Design a site like this with WordPress.com
Get started

കരിമരുന്ന് കലാകാരൻ

ഇനിയും പടക്കം പൊട്ടിയ്ക്കാൻ അറിയാത്തവരുണ്ടേൽ വിഷമിക്കണ്ട !!എന്റെ പക്കൽ ഒരു സുഹൃത്തുണ്ട് ആളിത്തിരി പ്രൊഫഷണൽ കരിമരുന്നു കലാകാരനാണ്.

അൽപ്പം പഴയൊരു സംഭവമാണ് അന്ന് ഈ മഹാപാപി ഹൈ സ്കൂൾ കാലഘട്ടതിലേയ്ക്ക് കാലെടുത്തു വച്ചതെ ഉണ്ടായിരുന്നുള്ളു. രണ്ടു മാസം കിട്ടുന്ന അവധിയുടെ ഭൂരിഭാഗവും അമ്മയുടെ ചേച്ചിയുടെ കോട്ടയത്തുള്ള വീട്ടിലാണ് നിൽക്കുന്നത്. അവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്, അവരൊക്കെയായി അവധിക്കാലം ആർത്തുല്ലസിച്ചങ്ങനെ നടക്കും. അതൊക്കെ കുട്ടിക്കാലത്തെ സുവർണ്ണ ദിനങ്ങൾ ആയിരുന്നു.

അവിടെ എനിക്കൊരു സുഹൃത്തുണ്ട്, വിഷ്ണു. ചിലപ്പോഴൊക്കെ കയ്യിൽ കിട്ടുന്നത് വെച്ച് എല്ലാത്തിനെയും ഉപദ്രവിക്കുകയും സ്വർണ നാവുകൊണ്ട് നല്ല ചീത്ത പറയുകയും ചെയ്യുമെന്ന് ഒഴിച്ച് നിർത്തിയാൽ ആളൊരു പാവം മനുഷ്യനാണ്. ചിലപ്പോഴൊക്കെ അവൻ പറയുന്ന കാര്യങ്ങൾ ആർക്കും മനസിലാകാറില്ല. സംസാരമൊക്കെ അങ്ങനെ ഒരു വഴിയാണ്. എല്ലായ്പോഴും നേർത്ത രീതിയിൽ മുടിയും വെട്ടി അലസനായി നടക്കുന്നതാണ് പുള്ളിയുടെ ശീലവും.

അങ്ങനെ അവധിക്കാലത്തിന്റെ ഇടയ്ക്ക് അതിക്രമിച്ചു കയറിയ വിഷുവിന്റെ താലേദിവസമാണ് അവന്റെയുള്ളിലെ പ്രതിഭയെ ഞങ്ങൾ എല്ലാവരും തിരിച്ചറിഞ്ഞത്. രണ്ടു സംഭവങ്ങളാണ് ഉണ്ടായത് അതിങ്ങനെയാണ്

1.രാവിലത്തെ കരിമരുന്ന് പ്രയോഗം

രാവിലെ തന്നെ കക്ഷി എന്നെയും ബാക്കിയുള്ള സുഹൃത്തുക്കളെയും കൂട്ടി വീട്ടിലേയ്ക്ക് നടന്നു. ഒരു സൂത്രം കാണിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് കൊണ്ടുപോകുന്നത്. ഇവൻ അങ്ങനെ പറഞ്ഞത് കൊണ്ടുതന്നെ കൂട്ടത്തിൽ നിന്നും രണ്ടു പേര് അപ്പോഴേ സ്ഥലം കാലിയാക്കിയിരുന്നു. വീട്ടിൽ എത്തിയപ്പോഴേയ്ക്കും വെപ്രാളപ്പെട്ടുകൊണ്ട് അടുക്കളയിൽ നിന്ന് തീപ്പെട്ടി എടുത്തുകൊണ്ട് ഓടി വന്നു. സോഫയിൽ ഒരു പേപ്പറിൽ പടക്കത്തിന്റെ ഉള്ളിൽ നിന്നും കരിമരുന്ന് വേർതിരിച്ചു മാറ്റിയിട്ടുണ്ട്. അത് ചൂണ്ടി കാണിച്ചു കൊണ്ട് കക്ഷി പറഞ്ഞു

