്ങളും മുൻപിലുണ്ടാകും, എന്നാൽ ഇതിനെല്ലാം പുറമെ ആടിയുലഞ്ഞുകൊണ്ട് ചില കക്ഷികളെയും ഇതിനിടയിൽ കാണാൻ കഴിയും. രണ്ടുനിര സുന്ദരികളുടെ ഇടയിൽ മിന്നിത്തെളിയുന്ന മുത്തുകുടകളും കൂടി ആകുമ്പോൾ സംഭവം കളറാകും !!!ഇതെല്ലാം ആസ്വദിച്ചു കാണുവാനും മനസ്സു നിറയ്ക്കാനുമാണ് ഈയുള്ളവനും സുഹൃത്തുക്കളും കൂടി വീടുവിട്ടിറങ്ങുന്നത്.

ദൈവങ്ങൾ ക്ഷേത്രത്തിൽ ഉറങ്ങുമെന്ന് പറയുന്നതിനോടും നടയടയ്ക്കുന്നത് ഇതിനു വേണ്ടിയാണെന്നും പറയുന്നതിനോട് എനിക്ക് വല്യ യോജിപ്പില്ല. കാരണം രാത്രിയിൽ നടക്കുന്ന ഇതുപോലെയുള്ള പരിപാടികളിൽ ഇത്രയും സുന്ദരിമാർ ഒരുപോലെ നാമം ജപിച്ചു മുന്നേറുമ്പോൾ അതൊന്നും കേൾക്കാതെയും കാണാതെയും ദൈവം എങ്ങനെ കിടന്നുറങ്ങും !!! ഇനി അങ്ങനെ ഒരു കാര്യം സത്യമാണെങ്കിൽ രാത്രി കാലങ്ങളിൽ ദൈവത്തെ മനം നൊന്ത് വിളിക്കുന്ന ഭക്തരെല്ലാം അറിഞ്ഞുകൊണ്ട് വിഡ്ഢികളാകുകയാണോ??? അത് എന്ത് കുന്തമെങ്കിലും ആയിക്കോട്ടെ, ഇവിടെ നടക്കുന്ന പരിപാടിയിൽ അതിമനോഹരമായ വെടിക്കെട്ട് നടക്കുകയാണ് സുഹൃത്തുക്കളെ.

ഞാനും സൗരവും ഉണ്ണിയും അങ്ങനെ നാട്ടിലെ കൊറമെല്ലാം തികഞ്ഞു തൊട്ടടുത്ത പറമ്പിൽ മതിയായൊരു കാത്തിരിപ്പിലാണ്. സമയം അൽപ്പം കടന്നു പോയപ്പോൾ ഏതോ വിരുതൻ തീ കൊളുത്തി. പതിയെ ഓരോന്നും പൊട്ടി തുടങ്ങി. ആകാശത്ത് പച്ചയും നീലയും ചുവപ്പുമൊക്കെ കത്തി തെളിഞ്ഞു. ഞങ്ങളെല്ലാം ആകാശത്ത് നോക്കി ആസ്വദിച്ചു നിന്നു, കുറേ നേരം ആകാശത്തു പോയി പൊട്ടിയ ചൈനീസ് പടക്കങ്ങൾ മനസ്സ് മടുത്തിട്ടാണ് അൽപ്പം ചരിഞ്ഞു കിടന്നത്. തെറ്റ് പറയാൻ പറ്റില്ല അതിനും മടുപ്പൊക്കെയില്ലേ !!! സംഭവം ആദ്യത്തെ വെടി ഞങ്ങളുടെ നെഞ്ചത്തായിരുന്നു. ഒന്ന് ഓടി മാറാൻ പോലും സമയം തന്നില്ല, കൂടപ്പിറപ്പ് സൗരവിന്റെ തലയുടെ ഒത്ത മുകളിൽ വന്നിട്ട് ഒരൊറ്റ പൊട്ട് !!! അയ്യോ….എല്ലാവരും ചിതറിയോടി, ഏത് നിറമാണ് പൊട്ടി വിരിഞ്ഞതെന്ന് വ്യക്തമായില്ല, ആകെ ഒരു വെളുത്ത നിറമായിരുന്നു ചുറ്റിനും. ബാക്കിയുള്ളതെല്ലാം പരിസര പ്രദേശങ്ങളിലേയ്ക്ക് ചീറിപ്പാഞ്ഞു ചെന്ന് പൊട്ടിക്കൊണ്ടിരുന്നു.

ഒടുവിൽ സംഗതി ഒന്ന് ശമിച്ചു. സൗരവിന്റെ തല മുഴുവൻ കരിഞ്ഞ മണവും,ഉണ്ണിയുടെ ചെവിയിൽ നിന്ന് വെള്ളവും വന്നുകൊണ്ടിരുന്നു. ഇങ്ങനൊരു അപകടം നടന്നിട്ടും ചിരിയാണ് വന്നത്. അല്ലേലും ഈ ചൈനീസ് സാധങ്ങൾ ഇങ്ങനാണ് !!!

ഇനിയിപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം പടക്കം പൊട്ടി അത്ര മാത്രം, ആകാശത്ത് പൊട്ടി വിരിഞ്ഞു രസിക്കേണ്ട കൊച്ചു കഴുവേറി വന്നു പൊട്ടിയത് ഈയുള്ളവന്റെയും സുഹൃത്തുക്കളുടെയും ഇടയിൽ. എന്തു സ്നേഹമാണ് അവറ്റകൾക്ക്.

ഇന്റർപോളി കലോത്സവം ; ഭാഗം -3

കോളേജിലെ ഗുണ്ടയായിരുന്ന വനിത…

കിളി എന്ന് സ്നേഹത്തോടെ വിളിച്ച പ്രിയപ്പെട്ട ഗുണ്ടയും, തടിച്ചിയും നവ്യയും ഒക്കെ മാർഗം കളിയുടെ തിരക്കിൽ അകപ്പെട്ടിരുന്നു. പലക കൊണ്ട് തീർത്ത സ്റ്റേജ് പൊളിഞ്ഞു വീഴാൻ ഇവരൊക്കെ തന്നെ ധാരാളമായിരുന്നു.ഇങ്ങനെ കാര്യങ്ങൾ പലതും പറഞ്ഞുകൊണ്ട് വേദിയുടെ പിന്നിൽ നിന്നും കിളിയുടെ ഫോട്ടോ ഒരെണ്ണം എടുക്കാനുള്ള ശ്രമത്തിലായിരുന്നു ഈയുള്ളവൻ. കാരണം അര കിലോയോളം വരുന്ന പെയിന്റ് അടിച്ചാണ് സുന്ദരി ഒരുങ്ങി നിന്നത് !!!(നവ്യയുടെയും തടിച്ചിയുടേയുമൊക്കെ മണിക്കൂറുകൾ കിടന്നുള്ള പരിശ്രമമാണ്!! ).

അങ്ങനെ എല്ലാ സുന്ദരിമാരും ചേർന്ന് വേദിയിലേക്ക് കയറി. നിറഞ്ഞ കയ്യടിയോടെ ഞങ്ങൾ വേദിയുടെ തൊട്ടു മുൻപിലിരുന്ന് അവറ്റകളെ ആകെ മുഴുവനങ്ങു പ്രോത്സാഹിപ്പിച്ചു . അങ്ങനെ കളി ആരംഭിച്ചു, ഞാൻ ഇതെല്ലാം ഒരു ഫോണിൽ പകർത്തുന്നതിനുള്ള ശ്രമമായിരുന്നു. ചെയർമാൻ പ്രവീൺ ഏട്ടൻ ഒരു മരക്കുറ്റി കണക്കെ ഇതെല്ലാം നോക്കി ഒരേ ഇരുപ്പായിരുന്നു. പരിപാടി തുടങ്ങി അൽപ്പം മുന്നിട്ടു.

മാർഗംകളി അൽപ്പം ശരീര ഭംഗി ആവശ്യമായ ഒരു സംഗതി ആയതിനാൽ, അതില്ലാത്ത സുന്ദരിമാർ കയ്യിൽ കിട്ടുന്ന തുണികളൊക്കെ കെട്ടിവെച്ചു കളിയ്ക്കുന്നത് സർവ്വ സാധാരണമാണ്!!! എന്നാൽ ഇവിടെ അത് ഒരൽപ്പം വഷളായി !!!എല്ലാവരും ഒരേ താളത്തിൽ കളിച്ചപ്പോൾ കിളി മാത്രം കർട്ടൻ വലിക്കാൻ നിന്നവനെ നോക്കി തലയിട്ടാട്ടി കളി തുടങ്ങി. കഴിഞ്ഞു എല്ലാം കഴിഞ്ഞു…!!! പതിയെ ഒരു ചിരി കത്തി പടർന്നു !! വേഗത കൂടിയപ്പോൾ മറ്റൊരു സംഭവം കൂടി നടന്നു. അൽപ്പം തടിയൊക്കെ തുണിവെച്ചു പൊരുതി നേടിയ ഗീതുമോൾ ചതിക്കപ്പെട്ടു !!! ചട്ടയും മുണ്ടും കൂടാതെ ഒരു ഷർട്ടിന്റെ കൈ കൂടി പ്രത്യക്ഷപ്പെട്ടു. പാട്ടിന്റെ താളത്തിനൊത്ത് ആ തുണികക്ഷണവും ആടി തൂങ്ങി. സദസ്സിൽ ആകെയൊരു ചിരി പടർന്നു. ചട്ടയും മുണ്ടും പിന്നെ ഞാന്നു കിടന്ന ഒരു തുണികക്ഷണവും, പോരാത്തതിന് കിളിയുടെ മുഖത്തെ ഭാവ വ്യത്യാസങ്ങളും ചെറിയ ചിരി ഒരു പൊട്ടിച്ചിരിയാക്കി മാറ്റി. മാർഗ്ഗംകളി മുറുകിയപ്പോൾ മുണ്ടിന് താഴെ നീണ്ടു കിടന്ന തുണിയും അതേ താളത്തിലായി. പിന്നെ ചിരി നിർത്താനായില്ല, ഇതു പകർത്തിക്കൊണ്ടിരുന്ന ഫോണും കയ്യിൽ പിടിച്ചുകൊണ്ടു ഞാൻ വേദിയുടെ പുറത്തേയ്ക്ക് ഓടി. അവിടെ മണ്ണിൽ ഇരുന്നു പോയി, ശ്വാസം മുട്ടി തുടങ്ങിയിട്ടും ചിരി നിന്നതേയില്ല. ഇവിടെ ചിരി നിർത്താൻ കഷ്ട്ടപ്പെടുമ്പോൾ അവിടെ ആ തുണി അപ്പോഴും വല്ലാത്ത ഓട്ടത്തിലായിരുന്നു !!!

ഇങ്ങനെ ചിരിച്ചു കഴിഞ്ഞ് തിരികെ വന്നപ്പോഴും പ്രവീൺ ഏട്ടൻ മാത്രം പഴയതു പോലെ ഒരേ ഇരിപ്പാണ് !!! ഒരുപക്ഷെ ഇതെല്ലാം കണ്ട് മനസ്സ് മരവിച്ചു പോയതുകൊണ്ടാവാം. അങ്ങനെ അവിടുത്തെ അരങ്ങെല്ലാം തീർന്നു കഴിഞ്ഞ് അന്നേ ദിവസം രാത്രി ആയിട്ടും ആ തുണിയുടെ പോക്രിത്തരം മനസ്സിൽ നിന്നും വിട്ടു മാറിയതേയില്ല. പരിചയപ്പെടാൻ ഒരുപാട് ഒരുപാട് വൈകിപ്പോയ പ്രിയപ്പെട്ടവൻ ആദർശിനെയും ഇപ്പോൾ ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു…

അങ്ങനെ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒരേയൊരു ഇന്റർപോളി ഓർമ്മകൾ…ഒരുപാട് ചിരിയും സന്തോഷവുമൊക്കെയായി കടന്നുപോയൊരു കാസർഗോഡൻ ഇന്റർപോളി !!! തൽക്കാലം ഈ എളിയ ഓർമ്മകുറിപ്പ് ഇവിടെ നിർത്തുന്നു, ഇതിനിയും തീർന്നിട്ടില്ല. വിശേഷങ്ങൾ ഒരുപാടുണ്ട്….

എന്ന്,

ഒരുപാട് സ്നേഹത്തോടെ

മഹാപാപി

ഇന്റർപോളി കലോത്സവം; ഭാഗം -2

പോളി ശരത്ത് എം. എ

ഒരുകാര്യം മാത്രം മറന്നു പോകാൻ പാടില്ല ! ആ നാടൻ പാട്ട് വേദിയുടെ മുൻപിലിരുന്ന ഒട്ടു മിക്കവരും ഫോണിൽ വീഡിയോ പകർത്തിയിരുന്നു, നമ്മുടെ പ്രിയപ്പെട്ട നാടൻപാട്ട് സംഘം വേദിയിൽ പ്രവേശിക്കുന്നതിന് മുൻപ് വരെ…കൂടാതെ ആ വേദിയിലെ അവസാന പരിപാടിയും ഇതായിരുന്നു.

അങ്ങനെ ആവേശം അതിരു കടന്നു, കോളേജിലെ രാത്രി വാസങ്ങളിൽ പാടി തിമർത്ത നാടൻ പാട്ട് ഏതാനും നിമിഷങ്ങൾക്കുള്ളിൽ അനുഗ്രഹീത ഗായകൻ അനന്ദു എം എ യും പ്രിയപ്പെട്ട അനുജന്മാരും വേദിയിൽ പാടുവാൻ പോകുന്നു !!!

ആദ്യം തന്നെ മൈക്കൊക്കെ കയ്യിലേന്തി അദ്ദേഹം തയ്യാറെടുത്തു. ചെറിയ ചിരിയൊക്കെ പടർന്നു, ആദ്യം കേറിയങ്ങു പാടാൻ പറ്റില്ലല്ലോ !!! ഒരു ആമുഖമൊക്കെ പതിഞ്ഞ സ്വരമൊക്കെ ഇടകലർത്തി പറയണമല്ലോ. എന്നാൽ സംഭവം അൽപ്പം അപകടമായി, എന്താണെന്നല്ലേ !!?? ആസ്ഥാന ഗായകന്റെ വായിൽ നിന്നും ആദ്യം ഇറങ്ങി വന്നത് “നാഗാർജ്ജുനയുമായി…” എന്ന വാക്കാണ് !!! ഒരു ചെറിയ വ്യത്യാസമുണ്ട് “നാഗാരാധനയുമായി… “എന്നതാണ് യഥാർത്ഥ വാക്ക് !!! ഈ ആമുഖമൊക്കെ എഴുതി പറഞ്ഞു കൊടുത്ത മോസ്കൊ വേദിയുടെ മുൻപിലിരുന്ന് വിളറി വെളുത്തു, കയ്യടിക്കാൻ നിന്ന ഈ മഹാപാപിയുടെയും ബാക്കിയുള്ളവരുടെയും കണ്ണിൽ ഇരുട്ട് കയറി. അനായസം പറഞ്ഞും പാടിയും തീർത്താൽ നല്ലൊരു ഗ്രേഡും വാങ്ങി വീട്ടിൽ പോകേണ്ട അവസ്ഥയിൽ നിന്നും ദാ ഇവിടം വരെ എത്തി നിൽക്കുന്നു.

പതിയെ സംഗതി ചിരിയായി മാറി, ആസ്ഥാന ഗായകനല്ലേ അൽപ്പം ട്രാക്ക് അങ്ങ് മാറ്റി !! അതെ കൂട്ടുകാരെ നമ്മളിതുവരെയും കാണാത്ത ട്രാക്ക് മാറ്റി കളിക്കുന്ന പോളി ശരത്ത് മാറ്റാരുമല്ല, ഞങ്ങളുടെ പ്രിയപ്പെട്ട ഗായകൻ അനന്ദു എം എ ആകുന്നു !!! മനോഹരമായ പാട്ട് ഇതുപോലെ പാടി കേട്ടപ്പോൾ ആകെ വിഷമം തോന്നിയെങ്കിലും ചില കാര്യങ്ങൾ കണ്ടപ്പോൾ അതൊരു പൊട്ടിച്ചിരിയായി മാറി. അക്കാര്യങ്ങൾ ഇതാണ്

നല്ല ഒതുക്കത്തിൽ ഒരേ താളത്തിൽ പാടി പോകണ്ട സ്ഥാനത്ത് ഗായകൻ മറ്റൊരു രീതിയിൽ ആണ് ഈ നാടൻ പാട്ട് അവതരിപ്പിച്ചത് !! നല്ല റബ്ബറിന്റെ ഇലകൾ ഇലകൾ വാരി വലിച്ചു തിന്ന ആടിന്റെ അവസ്ഥയിൽ ആയിരുന്നു ഗായകൻ. വെട്ടല് പിടിപെട്ടതുപോലെ ആടി തിമർത്തു !!വേദിയിൽ പാതിയുറക്കത്തിൽ പരിപാടി ആസ്വദിച്ചവരൊക്കെ ചാടിയെഴുന്നേറ്റു, ഇതിനൊപ്പം പരിപാടി വിലയിരുത്താൻ ഇരുന്ന വിധികർത്താക്കളെ ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിച്ചതും പോരാഞ്ഞിട്ട് ഗായകൻ എം. എ അവരുടെ നേർക്ക് ഒരുപാട് അരിശത്തോടെ വിരലുകൾ ചൂണ്ടിയിട്ട് അലറി വിളിച്ചു. വിധികർത്താക്കൾ മൂന്ന് പേരും ശ്വാസമാടക്കാതെ അവനെ നോക്കി ഇരുന്നുപോയി. ഇനി അവരുടെ ശ്രദ്ധയെങ്ങാനും തെറ്റിയാൽ ഇവൻ സ്റ്റേജിൽ നിന്നുമിറങ്ങി ഉപദ്രവിച്ചു കളഞ്ഞാലോ എന്ന ആലോചനയും അവർക്ക് ഉണ്ടായിരുന്നിരിക്കണം !!!

ആദ്യം മുതലേ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന കാണികളിൽ പലരെയും കാണുവാനില്ല, കസേരകളെല്ലാം ഒഴിഞ്ഞു തുടങ്ങി. ഇവന്മാരെ കൊണ്ടുവന്നതല്ലേ എന്നു മാത്രം കരുതി ഞങ്ങളും, പരിപാടി കഴിയുന്നത് വരെ അവിടെ ഇരിക്കണമെന്നത് നിർബന്ധമുള്ള വിധികർത്താക്കളും അവിടെ തന്നെയിരുന്നു !!! ഒരുപക്ഷെ സ്റ്റേജ് കർട്ടൻ ഉയർത്താൻ നിന്നവൻ കയർ ഏതെങ്കിലും തൂണിൽ കെട്ടിവെച്ചിട്ട് ഓടിയിട്ടുണ്ടാവും. ഞങ്ങളെല്ലാം ഇതൊന്ന് തീരാൻ കാത്തു നിന്നു, ഭയങ്കരമായ പ്രാർത്ഥനയിൽ ആയിരുന്നുവെന്ന് വേണം പറയാൻ.