“ഇത് ഞാനുണ്ടാക്കിയ പടക്കമാണ്, പൊട്ടിച്ചാൽ ഒച്ച കേൾക്കില്ല “

ഞാനും ബാക്കി സുഹൃത്തുക്കളും വളരെ ആകാംക്ഷയിൽ നോക്കി നിന്നു. പെട്ടന്ന് തന്നെ പേപ്പർ കരിമരുന്നുമായി ചുരുട്ടി ഒരു ബോൾ പോലെയാക്കിയിട്ട് അതിനു പുറമെയും കുറച്ചു കരിമരുന്ന് തൂത്തു പിടിപ്പിച്ചു, ആർക്കും സംസാരിക്കാൻ പോലും അവസരം തരാതെ കയ്യിൽ വെച്ചുതന്നെ കക്ഷി തീ കൊടുത്തു. ആളി കത്തിയപ്പോഴേയ്ക്കും തൊട്ടടുത്ത സോഫയിലേയ്ക്ക് വലിച്ചെറിഞ്ഞിട്ട് അലറി വിളിക്കാൻ തുടങ്ങി. എല്ലാവരും വിളറി വെളുത്തു, എന്താണ് ചെയ്യണ്ടതെന്ന് മനസിലാകുന്നില്ല. സോഫയുടെ ഒരു ഭാഗം കത്തി കുഴിഞ്ഞു പോയിരിക്കുന്നു.ആകെ മൊത്തം കരിഞ്ഞ മണവും പുകയും. പെട്ടന്ന് തന്നെ അടുത്ത വീട്ടിലെ ചേട്ടൻ ഓടിയെത്തി കുടത്തിൽ വെള്ളം കോരി ഒഴിച്ചപ്പോഴാണ് ജീവൻ നേരെ വീണത്. ഇതെല്ലാം കഴിഞ്ഞിട്ടും അവന്റെ അലറി വിളി മാത്രം നിന്നില്ല. അവന്റെ അമ്മ വരുന്നതിനു മുൻപേ തന്നെ ഞങ്ങളെല്ലാം അവിടെ നിന്നും സ്ഥലം കാലിയാക്കി.

2.മാവിന്റെ ചില്ലയും ഗുണ്ടും

ഈ സംഭവങ്ങളെല്ലാം ആറി തണുത്തപ്പോൾ കക്ഷി പുറത്തേയ്ക്ക് ഇറങ്ങി. ഞങ്ങളെല്ലാം കൂടിയിരുന്ന പറമ്പിലേയ്ക്ക് വന്നു.

“കണ്ടാ ഒരു ഇച്ചിരി ഒച്ച പോലും ഇല്ലായിരുന്നല്ലോ “

അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അവിടെ ആകെ ചിരി പടർന്നു. കൂട്ടത്തിൽ അവനും കുറേ ചിരിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ അവൻ പച്ച നൂലുകൊണ്ട് സുരക്ഷിതമായി കെട്ടിയിരുന്ന ഒരു വലിയ ഗുണ്ട് കയ്യിലെടുത്തിട്ട് പറഞ്ഞു.

“ഇത് ഞാൻ പൊട്ടിക്കാൻ പോകുവാ, ഭയങ്കര വിലയുള്ള പടക്കമാണ്. മുറ്റ് സൗണ്ടാണ് “

കൂട്ടത്തിൽ ഇരുന്ന പെൺകുട്ടികളെ നോക്കിയിട്ട് തുടർന്നു.

“ഇത് വല്യവര് പൊട്ടിക്കണതാ, എടി നിങ്ങളെല്ലാം കൊറേ മാറി നിന്നോ “

ഇത് കേട്ടപ്പോഴേയ്ക്കും കൂട്ടത്തിൽ പകുതി സുഹൃത്തുക്കളും വീടുപറ്റിയിരുന്നു !!!

ഇതൊന്നും ശ്രദ്ധിക്കാതെ അവൻ മാവിന്റെ ചില്ലയിൽ വലിഞ്ഞു കയറി. പോക്കറ്റിൽ നിന്നും ഒരു ചന്ദന തിരിയെടുത്ത് കത്തിച്ച ശേഷം ഗുണ്ട് മറ്റേ കയ്യിൽ പിടിച്ചു.

“നോക്കിക്കോണം ആകാശത്ത് വെച്ച് പൊട്ടിക്കാൻ പോകുവാ “

ഇതും പറഞ്ഞിട്ട് ഗുണ്ടിനു തീക്കോളുത്തി മുകളിലേക്ക് ഇട്ടിട്ടു കക്ഷി താഴേയ്ക്ക് ചാടി. എന്തു പറയാനാണ് ഗുണ്ട് കക്ഷിയുടെ മുഖത്തിന് മുൻപിൽ തിരിച്ചെത്തിയ ശേഷം ഒരൊറ്റ പൊട്ടായിരുന്നു. കാതടപ്പിക്കുന്ന ശബ്ദവും പുകയും !!! നമ്മുടെ നായകൻ താഴെ നിശബ്ദനായി വീണു കിടന്നു, മുഖമൊക്കെ കറുത്തിട്ടുണ്ട്. നെറ്റിയിൽ നിന്നും ചോരയോലിക്കുന്നുണ്ട്. മുഖത്തെ ചില സ്ഥലങ്ങൾ വല്ലാതെ വെളുത്തു കിടന്നു. നേർത്ത മുടിയിഴകളിലൂടെ പുക ഉയരുന്നുണ്ടായിരുന്നു.

കൂട്ടത്തിൽ ഒരുത്തൻ വിഷ്ണു ചത്തേ എന്നും പറഞ്ഞു വീട്ടിലേയ്ക്ക് ഓടി. പെട്ടന്ന് തന്നെ ആളുകൾ കൂടി കരിമരുന്ന് പ്രൊഫഷണൽ മനുഷ്യനെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയി.

ഇതൊരു മുന്നറിയിപ്പ് കൂടിയാണ്, പടക്കം വളരെ അപകടം പിടിച്ച ഒരു സാധനമാണ്. ഇനി നിങ്ങൾക്ക് പൊട്ടിക്കാൻ അറിയില്ലെങ്കിൽ എന്റെ പക്കൽ ഒരു കരിമരുന്ന് വിദഗ്ധൻ ഉണ്ട് ആവശ്യമുള്ളവർ ബന്ധപ്പെടുക !!!

എന്ന് സ്വന്തം

മഹാപാപി

യുദ്ധം

കുറെയെണ്ണം ചത്തുപോയി, കൂട്ടത്തിൽ കട്ടയ്ക്ക് നിന്നവരൊക്കെ ആദ്യം തന്നെ ജീവനും കൊണ്ടോടി.

വെറുതെ വഴിയേ പോയവന്റെ കയ്യിൽ നിന്നും അടി ഇരന്നു വാങ്ങിയ അവസ്ഥയായി. കയ്യിൽ എന്തൊക്കെയോ സാധനങ്ങളുമായി നടന്നു പോകുകയായിരുന്നു അവരെല്ലാം. പെട്ടന്ന് എതിരെ വന്ന കുറച്ചു കക്ഷികൾ കയ്യിലിരുന്ന അമൂല്യമായ വസ്തുവിന് വേണ്ടിയൊരു വൻ പിടിവലി നടന്നു. ഇതൊക്കെ കണ്ട് ഞാൻ അതിശയപ്പെട്ടുപോയി. സിനിമയിലായിരുന്നേൽ പിന്നേം വിശ്വസിക്കാം. അല്ലേൽ അവിടെ എന്തെങ്കിലും ബഹളമോ മറ്റോ ഉണ്ടാകണമല്ലോ എങ്കിലല്ലേ അതൊന്ന് ഉൾക്കൊള്ളാൻ കഴിയൂ !!!സാധനങ്ങളുമായി പോയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒന്നു രണ്ട് മല്ലന്മാർ കൂടി രംഗ പ്രവേശനം നടത്തിയപ്പോൾ സംഗതി ഉഷാറായി. പിടിച്ചു പറിക്കാനെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ചില വിരുതന്മാർ ജീവനുംകൊണ്ട് പാഞ്ഞു !!! ഒരുപക്ഷെ അവരായിരിക്കും ഇങ്ങനൊരു ആശയം കൊണ്ടുവന്നത്, പ്രശ്നം ഗുരുതരമാകുമ്പോൾ അതുണ്ടാക്കിയവർ വലിയുന്നത് സർവ്വ സാധാരണമാണല്ലോ. ഇവിടെയും അതു തന്നെ സംഭവിച്ചു.