ഒടുവിൽ ഒരു യുദ്ധം കഴിഞ്ഞതുപോലെ ആസ്ഥാന ഗായകനും സംഘവും വേദിയിൽ നിന്നുമിറങ്ങി. വിധികർത്താക്കൾ ഏതു വഴിക്ക് പോയെന്ന് കണ്ടില്ല. അവിടെ ഞങ്ങള് മാത്രമായി !! ആകെ ചീത്തവിളിയും ചിരിയും ബഹളവുമൊക്കെ നിറഞ്ഞു.

നാടൻ പാട്ട് ഇത്ര മനോഹരമായി പാടിയ ആസ്ഥാന ഗായകനോട് ഇനി ആ പാട്ട് അറിയാതെ പോലും പാടരുതെന്ന് ഞാൻ പറഞ്ഞു മനസിലാക്കി കൊടുത്തു, ഒരേ സമയം അതൊരു ഭീഷണിയും ദയനീയമായ ഒരു യാചനയുമായിരുന്നു !!! എങ്കിലും പ്രിയപ്പെട്ടവന്റെ വായിൽ ആ പാട്ട് ഇപ്പോഴും കയറി വരും, അതെ ഈ നാടൻപാട്ട് പറഞ്ഞു കൊടുത്ത മോസ്കൊ തന്നെയാണ് തെറ്റുകാരൻ,മഹാപാപി !!!

ഇതുകൊണ്ട് തീർന്നെന്നു കരുതിയതാണ്, എന്നാൽ തൊട്ടടുത്ത ദിവസമാണ് ഈയുള്ളവനും സുഹൃത്തുക്കളും ചിരിച്ചു ശ്വാസം മുട്ടി പോയത്, ഒരു മാർഗം കളി കണ്ടാൽ ശരിയ്ക്കും ചിരി വരും!!! സത്യമാണ് ചിരിച്ചു ശ്വാസം മുട്ടി നിലത്തു വീണുപോകുന്ന അവസ്ഥയിലായിരുന്നു ഈയുള്ളവൻ.

വേദിയുടെ പിന്നിൽ ചെന്ന് മാർഗംകളി പിള്ളേരെയൊക്കെ കണ്ട് കുറച്ചു ആത്മവിശ്വാസം കൊടുക്കാമെന്നു കരുതിയാണ് പോയത്…

ഇന്റർപോളി കലോത്സവം_ഭാഗം -1

അധികം എഴുതുവാൻ തലയ്ക്കുള്ളിലെ സുഹൃത്തുക്കൾ അനുവദിക്കാറില്ല, ഒരുപാട് സമയമുള്ള നോട്ടവും എഴുത്തും വല്ലാത്ത ബുദ്ധിമുട്ടായി തുടങ്ങിയിരിക്കുന്നു. തലയ്ക്കുള്ളിൽ ആൾതാമസം മാത്രമല്ല അവർ സ്ഥിരമായി വല്ലാത്ത കൊത്തുപണിയിലാണ് !!!അതുകൊണ്ട് തന്നെ ഈ അനുഭവം രണ്ടു ഭാഗങ്ങളായി എഴുതുന്നു…

രണ്ടാം വർഷ വിദ്യാർത്ഥിയായി നാട്ടകം പോളിയിൽ പഠിക്കുമ്പോൾ കടന്നു വന്നൊരു വസന്ത കാലം, അങ്ങ് കാസർഗോഡൻ കലോത്സവം. ഇതെന്റെ മാത്രം വസന്ത കാലമല്ല, Sfi എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ പതിനാലു ജില്ലകളിലെ കലാലയങ്ങളുടെ വസന്ത കാലമായിരുന്നു.

കലോത്സവത്തിന്റെ എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ പരിപാടികൾ ഉള്ളതിനാൽ ഓരോ ഗ്രൂപ്പ്‌ തിരിഞ്ഞാണ് യാത്രയൊക്കെ. ഞാൻ നാടൻപാട്ട് -മാർഗം കളി സംഘത്തിന്റെ കൂടെയാണ് പോകുവാൻ തീരുമാനിച്ചത്. ഇതിനൊക്കെ തക്കതായ ഒരു കാരണവും ഉണ്ട്. കോളേജിലെ രാത്രി സഹവാസങ്ങളിൽ ഒരുപാട് പ്രേമത്തോടെ പാടി തീർത്തതൊക്കെയും നാടൻ പാട്ടുകളായിരുന്നു, പോരാത്തതിന് പ്രശസ്ത ഗായകർ ഇതൊക്കെ അവിടെ ചെന്ന് പാടുമ്പോൾ ഒരു അരങ്ങു തന്നെയായിരിക്കും !!! പ്രിയപ്പെട്ട അനന്ദു എം. എ നേതൃത്വം നൽകുന്ന ഈ പാട്ടൊക്കെയും കേട്ടു തുടങ്ങുമ്പോഴേ കൈക്കൊക്കെ വല്ലാത്ത തരിപ്പ് തോന്നുമായിരുന്നു. പ്രിയപ്പെട്ട നാടൻപാട്ട് സംഘം !!!!

അങ്ങനെ ഇവറ്റകളുടെ കൂടെ യാത്ര തിരിച്ചു. ട്രെയിനിലെ ഭാഗ്യമില്ലാത്ത ഒരുപറ്റം മനുഷ്യർ ആശ്വാസത്തോടെയിരുന്ന ബോഗിയിലേയ്ക്ക് ഞങ്ങൾ കടന്നു ചെന്നു. മോസ്കൊ, തടിച്ചി, നവ്യ ഇവരുടെ കൂടെയിരുന്നു വിശേഷങ്ങൾ പറഞ്ഞു യാത്ര തുടങ്ങി. അൽപ്പ നേരം കഴിഞ്ഞപ്പോൾ പതിയെ ബോഗിയിൽ കളിയും ചിരിയുമൊക്കെയായി, അനന്ദു എം എ യുടെ നാടൻപാട്ട് സംഘവും അതുലും (കലാലയ ജീവിതത്തിൽ ഇടയ്ക്ക് വെച്ചു എല്ലാം ഇട്ടറിഞ്ഞിട്ട് പോയ പ്രിയപ്പെട്ട അനിയൻ ) കൂടിയപ്പോൾ സംഗതി വല്ലാത്ത ബഹളമായി. മറ്റു യാത്രക്കാരൊക്കെ ദയനീയമായ നോട്ടത്തിൽ ആണ്. ചിലരൊക്കെ ദേഷ്യ ഭാവത്തിലും !!!!

അങ്ങനെ നിറയെ സംസാരവും ബഹളവുമൊക്കെ നിറഞ്ഞു തുളുമ്പിയ ട്രെയിൻ വളരെ വേഗത്തിൽ പാഞ്ഞു. ഇടയ്ക്ക് വന്ന കനത്ത മഴ വല്ലാതെ ആസ്വദിച്ചു !! ഉറങ്ങാൻ തുടങ്ങിയ സമയമാണ് മഴയെത്തിയത്, ഒന്ന് നനഞ്ഞപ്പോൾ ആകെ ഒരു സന്തോഷം കൂടെ പ്രിയപ്പെട്ട മോസ്കൊ, തടിച്ചി പിന്നെ നവ്യ…

അങ്ങനെ മനോഹരമായ ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ച ട്രെയിൻ യാത്ര ഒടുവിൽ കാസർഗോഡ് അവസാനിച്ചു. റെയിൽവേ സ്റ്റേഷന് തൊട്ടടുത്താണ് കോളേജ്. യാത്രയുടെ ക്ഷീണത്തിൽ നടന്നപ്പോൾ പരിപാടി കഴിഞ്ഞ് തിരിച്ചു പോകുവാൻ നിൽക്കുന്നവരെയും കണ്ടു, യാത്രയുടെ ക്ഷീണം മുഴുവൻ കിടന്നത് കൊണ്ട് അധികമൊന്നും സംസാരിക്കാനും പറ്റിയില്ല. നടന്നു കയറിയ വഴികൾ നിറയെ ചുവപ്പിൽ കുളിച്ചു നിന്നു. അങ്ങനെ അൽപ്പ നേരത്തെ നടപ്പിന് ഒടുവിൽ കോളേജിൽ പ്രവേശിച്ചു, വിശാലമായ ആ കലാലയത്തിനുള്ളിൽ ഹോസ്റ്റലുകളിലും ക്ലാസ്സ്‌ മുറികളിലും ആയിരുന്നു താമസം ഒരുക്കിയിരുന്നത് , അങ്ങനെ ആൺ വർഗ്ഗങ്ങൾ ഒരുമിച്ചു വാസ സ്ഥലത്തേയ്ക്ക് വച്ചുപിടിച്ചു.ഇതാ ഈ മഹാപാപിയുടെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന രസകരമായ ചില അനുഭവങ്ങൾ ഇവിടെ നടക്കുവാൻ പോകുന്നു !!!