അതൊരു യുദ്ധം പോലെയായി, ആകെ വഴക്കും ബഹളവും. കുറച്ചുപേർ മാത്രമുണ്ടായിരുന്ന സദസ്സിൽ ഇപ്പോൾ നിറഞ്ഞു കവിഞ്ഞു ആളുകൾ…

അത്ര വിലമതിപ്പുള്ള എന്തിനു വേണ്ടിയാണ് ഈ പിടിവലിയും തല്ലുമൊക്കെ നടക്കുന്നത്?? വല്ലാതെ കുഴഞ്ഞു പോകുമല്ലോ !!!പതിയെ അടുത്തേയ്ക്ക് ചെന്ന് നോക്കി, ചിലർ സാധനങ്ങൾ ഈ പ്രശനത്തിന്റെ ഇടയിൽ നിന്നും കൊണ്ടുപോകാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇനിയൊരു ലോക മഹായുദ്ധം വരുമെങ്കിൽ അത് കുടിവെള്ളത്തിനു വേണ്ടിയായിരിക്കും എന്നൊക്കെ കേട്ടിട്ടുണ്ട്, ഇവിടെ യുദ്ധം ഉണ്ടായിരിക്കുന്നതാണ് പഞ്ചസാരയ്ക്ക് വേണ്ടിയാണ്. ഒന്നുമില്ലേലും ശരീരത്തിന് ദോഷം ചെയ്യുന്ന ഈ സാധനത്തിനു വേണ്ടിയാണ് ഇതെല്ലാം നടന്നതെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട്.

അല്ലയോ കറുത്ത ഉറുമ്പുകളെ എന്തിനാണ് ഇത്ര ആർത്തി, മറ്റുള്ളവരുടെ കയ്യിലുള്ളത് കണ്ടിട്ട് ഇത്രയും വലിയൊരു പ്രശ്നം ഇവിടുണ്ടാക്കിയത് മര്യാദയായില്ല !ഒരു വാക്ക് പറഞ്ഞിരുന്നേൽ ആയുഷ്ക്കാലം തിന്നാനുള്ള പഞ്ചസാര ഞാൻ തരുമായിരുന്നല്ലോ !!!

ആ പ്രശ്നം അവസാനിപ്പിക്കാൻ അവറ്റകൾ തയ്യാറായിരുന്നില്ല. കൂടാതെ പിടിവലികൾ തുടർന്നുകൊണ്ടിരുന്നു. പഞ്ചസാര തരിയുമായി പോയ ഒരു കറുമ്പനെ ഞാൻ ജനൽ പടിയിൽ നിന്നും താഴേയ്ക്ക് തള്ളിയിട്ട് കൊന്നു.പെട്ടന്ന് എല്ലാം ചിതറിയോടി !!!ബാക്കിയായി കിടന്ന രണ്ടു മൂന്ന് പഞ്ചസാര തരികൾ ഞാൻ തട്ടി പുറത്തേയ്ക്ക് ഇട്ടു. അതിശയമെന്ന് പറഞ്ഞാൽ മതിയല്ലോ പഞ്ചസാര ചുമന്നുകൊണ്ട് വന്നവർ ഇപ്പോൾ അംഗവൈകല്യം സംഭവിച്ച ഒന്നുരണ്ട് ഉറുമ്പുകളെ ചുമലിലേന്തി നടന്നു പോകുന്നു. കുറെയെണ്ണം ചത്തുപോയി, കൂട്ടത്തിൽ കട്ടയ്ക്ക് നിന്നവരൊക്കെ ആദ്യം തന്നെ ജീവനും കൊണ്ടോടി. വല്ലാത്തൊരു അന്തരീക്ഷമായിരുന്നു, ഈ യുദ്ധത്തിൽ അപകടങ്ങളൊന്നും സംഭവിച്ചിട്ടുണ്ടാകില്ല എന്ന് വിശ്വസിക്കാം. കാരണം അതിനു മുൻപേ ഈ മഹാപാപിയുടെ കൈകൾ തടസം നിന്നല്ലോ !! ഇതൊന്നും അറിയാതെ മറ്റൊരുത്തൻ അൽപ്പം ദൂരെ നിന്നും കയ്യിൽ ഒരു മുഴുത്ത പഞ്ചസാര തരിയും പേറി നടന്നു വരുന്നുണ്ടായിരുന്നു. അൽപ്പം മുൻപായിരുന്നേൽ അതിനെയും ഞാൻ കൊന്നേനെ !! ഭാഗ്യവാൻ…

പോയ വഴിയേ തന്നെ പൊയ്ക്കോണം എല്ലാവരും, ഇനി ഇമ്മാതിരി വഴക്കും ബഹളവുമായി ഈ വഴിക്ക് വന്നേക്കരുത്, ഇങ്ങനെ അന്തസായൊരു താക്കീതും കൊടുത്തുകളയാം അല്ലെ…

@writeranandu

90’s

പറഞ്ഞു കേട്ട കാര്യമാണ്, അതൊരു അനുഭവമാണ്…

പഴകാലത്തെ ജീപ്പുകൾക്ക് നല്ലൊരു ദൗത്യം തന്നെയുണ്ടായിരുന്നു. വെറുതെ അല്ലറ ചില്ലറ ഓട്ടമൊന്നുമല്ല, നല്ല കല്യാണ ഓട്ടങ്ങൾ. അന്നൊക്കെ കല്യാണത്തിനു വധൂവരന്മാർ യാത്ര ചെയ്തിരുന്നത് അംബാസിഡർ കാറിലും മറ്റുള്ളവർ ജീപ്പിലുമാണ് !! അധികം ദൂരമില്ലെങ്കിൽ കാൽനടയായിട്ടും പോകുന്നത് പതിവായിരുന്നു. അങ്ങനെ നടന്നു വന്നൊരു കല്യാണത്തിൽ സംഭവിച്ച ഒരു കൊച്ചു കാര്യമാണ് ഇത്.

അന്നൊക്കെ കല്യാണത്തിന് ചെറുപ്പക്കാരൊക്കെ ജീപ്പിന്റെ പുറകിൽ തൂങ്ങി കിടക്കുന്നത് ഒരു ഫാഷൻ ആയിരുന്നു. ആ വണ്ടി മുഴവാനായിട്ടങ്ങു കൊണ്ടുപോകുന്നത് അങ്ങനെ കിടക്കുന്നവരാണെന്നാണ് വിശ്വാസം. തരുണീമണികളായ യുവതികൾ ഇതൊക്കെ കണ്ട് അമ്പരപ്പോടെ നിൽക്കും,കൊച്ചു കുട്ടികൾ അതിശയത്തോടെ നോക്കി കാണും. വലുതാകുമ്പോൾ ഇതുപോലെ കല്യാണത്തിന് പോകുമ്പോൾ ജീപ്പിന്റെ പുറകിൽ തൂങ്ങി കിടക്കണം എന്നൊക്കെ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടാകും അന്നത്തെ ചെറുപ്പമൊക്കെ !!!

ഇവിടെ കല്യാണ ദിവസം രാവിലെ തന്നെ എല്ലാവരും ഒത്തു കൂടിയപ്പോൾ ജീപ്പിന്റെ പിറകിൽ തൂങ്ങി കിടക്കുന്നവരും അതിലുണ്ടായിരുന്നു. അങ്ങനെ വണ്ടിയൊക്കെ പുറപ്പെടാൻ സമയമായപ്പോൾ മറ്റുള്ള യാത്രക്കാരെ ജീപ്പിനുള്ളിൽ കയറ്റി ഇരുത്തിയിട്ട് രണ്ടു ആത്മാർത്ഥ സുഹൃത്തുക്കൾ അതിനു പിന്നിൽ തൂങ്ങി കിടന്നു. യാത്ര അൽപ്പം ദൂരമുള്ളതുകൊണ്ട് തന്നെ ഈ സാഹസത്തിന്റെ കടുപ്പം അൽപ്പം കൂടുതലായിരുന്നു. അങ്ങനെ തമാശകളൊക്കെ പറഞ്ഞുകൊണ്ട് അവർ ഇരുവരും ആ വാഹനത്തിന്റെ സകലമാന നിയന്ത്രണങ്ങളും ഏറ്റെടുത്തുകൊണ്ട് പുറകിൽ അള്ളിപ്പിടിച്ചു കിടന്നു. എന്നാൽ ഈ സന്തോഷം അധികനേരം നിലനിന്നില്ല !!!