അനുഗ്രഹീത ഗായകൻ അനന്ദു എം എ നയിക്കുന്ന നാടൻപാട്ട് നടക്കുമെന്ന് പറഞ്ഞ സമയമൊക്കെ കഴിഞ്ഞിട്ട് മണിക്കൂറുകൾ കടന്നുപോയി, അനുഗ്രഹീത ഗായകനും മറ്റു പ്രിയപ്പെട്ട അനുജന്മാരും ക്ഷീണിച്ചു ഉറക്കത്തിലായി. വല്യ മേക്കപ്പ് ഇട്ടിട്ടോ (എന്റെ ഓർമ്മ ശരിയാണെങ്കിൽ അൽപ്പം പൗഡറും ഒരു പഴയ കാവി മുണ്ടും ഉണ്ടാകും, അതാണല്ലോ നാടൻപാട്ടിന്റെ ഒരിത് !!) ടെൻഷൻ ആയതുകൊണ്ടോ അല്ല. വെറുതെ ഉറക്കം വന്നിട്ടാണ്…മറ്റുള്ള കോളേജിലെ വിദ്യാർഥികൾ ഓരോ നിമിഷവും അധിക സമ്മർദ്ദത്തോടെ തള്ളി നീക്കിയപ്പോൾ നാട്ടകം പോളിയിലെ എന്റെ പ്രിയപ്പെട്ട അനുജന്മാർ വല്ലാത്ത ഉറക്ക ചടവിലാണ് !!!! ദൈബം അറിഞ്ഞുകൊണ്ട് അനുഗ്രഹിച്ചു വിട്ട കലാകാരന്മാർ അല്ലെ !!!! അപ്പോൾ പിന്നെ എന്ത് സമ്മർദ്ദം !!!

അങ്ങനെ ഇവരുടെ ഊഴം വന്നെത്തി, ഞാൻ സ്റ്റേജിനു പിന്നിൽ നിന്നും ഓടിയെത്തി. പ്രിയപ്പെട്ടവർ കിടന്ന് ഉറങ്ങിയ കസേരയുടെ പാടുകൾ മുതുകിലും പേറി പാതിയടഞ്ഞ കണ്ണുകളോടെ മുണ്ടും മുറുക്കിയുടുത്ത് സ്റ്റേജിലേയ്ക്ക് കയറി…

😊

തേങ്ങാ കള്ളന്മാർ

സംശയമാണ്….ഒരുപാട് നാളുകളായി ഇതിങ്ങനെ കിടക്കുന്നു.

അങ്ങനെ ഇന്നത്തെ സംഭവം വല്ലാതെ ആശയക്കുഴപ്പത്തിലാക്കി !!! രാവിലെ തന്നെ പറമ്പിൽ നാല് തേങ്ങുകയറ്റക്കാർ എത്തി. മുഴുവൻ അഞ്ചു കക്ഷികൾ ഉണ്ടായിരുന്നു, കൂട്ടത്തിൽ പ്രായം ചെന്ന അഞ്ചാമൻ താഴെ വീഴുന്ന തേങ്ങകൾ ഓരോന്നായി പെറുക്കി കുട്ടയിലിട്ട് ചുമന്നു ഒരു സ്ഥലത്ത് കൂട്ടിക്കൊണ്ടിരുന്നു !!! കൂടാതെ മറ്റു തെങ്ങു കയറ്റക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് അയാൾ വല്ലാത്ത തിരക്കിലായിരുന്നു. തിരക്കിട്ട പണികൾക്കിടയിൽ അദ്ദേഹം ഇടയ്ക്ക് കുട്ട പൊക്കി തലയിൽ വെയ്ക്കാൻ ഈ മഹാപാപിയുടെ അടുത്ത് അഭയം പ്രാപിച്ചിരുന്നു. അങ്ങനെ പണികൾ പുരോഗമിച്ചു.

തെങ്ങിന്റെ ഭംഗി കുറച്ചു നിന്ന പഴുത്ത ഓലകൾ ഓരോന്നായി അവർ നാലുപേരും മത്സരിച്ചു വെട്ടിക്കളഞ്ഞുകൊണ്ടിരുന്നു. അധിക ഭാരമായി കിടന്ന തേങ്ങകളും അക്കൂട്ടത്തിൽ നിലംപതിച്ചു.

പണ്ട് വീട്ടിലൊക്കെ ഇങ്ങനെ തേങ്ങയിടുന്ന സമയങ്ങളിൽ ഒരു കരിക്ക് വെട്ടിയിടാൻ വേണ്ടി ഇരന്നുകൊണ്ട് തെങ്ങു കയറുന്ന ത്യാഗന്റെ പുറകെ നടക്കുമായിരുന്നു !! അല്ല ഇതൊന്ന് ആലോചിച്ചു നോക്കണം, സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നും ഒരു കരിക്ക് കിട്ടാൻ കുട്ടിക്കാലത്ത് ഈ മഹാപാപി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഒടുവിൽ ഏറ്റവും അവസാനത്തെ തെങ്ങു കയറുമ്പോൾ എന്തിനോ വേണ്ടി ഒരു തേങ്ങ എടുത്ത് കാണിച്ചിട്ട് പറയും “ദേ ഇത് കരിക്കാണ് “

ഇതെല്ലാം കഴിയുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട് ഒക്കെ പുറമെ കാട്ടിക്കൊണ്ട് തളപ്പ് ഊരി ഏണിയിൽ തൂക്കിയിട്ട് അഹങ്കാരത്തോടെ വന്ന് മുഴുത്ത രണ്ടു തേങ്ങ കൂട്ടി കെട്ടി ഏണിയുടെ ഒരുവശത്തു തൂക്കിയിട്ടിട്ട് കയറ്റു കൂലിയും വാങ്ങി ആ കള്ള ബടുവ പഴയൊരു പാട്ടും ചൂളമടിച്ചുകൊണ്ട് നടന്നു പോകും.

കരിക്ക് ഇട്ടു തന്നില്ല, തേങ്ങ കാണിച്ചു കരിക്കാണെന്ന് പറഞ്ഞു പറ്റിച്ചു !! എന്നിട്ടും തെങ്ങു കയറിയ കൂലിയും കൊടുത്തു. പിന്നെന്തിനാണ് അയാൾ കൂട്ടിയിട്ട തേങ്ങയിൽ നിന്ന് മുഴുത്ത രണ്ടെണ്ണം കൊണ്ടുപോയത്???? വീട്ടിൽ അരയ്ക്കാനും കറി വെയ്ക്കാനും തേങ്ങയില്ലെങ്കിൽ കാശ്കൊടുത്ത് മേടിക്കണം അല്ലാണ്ട് ഇങ്ങനെ പോക്രിത്തരം കാണിക്കരുത് മിസ്റ്റർ !!!!

ഇന്നും സംഭവിച്ചത് ഇതു തന്നെയാണ്, പഴയൊരു പ്ലാസ്റ്റിക് ചാക്കിൽ പത്തു തേങ്ങയാണ് മുതിർന്ന തെങ്ങുകയറ്റക്കാരൻ കൊണ്ടുപോയത്. എന്താണ് ഇങ്ങനെ !!!! അന്ന് കുട്ടിക്കാലം തൊട്ടുള്ള ചെറിയ വലിയ സംശയമാണ്, ഇപ്പോഴും അതിങ്ങനെ മനസിലാകാതെ കിടക്കുന്നു !!!

കുറേ തേങ്ങാ കള്ളന്മാർ ഇറങ്ങിയിട്ടുണ്ട്….

മര്യാദക്കാർ

നന്മയുള്ള ലോകമേ…

നേരം ഇരുട്ടി തുടങ്ങിയപ്പോഴാണ് പുറത്തേയ്ക്ക് ഇറങ്ങിയത്.ഇരു കാലുകളും നിലത്തുരച്ചു നിർത്തേണ്ട ഗതികേടിലായ സ്കൂട്ടറിനെയും ഒപ്പം കൂട്ടി.അതുകൊണ്ട് തന്നെ പതിവിലും വളരെ പതുക്കെയായിരുന്നു യാത്ര, ഇരുട്ട് വീണ വഴിയിൽ വഴിവിളക്കുകൾ ഒന്നും തെളിഞ്ഞു കണ്ടില്ല.ആകെയുള്ളത് യാത്രക്കാരുടെ കണ്ണിൽ ഇടിച്ചു കയറാൻ നിൽക്കുന്ന കള്ള പ്രാണികളുടെ കൂട്ടവും വഴിയോരങ്ങളിൽ ഇരുന്ന് കാര്യമായി സംസാരിക്കുന്ന നായ്ക്കളുടെ കൂട്ടവുമായിരുന്നു.ഇവര് രണ്ടുപേരും പ്രശ്നക്കാരായിരുന്നു, ആദ്യ വളവു തിരിയുമ്പോഴേയ്ക്കും പ്രാണികളിൽ ഒരുവൻ കണ്ണിനുള്ളിൽ കയറി കൂടി. പെട്ടന്ന് തന്നെ എടുത്തു കളഞ്ഞത് കൊണ്ട് അധികം ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. പട്ടികളുടെ അടുത്തുകൂടി പോയപ്പോൾ പ്രശ്നമൊന്നും ഉണ്ടായില്ല, എന്നാൽ അവറ്റകളെ കടന്ന് അൽപ്പം മുൻപിലെത്തിയപ്പോഴേയ്ക്കും എല്ലാം കൂടി വലിയ ശബ്ദത്തിൽ കുര തുടങ്ങി. വല്ലാതെ വിയർത്തു പോയി, “പ്രിയപ്പെട്ടവരെ ഈ ജീർണിച്ച ശകടവുമായി സാഹസികതയോടെ സഞ്ചരിക്കുന്ന മഹാപാപിയോട് എന്താണ് ഇത്ര അരിശം !! ഇനി നിങ്ങളെല്ലാം കൂടിയിരുന്നു പറഞ്ഞ രഹസ്യങ്ങളൊക്കെയും ചോർത്തുവാൻ വന്ന ചാരനാണെന്ന് കരുതിയോ “. വണ്ടി ഒരുപാട് പിന്നിട്ടിട്ടും അവറ്റകൾ കുര മാത്രം നിർത്തിയില്ല !!!