അൽപ്പം കഴിഞ്ഞപ്പോഴാണ് കൂട്ടത്തിൽ ഒരു നായകന്റെ മുണ്ടഴിഞ്ഞു റോഡിൽ വീണത് !!! വണ്ടി നിർത്താതെ മുന്നോട്ട് പാഞ്ഞു. ചീറിപ്പായുന്ന ജീപ്പിന്റെ പിറകിൽ മുണ്ടില്ലാതെ ഒരു നായകനും അയാളുടെ ആത്മ മിത്രവും അള്ളിപ്പിടിച്ചു കിടക്കുകയാണ്, എന്താണ് ചെയ്യേണ്ടതെന്ന് മനസിൽ വരാത്ത ഒരു പ്രത്യേക തരം അവസ്ഥ !!! വണ്ടിയിൽ ഇരുന്ന മറ്റു മനുഷ്യ ജീവികൾക്ക് മുൻപിൽ അങ്ങനെ നായകന്റെ ഉടുമുണ്ട് വല്ലാത്തൊരു വല്ലാത്തൊരു സംഭവമായി മാറി.

പിന്നീട് എങ്ങനെയാണ് മുണ്ടുടുത്ത് കല്യാണത്തിനു പങ്കെടുത്തതെന്ന് ഓർക്കുന്നില്ല,എന്തായാലും സംഭവ ശേഷം മുണ്ടൊക്കെ ഉടുത്ത് ഭംഗിയായി കല്യാണമൊക്കെ കൂടി തിരിച്ചു പോന്നു. തിരിച്ചു പോന്നപ്പോൾ ജീപ്പിനുള്ളായിലായിരുന്നു യാത്രയെന്ന് അനുമാനിക്കാം. കാരണം ചൂടുവെള്ളത്തിൽ വീണ പൂച്ച…..

എന്തൊക്കെയായാലും ഈ കഥ പറഞ്ഞു തന്നിട്ട് അച്ഛൻ കുടുകുടാ ചിരിക്കുന്നുണ്ടായിരുന്നു, ഞാനും അമ്മയും അനിയനുമൊക്കെ കൂടെ ചിരിച്ചു കൊടുത്തു. അന്ന് വലിയൊരു പ്രശ്നമായിരുന്ന കാര്യം ഇന്ന് ഓർക്കുമ്പോൾ തമാശയാണല്ലോ !!! എല്ലാ കാര്യങ്ങളുമൊക്കെ ഇങ്ങനെ തന്നെയാണ്. മനുഷ്യരല്ലേ, എത്ര വല്യ കാര്യങ്ങളാണെങ്കിലും അതൊക്കെ കേവലം തമാശ പറയുന്ന ലാഘവത്തിൽ പറഞ്ഞു തീർക്കാൻ കഴിവുള്ളവർ…

എന്തായാലും ഇതൊരു ജീപ്പിന്റെ കഥയാണ്, പിന്നെ ഒരു ഉടുമുണ്ടിന്റെയും !!!!

കുപ്പി

ഓർമ്മകൾക്ക് ആകെ മൊത്തം മധുരമേറുന്നുണ്ടെങ്കിലും ചിലത് വല്ലാതെ കുത്തിനോവിച്ചുകൊണ്ടിരിക്കും. ഇനി അതെല്ലാം മറന്നു കളയാമെന്ന് വെച്ചാലോ വീണ്ടും വീണ്ടും അതിങ്ങനെ നീറിക്കൊണ്ടിരിക്കും. ഈ ഓർമ്മകൾ എല്ലാം മനസ്സിനെ വല്ലാതെ കനമുള്ളതാക്കി മാറ്റിയിരിക്കുന്നു, ഇനിയിപ്പോൾ പ്രിയപ്പെട്ടതെന്ന് വിശ്വസിച്ചു വച്ച ചിലതു കൂടി മറന്നു കളയാമെന്ന ആലോചനയിലാണ്…എല്ലാം മറന്നു പോകുന്നതിനു മുൻപേ തന്നെ പറഞ്ഞു തീർക്കാമെന്നും വിശ്വസിക്കുന്നു.

ഉണ്ണിക്കുട്ടൻ

അങ്ങനെ കൂട്ടുകാരുമൊക്കെയായി പറമ്പിലൊക്കെ തേരാപാര കളിച്ചു നടക്കുന്ന സമയമാണ്. ഉച്ച സമയം വിശ്രമ സമയമായതുകൊണ്ട് തന്നെ അന്ന് വല്ലാത്ത വിശ്രമമൊക്കെ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ചേർന്ന് ഒരു സംഭവം അങ്ങോട്ട് ഉണ്ടാക്കി, ഷാമ്പേയ്ൻ.

നല്ല തേയില വെള്ളത്തിൽ ഷാമ്പു, സോപ്പു പോടി എന്നിവ തോന്നിയൊരു അനുപാതത്തിൽ കലക്കി പറമ്പിൽ കിടന്ന കുപ്പിയിൽ നിറച്ചു. കുലുക്കി കുലുക്കി കുറച്ചു പത വരുത്തുവാനും ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ കണ്ടാൽ ഒന്ന് കുടിക്കാനൊക്കെ തോന്നിപോകും. എന്തായാലും സംഗതി ശരിയാക്കിയിട്ട് പതുക്കെ പറമ്പിന്റെ താഴ്ഭാഗത്തുള്ള കൈതക്കാട്ടിൽ കൊണ്ടേ ഒളിപ്പിച്ചുവച്ചു. പൊടുന്നനെ എല്ലാവരും പുതിയൊരു പദ്ധതിയിലേയ്ക്ക് കടന്നു. കൂട്ടത്തിൽ ഒരുത്തൻ, പേരുമായി പൊരുത്തക്കേടുള്ള ശരീരവുമായി ഒരുപാട് സ്നേഹത്തോടെ കൂടെയുള്ളവൻ ;ഉണ്ണിക്കുട്ടൻ !!ഇങ്ങനെ കുപ്പിയിൽ എന്തു കലക്കി വച്ചാലും കുടിച്ചു തീർക്കാനുള്ള കഴിവ് അവനുണ്ട് !! അതു തന്നെ പദ്ധതി. എല്ലാവരും അടിച്ചു ഓഫ്‌ ആയതുപോലെ അഭിനയിക്കാം, അതുകണ്ട് അവൻ വിശ്വസിച്ചു പോണം. എന്നിട്ട് ആ കുപ്പിമുഴുവൻ കുടിച്ചു തീർക്കണം. സംഭവം ഇത്ര മാത്രം.

പറമ്പിലേയ്ക്ക് അവൻ കാലെടുത്ത് വച്ചതും അഭിനയം തുടങ്ങി. ഈ അഭിനയത്തിന് അംഗീകാരം തരുവാൻ ആളില്ല, ഒരുപക്ഷെ സിനിമാ ലോകത്ത് പോലും കാണാൻ ഇടയില്ലാത്ത വിധം അഭിനയം.

“ജോബി വന്നപ്പോൾ കൊണ്ടുവന്ന സാധനമാണ്, കറങ്ങി പോകും “

പാവം ഇതു കേട്ടപാടെ കൈതക്കാടിന് അടുത്തെത്തി പതിയെ കുപ്പിയെടുത്ത് സംശയത്തോടെ നോക്കി.

“പിന്നെ ഷാമ്പേയ്ൻ എങ്ങനെയാ ഇരിക്കുന്നത് “

തീർന്നു സംശയം തീർന്നു അവൻ പതിയെ ഒന്ന് മൊത്തി, പിന്നീട് അതു മുഴുവൻ അകത്താക്കി. ആടിയുലഞ്ഞും കൊഴഞ്ഞു സംസാരിച്ചും രംഗം ഞങ്ങൾ ഭംഗിയാക്കിയത് കൊണ്ടുതന്നെ സംഭവം മുഴുവൻ കുടിച്ചു വറ്റിച്ചിരുന്നു .