ഇതൊന്നുമല്ലായിരുന്നു യഥാർത്ഥ പ്രശ്നം, അതു നടക്കുന്നത് മടക്ക യാത്രയിലാണ്. തിരികെ വന്നപ്പോൾ ചന്ദ്രനിൽ എത്തിയ പ്രതീതി തരുന്ന റോഡിൽ ആകെ ഇരുട്ട് വീണിരുന്നു. കുഴിയും കുളവുമെല്ലാം തുടങ്ങുന്നതിനു മുൻപിലായി ഒരാൾ സൈക്കിളിൽ പിടിച്ചുകൊണ്ട് ആടിയുലയുകയാണ്, പോരാത്തതിന് റോഡിന്റെ കാര്യം പറഞ്ഞുകൊണ്ട് നല്ല ചീത്തയും പറയുന്നുണ്ട്. ഞാൻ പതിയെ വണ്ടി നിർത്തി, വണ്ടിയുടെ വെളിച്ചം അടിച്ചത് കണ്ടപ്പോൾ കക്ഷി സൈക്കിൾ ചവുട്ടി തുടങ്ങി. പാവം, വെളിച്ചമില്ലാതെ വിഷമിച്ചു നിന്ന മനുഷ്യന് വെളിച്ചമായി മാറിയ സ്കൂട്ടർ അങ്ങനെ ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ചിരിക്കുന്നു. ഞാൻ പതുക്കെ സൈക്കിളിനു പിന്നാലെ വച്ചു പിടിച്ചു. അകലെ ഒരു കടയുടെ മുൻപിൽ നല്ല വെളിച്ചമുണ്ട്. അവിടെ വരെ റോഡ് ഏറെക്കുറെ ഇങ്ങനെ തന്നെയാണ് !! സംഭവം നല്ല റോഡ് എത്തിയപ്പോഴേയ്ക്കും സൈക്കിൾ വാല അതിവേഗം ചവുട്ടി കടയുടെ മുൻപിൽ നിർത്തി.

പിന്നാലെ ചെന്ന എന്നെ തടഞ്ഞു നിർത്തിയിട്ട് പറഞ്ഞു.

“എടാ കൊച്ചേ, എന്നെ തല്ലാൻ നീ ഒന്നും വളർന്നിട്ടില്ല. അവനോട് ചെന്ന് പറഞ്ഞേക്ക് “

ഇതുകേട്ട കടയുടെ മുൻപിൽ നിന്നവരെല്ലാം ഓടി വന്നു കാര്യം തിരക്കി. ഇരുട്ടിൽ തപ്പി തടഞ്ഞു നിന്നപ്പോൾ വെളിച്ചം കാണിച്ചു പുറകെ വന്നതാണെന്ന് ഞാൻ അവരോട് പറഞ്ഞു. സൈക്കിൾ വാല ഇതൊന്നും കേൾക്കാതെ ഏതോ പ്രശ്നത്തെ പറ്റി കണ്ടമാനം സംസാരിച്ചുകൊണ്ട് നിൽക്കുന്നു. പരിചയമുള്ള കടക്കാരൻ പുറത്തേയ്ക്ക് വന്നിട്ട് പറഞ്ഞു.

“നീ പൊയ്ക്കോടാ, പുള്ളി വെള്ളാ “

ഇതിനിടയ്ക്ക് കയറിയ മറ്റു ചില ചെറുപ്പക്കാർക്ക്, ഞാൻ ആരാണെന്നും അച്ഛന്റെ പേര് എന്താണെന്നുമൊക്കെ അറിയാൻ വല്യ തിടുക്കമായിരുന്നു. എന്തായാലും അവർക്ക് മാന്യമായ മറുപടിയും കൊടുത്ത് ഞാൻ വീട്ടിലേയ്ക്ക് പോന്നു.

ഇതിലും എത്രയോ മര്യാദക്കാരാണ് വഴിയിലെ കള്ള പ്രാണികളും എന്നെ കുറച്ചു ഭീഷണിപ്പെടുത്തിയ നായകളും. പ്രിയപ്പെട്ട സ്കൂട്ടർ അറിയാൻ ഒരുകാര്യം, പാവം മനുഷ്യന് വെളിച്ചമേകി ചരിത്രത്തിൽ ഇടം പിടിച്ചെന്ന് ഞാൻ പറ്റിക്കാൻ പറഞ്ഞതാണ്. ഈ മഹാപാപിയോട് ക്ഷമിക്കുക !!! ഇതൊക്കെ കണ്ടും കെട്ടും വണ്ടിയുടെ ഉള്ളിലിരുന്ന ചൂട്‌ ഭക്ഷണ സാധനങ്ങൾ ഒക്കെയും തണുത്തുപോയിട്ടുണ്ടാകും.

സ്കൂട്ടറിനെ സമാധാനിപ്പിക്കാൻ “നന്മയുള്ള ലോകമേ…” എന്ന് ഉറച്ച സ്വരത്തിൽ പാടിക്കൊണ്ട് യാത്ര തുടർന്നു…

ഭയങ്കരൻ തല്ല്

തല്ലിയ പ്രമുഖരെയോക്കെ അൽപ്പ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോളേജിന് പരിസരമുള്ള ഒരു ബാങ്കിന്റെ മുൻപിൽ വെച്ച് കയ്യും കാലുമൊക്കെ ഒടിഞ്ഞ നിലയിൽ കണ്ടെത്തി, കഷ്ട്ടം തന്നെ. അതെല്ലാം കഴിഞ്ഞ് അവരൊന്നു നേരെ നടക്കാറായപ്പോഴേയ്ക്കും ഈ മഹാപാപിയുടെ കേസിന്റെ അടിസ്ഥാനത്തിൽ പതിനാല് ദിനങ്ങൾ ജയിലിലും കഴിച്ചു കൂട്ടി !!!

അന്നൊരു വൈകുന്നേരം കോളേജിൽ നിന്നും തിരികെ പോരുമ്പോൾ പ്രിയപ്പെട്ടവൻ ഗോകുലും കൂടെയുണ്ടായിരുന്നു. വൈകുന്നേരത്തെ ഇളം വെയിലും കാറ്റുമൊക്കെ കൊണ്ട് ഒരു ബുള്ളറ്റ് യാത്ര… (തെറ്റിദ്ധരിക്കണ്ട ഈ മഹാപാപിയുടെ വണ്ടിയല്ല കൂടപ്പിറപ്പ് സൗരവിന്റെ വണ്ടിയാണ് )

മനോഹരമായ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചുകൊണ്ട് പാട്ടും പാടി കഥകളൊക്കെ പറഞ്ഞുകൊണ്ട് വീട്ടിലേയ്ക്കുള്ള യാത്ര ആസ്വദിച്ചങ്ങനെ പോകുമ്പോഴാണ് സംഭവം. പാലത്തിന്റെ ഒരുവശത്ത് കുറച്ചു മനുഷ്യർ ഹെൽമെറ്റൊക്കെ വച്ചു ഭംഗിയായി നിന്നിരുന്നു,ഇവരെയും കടന്ന് പാലം കയറി അപ്പുറം ചെന്നപ്പോഴേയ്ക്കും കഥമാറി. ആദ്യം എത്തിയ രണ്ടു ബൈക്ക് യാത്രികർ പച്ച തെറിയും വിളിച്ചു പറഞ്ഞുകൊണ്ട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. ആഹാ… അങ്ങനെ വിട്ടാൽ ശരിയാകുമോ !! ഞങ്ങളും രണ്ടു പേരുണ്ടല്ലോ. വണ്ടി നിർത്തുവാൻ തുടങ്ങിയതും ഗോകുലിന്റ ഷർട്ടിൽ പിടിച്ചു വലിച്ചുകൊണ്ട് അവർ ആദ്യം വണ്ടി നിർത്തി. ഒരുത്തനെ പിടിച്ചു ഈ മഹാപാപി വണ്ടിയിൽ നിന്നും ഇറങ്ങിയത് മാത്രമേ ഓർമ്മയുള്ളു പുറകെ വന്ന രണ്ടുമൂന്നു സെറ്റ് നല്ലമനുഷ്യർ കൂടി തല്ലുവാൻ തുടങ്ങി. ഒന്ന് നിവരാനോ, സംസാരിക്കുവാനോ പോലും സമയം തന്നില്ല, നിലത്തിട്ട് ചവുട്ടി കൂട്ടി !!! സന്തോഷം. ആകെ ഒരു മരവിപ്പ് ആയിരുന്നു. തലയുടെ പിന്നിലും ഇടതു കൈയ്ക്കും നടുവിനും വല്ലാത്ത വേദന. പതിയെ തുറന്ന കണ്ണു മുഴുവൻ നല്ല മൂടൽ മഞ്ഞായി, ആകെ ഒരു വെളുപ്പ്. ഗോകുലിനെ കാണാനില്ല, ഉച്ചത്തിൽ വിളിച്ചു. ഇല്ല ആര് കേൾക്കാനാണ് മുഖം മണ്ണിലാണ്, ശ്വാസം മുട്ടി തുടങ്ങിയിരുന്നു.

പിന്നീട് കണ്ണു തുറക്കുമ്പോൾ ഞാൻ ഗോകുലിന്റെ മുഖമാണ് കാണുന്നത്, ഭാഗ്യം മരിച്ചു പോയിട്ടില്ല!!കണ്ണിനും പ്രശ്നമില്ല. പിന്നീട് കണ്ണു തുറക്കുമ്പോൾ കാറിലാണെന്ന് മനസിലായി, വണ്ടി ഓടിച്ചിരുന്നവർ ചോദിച്ചതിന് മറുപടി കൊടുത്തു. കയ്യുടെയും നടുവിന്റെയും വേദന മൂലം ഒന്നും സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. പ്രിയപ്പെട്ടവന്റെ കണ്ണു നിറഞ്ഞു കണ്ടതും അപ്പോഴാണ്. പാവം അവനെ കൂടി ഞാൻ തല്ലു കൊള്ളിച്ചല്ലോ !! വല്ലാത്ത വിഷമത്തിലായി. വണ്ടി ആശുപത്രിയിൽ എത്തിയതും കയ്യിലൊരു പ്ലാസ്റ്റർ പ്രത്യക്ഷപ്പെട്ടു. അഡ്മിറ്റാകാൻ ആവശ്യപ്പെടുകയും ചെയ്തു.

പ്രിയപ്പെട്ട അമലുകൾ (കുഞ്ഞനും, പൊട്ടനും ) അഖിലുകൾ (പാക്കരനും പോത്തനും ) ഇവർ നാലുപേരും ഇടം വലം കൂടെയുണ്ടായിരുന്നു ഈ മഹാപാപിയുടെ. അന്നു തന്നെ രാത്രി ഓടിയെത്തിയ ജോബിനും ഉണ്ണിയും സൗരവുമൊക്കെ ഇന്നും ഓർമ്മയിൽ തെളിഞ്ഞങ്ങനെ നിൽക്കുവാണ്. മൈഗ്രേൻ കടന്നു പിടിച്ചപ്പോഴും ആകെ ആശ്വാസമായത് ഈ പ്രിയപ്പെട്ടവരുടെ കരുതലാണ്…

തല്ലു തന്ന RSS ന്റെ സ്നേഹം നിറഞ്ഞവരെ പറ്റി മനസ്സ് മുഴുവൻ ഓർത്തുകൊണ്ട് ആശുപത്രി ജീവിതം തുടർന്നു. അവിടുത്തെ സ്നേഹം നിറഞ്ഞ ഒരുപറ്റം നേഴ്സ് സുഹൃത്തുക്കളെയും, അക്കൂട്ടത്തിൽ എന്നെ ഫോൺ ചെയ്തു പറ്റിച്ച ഒരു സുന്ദരി നേഴ്‌സിനെയും മറക്കാനാകില്ല. അങ്ങനെ മറക്കാൻ കഴിയാത്ത ചില കാര്യങ്ങളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു

CPM, DYFI സഹയാത്രിക്കാരുടെ കടന്നുവരവും കരുതലും

അമ്മയുടെ ചേച്ചി ലക്ഷ്മി അമ്മയുടെ സങ്കടവും കരച്ചിലും ദേഷ്യവും ഉപദേശവും

പ്രിയപ്പെട്ട തടിച്ചിയുടെ കടന്നുവരവും ആക്രമണവും

സത്യൻ മാമന്റെ വരവും പ്രചോദനം നിറഞ്ഞ വാക്കുകളും.

പ്രശ്നം വഷളാക്കിയ പ്രിയപ്പെട്ട കാമുകി പാറുവിന്റെ കരച്ചിൽ

എനിക്കു കൊണ്ടുവരുന്ന ഫ്രൂട്ട്സ് എല്ലാം കൃത്യമായി കഴിച്ചു തീർക്കുന്ന അഖിലുകളും അമലുകളും !!

ജുനൈദ് കൊണ്ടുവരുന്ന പലഹാര പൊതി

•ശ്വാസം വിടാൻ പോലും അനുവദിക്കാത്ത ഹെഡ് നേഴ്സ്

തല സ്കാൻ ചെയ്യാൻ പോയപ്പോൾ നടന്ന സംഭവ വികസങ്ങളും, പ്രിയപ്പെട്ട കുഞ്ഞാവ, അസ്‌ലം, സന്തോഷ്‌ അങ്ങനെ തുടങ്ങുന്ന സൗഹൃദ നിരകളും

അഹങ്കാരി അനുജയുടെ വരവ്

അടുത്ത കട്ടിലിലെ രോഗിയുടെ പ്രിയപ്പെട്ട പുത്രൻ അർജുൻ

നാട്ടിലെ പ്രിയപ്പെട്ട അനിയന്മാരുടെ വരവ്

അമ്മയും അച്ഛനും വന്നത് കാമുകി വന്ന് കരഞ്ഞു വഷളാക്കിയ സമയത്ത് ആയതുകൊണ്ട് അമ്മയുടെ കരച്ചിലൊന്നും കാണേണ്ടി വന്നില്ല !!!

ഇനിയും ഒരുപാടുണ്ട് വായിച്ചു മടുക്കാതിരിക്കാൻ ഇങ്ങനെ നിർത്തുന്നു. “ഒരുപാട് സ്നേഹവും കരുതലുമായി കടന്നുവന്ന സുഹൃത്തുക്കളെയും കൂടപ്പിറപ്പുകളെയൊന്നും ഞാൻ മറന്നിട്ടില്ല, ഈ നിമിഷവും ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു. നിങ്ങൾ അന്നും ഇന്നും ഒരുപോലെ പ്രിയപ്പെട്ടവർ. “

ഇങ്ങനെ പറഞ്ഞു നിർത്തുമ്പോഴും പ്രിയപ്പെട്ട കൂടപ്പിറപ്പ് ഗോകുലിനോട് പറയാതെ പോയൊരു ക്ഷമാപണവും…

നല്ലകാര്യം അത്രമാത്രം !!

മഹാപാപങ്ങൾക്ക് ഇടയിൽ…

ആകെ തണുത്ത അന്തരീക്ഷമായിരുന്നു. പണ്ടൊക്കെ സ്കൂൾ തുറക്കുന്ന സമയത്തുള്ള ജൂൺ ജൂലൈ മഴയൊക്കെ ഇപ്പോൾ തോന്നുന്ന സമയങ്ങളിൽ പെയ്തു തുടങ്ങിയിരിക്കുന്നു, മൂടികെട്ടിയ ആകാശവും ചാറ്റൽ മഴയും ഈയിടയായി രാവിലെ മുതൽ വൈകുന്നേരം വരെ കിറുകൃത്യമായി വരുന്നുണ്ട്.

പുറത്തെ കുളത്തിലെ തവള സന്തോഷം കൊണ്ടായിരിക്കും എല്ലായ്പോഴും ആകാശത്ത് നോക്കി ഭംഗിയായി കരയുന്നുണ്ട്.” പ്രിയപ്പെട്ട തവളേ നീയിങ്ങനെ ഉച്ചത്തിൽ കരഞ്ഞാൽ പരിസരത്തുള്ള നീർക്കോലി നിന്റെ കഥ കഴിക്കും, അവൻ പതിയെ വന്ന് നിന്നെ വിഴുങ്ങാൻ തുടങ്ങുമ്പോൾ ആലോചിച്ചിട്ട് കാര്യമില്ല “. ഇതൊക്കെ ആരോട് പറയാനാണ്, ഇനിയെങ്ങാനും ഞാൻ പറയുന്നത് ആ തടിയൻ തവളയ്ക്ക് മനസ്സിലായാൽ പിന്നെ കഴിഞ്ഞു കഥ. “പ്രിയപ്പെട്ട മഹാപാപി താങ്കൾക്ക് ഇക്കാര്യത്തിൽ എന്താണ് ഇത്ര ഉറപ്പ്? ഇനി പറഞ്ഞത് സത്യമാണെങ്കിൽ ജലദേവതയുടെ വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാൻ ധൈര്യമുണ്ടോ?? ” ഇങ്ങനെ ആ തടിയൻ തവള ചോദിച്ചാൽ പിന്നെ ആ കുളത്തിലെ മീനുകളും വെള്ളത്തിൽ പാറ്റകളും, വാൽമാക്രി കുഞ്ഞുങ്ങളും മറ്റു ചെറു ജീവികളും ചേരി തിരിഞ്ഞു വൻ പ്രശ്നങ്ങൾ ഉണ്ടാക്കില്ലേ?? ആ കൊച്ചു കുളത്തിലെ സന്തോഷവും സമാധാനവും അസ്‌തമിക്കില്ലേ !!! ആമ്പൽ പൂവുകൾ സങ്കടത്താൽ വിരിയാതിരിക്കില്ലേ !!!

ഇല്ല ഞാനായിട്ട് അങ്ങനൊന്നും ചെയ്യില്ല, ആ തടിയൻ തവള കേൾക്കെ ഈ വക വർത്തമാനങ്ങളും ഞാൻ പറയില്ല.

കുളം നിറഞ്ഞു കവിഞ്ഞപ്പോൾ നഷ്ട്ടമായ മീനുകൾക്ക് പകരം ഭംഗിയുള്ള ഗപ്പികളെയും മറ്റും ഈയിടെ ഇട്ടിരുന്നു. കാണുന്നില്ല ഒന്നിനെയും, ഇനി രാവിലെ ഇതിന്റെ പരിസരം വഴി കറങ്ങി നടക്കുന്ന കൊക്ക് തിന്നു തീർത്തോ എന്നറിയില്ല. വാലിലെ മനോഹരമായ നിറങ്ങൾ കണ്ട് ഒരുപക്ഷെ ആ കള്ള കൊക്ക് കോത്തിപ്പെറുക്കി തീർത്തു കാണുവായിരിക്കും !!!

തീറ്റ ഇട്ടുകൊടുത്തപ്പോൾ സ്ഥിരം കക്ഷികൾ വന്ന് വട്ടമിട്ടു തുടങ്ങിയപ്പോൾ ആമ്പലിന്റെ വലിയ ഇലകൾക്ക് ഇടയിൽ നിന്ന് വാലിലെ നിറങ്ങളെല്ലാം അഹങ്കാരത്തോടെ കാട്ടി അവറ്റകളും വന്നു. ഭാഗ്യം ജീവനോടെയുണ്ട് !! ഓരോ സമയവും ഇങ്ങനെ തീറ്റ കൊടുക്കുമ്പോൾ വല്ലാത്ത സന്തോഷമാണ് മനസ്സ് മുഴുവൻ, ആർത്തിയോടെ മീനുകൾ വട്ടമിട്ടു നീന്തി കളിച്ചുകൊണ്ട് അത് പതിയെ കഴിച്ചു തീർക്കും. ചെയ്തു കൂട്ടിയ മഹാപാപങ്ങൾക്ക് ഇടയിൽ നല്ല മനസ്സോടെ ചെയ്തു തീർക്കുന്ന ഒരു നല്ലകാര്യം അത്ര മാത്രം.

പ്രതീക്ഷകളോടെ അവയിൽ ചിലത് സമയമാകുമ്പോൾ ഒരു സ്ഥലത്ത് ഒത്തുകൂടാറുണ്ട്, ഈ മഹാപാപിയുടെ വരവും കാത്ത്…

മരണം

ചിരി അങ്ങനെയാണല്ലോ…

നാളുകൾക്ക് മുൻപ് എഴുതിയതിൽ നിറഞ്ഞു നിന്ന അയൽ പക്കത്തുള്ള ഒരു അമ്മുമ്മയെ പറ്റിയാണ് ഇത്. മാറ്റാരുമല്ല “തെറി താങ്ങി പുള്ള്” എന്ന അനുഭവ കഥയിൽ പറഞ്ഞ ചന്ദ്രാമ്മയുടെ കാര്യമാണ് !!!

പാടത്തെ കളിയെല്ലാം കഴിഞ്ഞ് വീട്ടിൽ ചേക്കേറിയപ്പോഴാണ് അമ്മ കാര്യം പറഞ്ഞത് “ചന്ദ്രാമ്മയ്ക്ക് തീർത്തും വയ്യ “. കഷ്ട്ടം ഇടയ്ക്ക് ഇടയ്ക്ക് തെറിയും പറഞ്ഞു പരിചയം പുതുക്കിയിരുന്ന ആളിപ്പോൾ അവസാന സമയവും കാത്ത് കിടക്കുന്നു. അമ്മയും അച്ഛനും അങ്ങോട്ടേക്ക് പോയി,മരണം ഉറപ്പായപ്പോഴേയ്ക്കും ഞാൻ സുഹൃത്തുക്കളെ അറിയിച്ചു. ആകെ കരച്ചിലും ബഹളവും അവിടെ തളം കെട്ടി കിടന്നു. കൂട്ടുകാർ എല്ലാവരും ആ വീട്ടിലേയ്ക്ക് നടന്നു കൂടെ ഞാനും !!! വീടിന്റെ അടുത്ത് എത്തിയതും അമ്മയ്ക്ക് ഒരേ നിർബന്ധം

“അനന്ദു കുട്ടാ ദേ ഇവരുമായിട്ട് കേറി കണ്ടിട്ട് വാ “

ഇല്ലെന്ന് പല തവണ പറഞ്ഞിട്ടും നിർബന്ധിച്ചു അകത്തു കയറ്റി. ആ കിടപ്പിൽ തന്നെ ശരിയായ വാർദ്ധക്യം തെളിഞ്ഞു കാണാമായിരുന്നു. ചുറ്റിനുമിരുന്ന സ്ത്രീകൾ എല്ലാം കരച്ചിലാണ് !! പക്ഷെ ചന്ദ്രാമ്മയുടെ മുഖം മാത്രം പല്ലുകാട്ടി ചിരിച്ചു നിന്നു. ഇതു കണ്ടപ്പോഴേയ്ക്കും എല്ലാവരുടെയും മുഖത്തെ സങ്കട ഭാവമെല്ലാം മാറി മറിഞ്ഞു അതു പിന്നെ ചിരിയിലേയ്ക്ക് മാറി. പുറത്തേയ്ക്ക് വരാതിരിക്കാൻ വാ പൊത്തി പിടിച്ചു. “പ്രിയപ്പെട്ട ചിരിയെ,ഈ സമയത്ത് എന്തിനാണ് കടന്നു വരുന്നത്. ഇത്രയും ജനങ്ങൾ മുൻപിലിരുന്ന് കരയുമ്പോൾ പുറത്തേയ്ക്ക് വരുന്നത് മര്യാദയാണോ? “. എവിടെ കേൾക്കാൻ, ചിരി എല്ലാവരും പോത്തിപ്പിടിച്ചു നിൽക്കുന്ന സമയത്താണ് കൂട്ടത്തിൽ നിന്ന ഉണ്ണി കൃഷ്ണന് ഫോട്ടോയെടുക്കാൻ തോന്നിയത്. ചന്ദ്രാമ്മയുടെ ഫോട്ടോ ഒന്നും കയ്യിലില്ലാത്തത് കൊണ്ടാവാം പാവം ഫോണെടുത്ത് ഒരു ഫോട്ടോയങ്ങു കാച്ചി !!! ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നൊക്കെ കേട്ടിട്ടെയുള്ളൂ ഇപ്പോൾ അതാണ് സംഭവിച്ചത്. ആ മഹദ് വ്യക്തിയുടെ ഫോണിന്റെ ഫ്ലാഷ് മിന്നി തെളിഞ്ഞു, പല്ലി ചിലയ്ക്കുന്നത് പോലെ ഒരു നേർത്ത ശബ്ദവും. കരഞ്ഞുകൊണ്ടിരുന്ന ചിലർ തിരിഞ്ഞോന്നു നോക്കി. കഴിഞ്ഞു എല്ലാം കഴിഞ്ഞു !!! ചിരി പൊട്ടി പുറപ്പെട്ടു, അതടക്കാൻ പാടുപെട്ടുകൊണ്ട് ഞാനും കൂട്ടുകാരും പുറത്തേയ്ക്ക് ഓടി. അമ്മ പുറകെ ഓടി വന്ന് വഴക്ക് പറഞ്ഞു കൊണ്ട് കയ്യിൽ അടിക്കുന്നുണ്ട്. എവിടെ നിൽക്കാൻ, ചിരിച്ചു തന്നെ തീർത്തു. പരസ്പരം മുഖത്ത് നോക്കുമ്പോൾ അതു പിന്നെയും വന്നുകൊണ്ടിരിക്കുന്നു. വളരെ മോശമാണെന്ന് മനസ്സിലുണ്ടെങ്കിലും ചിരി എങ്ങനെ നിർത്താനാണ് !!

അല്ലേലും തെറ്റ് പറഞ്ഞിട്ട് കാര്യമില്ലല്ലോ, ഞങ്ങൾ പരമാവധി പറഞ്ഞതാണ് കേറി കാണുന്നില്ല എന്ന്. എന്നിട്ടും നിർബന്ധിച്ചു ആ മുറിയ്ക്കുള്ളിൽ കയറ്റിയ അമ്മ വല്യ ചതിയാണ് ചെയ്തത്.

ഈ പ്രശ്നങ്ങളെല്ലാം തീർത്തു വീടിന്റെ പുറകിലിരുന്നപ്പോഴാണ് സീരിയൽ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന മറ്റൊരു കാര്യം നടന്നത്. അവിടുത്തെ ഇളയ പുത്രൻ കണ്ണൻ മുറ്റത്തു കൂടി നടക്കുന്നു. അവിടെ കിടന്ന ഇലയൊക്കെ ഫുട്ബോൾ തട്ടുന്നത് പോലെ തട്ടി തെറിപ്പിക്കുന്നു ! ഷാരൂഖാൻ പ്രണയ രംഗങ്ങളിൽ മുടി ചീകി ഒതുക്കുന്നത് പോലെ മുടിയൊക്കെ പിന്നിലേക്ക് ചീകി ഇരുട്ടിൽ നോക്കി നിന്നു. ഈ സംഭവങ്ങൾ ഒന്നുരണ്ടു വട്ടം തുടർന്നപ്പോൾ കാര്യം മനസിലായി, സംഭവം സങ്കടമാണ്. അവനെ അടുത്തേയ്ക്ക് വിളിച്ചു ഞങ്ങളുടെ നടുക്ക് ഇരുത്തി.

“എന്തു പറ്റിയെടാ സങ്കടമാണോ “

മറുപടിയ്ക്ക് പകരം അവൻ പൊട്ടി കരഞ്ഞു. കഷ്ട്ടം എന്ന് പറഞ്ഞാൽ മതിയല്ലോ നാശം പിടിച്ച ചിരി അപ്പോഴും വന്നു. ഒരുപക്ഷെ അൽപ്പം മുൻപ് നടന്ന സംഭവങ്ങളും ഇവന്റെ നടപ്പും ഭാവവുമൊക്കെ കണ്ടിട്ടാവാം. എന്നാൽ അവന്റെ സങ്കടം തീരുന്നതു വരെ കരയുവാൻ ഞങ്ങൾ അനുവദിച്ചു. തിരികെ വീട്ടിലേയ്ക്ക് പോരുമ്പോഴും ആ സംഭവങ്ങളൊക്കെ പറഞ്ഞു ഒരേ ചിരിയായിരുന്നു. ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ കടന്നു വരുന്ന ചിരി ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം തന്നെയാണ്, അല്ലേലും ഈ മഹാപാപിയ്ക്ക് ഇതെങ്ങനെ മറക്കുവാൻ സാധിക്കും.

എത്ര കുറ്റം പറഞ്ഞാലും മരിക്കുന്ന സമയം അവർക്കായി ഒരിറ്റു കണ്ണുനീർ പൊഴിച്ചുകൊണ്ട് മനുഷ്യൻ ഇങ്ങനെ പറയും.

“പാവം, എത്ര നല്ല മനുഷ്യനായിരുന്നു “

ഇവിടെ ഞങ്ങൾ അതീവ സങ്കടത്തോടെ ചിരിച്ചുകൊണ്ട് യാത്രയാക്കി, അതെ ഈ മഹാപാപിയും കൂട്ടുകാരും മേൽ പറഞ്ഞ മനുഷ്യഗണത്തിൽ പെടുന്നില്ല. ഇത് സത്യം…സത്യം…സത്യം !!!!

ശക്തി ചരടുകൾ

പവർ…..അതൊരു സംഗതിയാണ് അങ്ങനെയിങ്ങനെയൊന്നും ആർക്കും കിട്ടില്ല !!!

പണ്ട് നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴുണ്ടായ ഒരു ചെറിയ വല്യ കഥയാണ്, അന്ന് കയ്യിൽ കുറെയധികം ചരടുകൾ ഉണ്ടാകും. അമ്മയുടെ അതിരു കവിഞ്ഞ ഭക്തിയും സ്നേഹവും കരുതലുമെല്ലാം കയ്യിലെ ചരടുകളുടെ എണ്ണത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നും അതിന് കുറവൊന്നുമില്ല കേട്ടോ…

അന്ന് കയ്യിൽ ചരട് കെട്ടി തരുമ്പോൾ ശക്തി കിട്ടാനാണെന്ന് അമ്മ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാനും അതൊക്കെ അതിരുകടന്ന് വിശ്വസിച്ചു പോയി…കുഞ്ഞല്ലേ അത്രേം ബുദ്ധിയെ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ കയ്യിൽ ചരടില്ലാതെ വന്നപ്പോൾ അമ്മാവന്റെ കടയിൽ നിന്നും ഇരന്നു വാങ്ങിയ ചുവന്ന ചരട് കയ്യിൽ മുറുക്കി കെട്ടിക്കൊണ്ട് പുള്ളിയുടെ മകളുടെ കൂടെ സ്കൂളിലേയ്ക്ക് വച്ചു പിടിച്ചു. നല്ല മഴക്കാലമായിരുന്നു, അന്നൊക്കെ നീലയും വെളുപ്പും കലർന്ന റബ്ബർ ചെരുപ്പുകൾ മാത്രമേ ഈ മഹാപാപിയുടെ കാലുകൾ കണ്ടിട്ടുള്ളു. അങ്ങനെയുള്ള ചെരുപ്പുകൾക്ക് ഒരു പ്രത്യേകതയുണ്ട് വെള്ളത്തിലൂടെ നടന്നാൽ താഴെ കിടക്കുന്ന ചെളിയും വെള്ളവും തലയുടെ പിന്നാംപുറത്ത് ഉമ്മ വയ്ക്കും !!! കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് അത് സംഭവിച്ചത്, അങ്ങനെ കുറച്ചു ചെളി തെറിച്ചു കൂടെയുണ്ടായിരുന്ന മഹതിയുടെ പാവാടയിൽ തെറിച്ചു. പക്ഷെ അത് ചെരുപ്പിന്റെയല്ല മറിച്ചു കയ്യിൽ കെട്ടിയ ചരടിന്റെ ശക്തിയാണെന്ന് ഞാൻ വിശ്വസിച്ചു പോയി. സ്കൂളിൽ ചെന്നപ്പോൾ മുതൽ തിരിച്ചു വരുന്നതു വരെ ആ ശക്തിയുടെ കാര്യമായിരുന്നു സംസാരത്തിൽ ഉടനീളം !!!

അങ്ങനെ തിരിച്ചു പോരുന്ന വഴിയിൽ വെച്ച് അമ്മാവൻ കടയ്ക്ക് ഉള്ളിലിരുന്ന് കഷണ്ടി തലയുമായി കണ്ണാടിയ്ക്ക് ഇടയിലൂടെ കുഞ്ഞു കണ്ണുകൾ കൊണ്ട് തുറിച്ചു നോക്കി എന്നെ അടുത്തേയ്ക്ക് വിളിച്ചു. കാര്യം അടുത്തെത്തിയപ്പോഴാണ് മനസിലായത് പുള്ളിയുടെ മകളുടെ ദേഹത്ത് ഞാൻ ചെളി തെറിപ്പിച്ചത്രേ !!! ഞാനല്ലല്ലോ ഇയാള് രാവിലെ തന്ന ചരടല്ലേ പണി പറ്റിച്ചത്, മനസിൽ ഇതൊക്കെ പറഞ്ഞെങ്കിലും ഒന്നും പുറത്തേയ്ക്ക് വന്നില്ല. സ്നേഹം നിറഞ്ഞ മാതുലൻ പുറത്തേയ്ക്ക് ഒരു ചുവന്ന പ്ലാസ്റ്റിക് കസേര വലിച്ചിട്ടിട്ട് അതിൽ കയറി നിൽക്കാൻ പറഞ്ഞു. തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല, പേടിയായിരുന്നു അന്നൊക്കെ. ഞാൻ പതിയെ അതിൽ കയറി നിന്നു. വഴിയിലൂടെ പോയ ചിലരൊക്കെ അത്ഭുതത്തോടെ നോക്കി, കടയിൽ വന്ന ചില നല്ല മനുഷ്യർ കളിയാക്കി ചിരിച്ചു. കണ്ണൊക്കെ നിറഞ്ഞു തുളുമ്പി, നല്ല പോലെ വിശന്നു തുടങ്ങിയിരുന്നു. അമ്മാവനെ കാണുന്നേയില്ല, ദേഷ്യം കൊണ്ട് കയ്യിലെ ചരട് വലിച്ചു പൊട്ടിച്ചു നിലത്തെയ്‌ക്കേറിഞ്ഞു. ആകെ വിങ്ങി പൊട്ടി നിന്നപ്പോൾ അയാൾ കടന്നു വന്നു, വീട്ടിലേയ്ക്ക് പൊയ്ക്കോളാൻ പറഞ്ഞു. എന്നിട്ട് സ്നേഹപൂർവ്വം അയാൾ എന്നോട് ചോദിച്ചു,

“സോഡാ കുടിക്കണോ “

നിന്റെ അപ്പന് കൊടുക്കാൻ മനസ്സിൽ പറഞ്ഞെങ്കിലും അതും പുറത്തേയ്ക്ക് വന്നില്ല, വല്ലാത്ത വിഷമത്തോടെ മുഖം കുനിച്ചു വീട്ടിലേയ്ക്ക് നടന്നു. താമസിച്ചു ചെന്നതിന് അമ്മ വഴക്ക് പറഞ്ഞു തല്ലിയെങ്കിലും പേടിച്ചിട്ട് ഈ കാര്യം മാത്രം പറഞ്ഞില്ല.

എന്നാലും ഈ ചരടിന്റെയൊക്കെ ഒരു പവർ ഒന്നു വേറെ തന്നെയാണ്.

എന്റെ പ്രിയപ്പെട്ട അമ്മാവൻ ഇന്നും പൂർണ ആരോഗ്യവാനായി ടാക്സി ഹൗസ് ഒക്കെ നടത്തി, നാട്ടിലെ ഭൂരിഭാഗം മനുഷ്യരുടെയും വെറുപ്പ് സമ്പാദിച്ചു അന്തസോടെ ജീവിക്കുന്നു. ഇന്നും ആ കടയുടെ പരിസരത്തു നിൽക്കാൻ വെറുപ്പും അറപ്പുമാണ്… ഇപ്പോഴും ആ ദേഷ്യവും വെറുപ്പുമൊക്കെ മനസ്സിൽ നീറി നീറി കിടന്നിട്ടും “അമ്മാവോ ” എന്ന് ഞാൻ തികച്ചു വിളിക്കാറുണ്ട് !!! മനസിൽ പറയുന്നതൊക്കെ നമ്മുടെ ഇഷ്ടമല്ലേ, പുറമെ പറയുന്നത് മാത്രം അദ്ദേഹം കേട്ടാൽ മതിയെന്ന് ഈ മഹാപാപി കരുതും.അത്ര മാത്രം!!!!

കുട്ടിക്കാലത്ത് ചെരുപ്പിൽ നിന്നും തെറിച്ച അൽപ്പം ചെളി ഇത്ര മാത്രം വിഷയമാകാൻ കാരണം ഇനി ആ ചരടാണോ എന്നൊരു സംശയം ബാക്കി.

ഇനി നിങ്ങൾക്കും ഇതേ മാതിരി ശക്തിയുള്ള ചരട് വല്ലതും വേണമെങ്കിൽ എന്നോട് ധൈര്യമായി പറയാം, നേരത്തെ പറഞ്ഞത് പോലെ ഇന്നും എന്റെ പ്രിയപ്പെട്ട അമ്മാവൻ പൂർണ്ണ ആരോഗ്യവനായി നാട്ടിലുണ്ട് !!!!