പിന്നത്തെ കാര്യം പറയണ്ടല്ലോ, വീട്ടിൽ ചെന്നിട്ട് കുളത്തിലെ വെള്ളം പകുതി കോരി വറ്റിക്കേണ്ടി വന്നു ഷാമ്പേയ്ൻ പാർട്ടിയുടെ കെട്ടിറങ്ങാൻ. ഇത്രയും അനുഭവിച്ചവൻ അടുത്ത ദിവസം പറഞ്ഞത് ഇങ്ങനെ.

“കുടിച്ചപ്പോൾ നല്ല സോപ്പുപൊടിയുടെ മണമുണ്ടായിരുന്നു, അപ്പോഴേ സംശയം തോന്നിയതാ… “

(എല്ലാവരും നല്ല ചിരി പാസാക്കി )

ഇങ്ങനെ സംശയിച്ചിട്ടും ഞങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടി അതു മുഴുവൻ കുടിച്ചു വറ്റിച്ച ഉണ്ണിക്കുട്ടന് ഒരായിരം അഭിവാദ്യങ്ങൾ !!!! കൂടെയുണ്ടായിരുന്ന അഭിനയ കുലപതികൾ സൗരവ്, ജോബി എന്നിവർക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തുന്നു.

ഇങ്ങനെ ഒരായിരം പാപങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ട് ഈ മഹാപാപി… 😊

എഴുതിയാലും തീരാത്ത പാപ കഥകൾ.. 🙏

സൂക്ഷിക്കുക

പുല്ലിനുള്ളിലെ ഒരു ദേഷ്യക്കാരൻ !!

കുളത്തിന്റെ അരികുകളിലുള്ള പുല്ലുകൾ മുഴുവൻ വെട്ടി നിരപ്പാക്കേണ്ട സമയമൊക്കെ അതിക്രമിച്ചിരുന്നു. കാരണം വീഴുന്ന കുടംപുളികൾ എല്ലാം തന്നെ അവറ്റകളുടെ വളമായിരുന്നു, കാരണം ഇങ്ങനൊരു സാധനം അതിനുള്ളിൽ വീണുകിടക്കുന്നത് അത്ര പെട്ടന്ന് ശ്രദ്ധിക്കില്ലായിരുന്നു.പോരാത്തതിന് പുളിമരത്തിന്റെ താഴത്തെ ചില്ലകളിൽ ഒരുപാട് പുഴുക്കളും കുടുംബവും ചേക്കേറിയിരുന്നു, അവറ്റകൾക്ക് അത്യാവശ്യം മധുരവും പുളിയുമൊക്കെയുള്ള കുടംപുളിയെക്കാൾ താൽപ്പര്യം ഇലകളായിരുന്നു. കൂട്ടത്തിലെ കലാകാരന്മാരായ പുഴുക്കൾ ഒരുപാട് ഭംഗിയിൽ ഇലകൾ തിന്നു വച്ചിരുന്നു. പുളി പെറുക്കനെന്നു പറഞ്ഞുകൊണ്ട് ഒരു തെണ്ടികളും ഇങ്ങോട്ട് കേറി വന്നേക്കരുത്, അഥവാ വന്നാൽ ഞങ്ങൾ ആട്ടി വിടുമെന്ന ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു അത്… ഈ മുന്നറിയിപ്പ് കണ്ടാൽ പിന്നീട് അങ്ങോട്ട് പോകാൻ എനിക്ക് വല്ലാത്ത ഭയമാണ് എന്താണന്നല്ലേ !!

വർഷങ്ങൾ മുൻപ് നടന്നതാണ്, അമ്മാവന്റെ കടയോട് ചേർന്നുള്ള വീടിന്റെ മുകളിലാണ് മാവിന്റെ ചില്ലകളിൽ ഭൂരിഭാഗം ചിലകളും വിശ്രമിക്കുന്നത്. അതിൽ നിറയെ പച്ച മാങ്ങകൾ പല്ലിറുമ്മി ചിരിച്ചു കിടക്കുന്ന സമയത്താണ് മാങ്ങ തിന്നുവാനുള്ള അതിയായ മോഹം ഉണ്ടായത്. പിന്നൊന്നും ആലോചിക്കാതെ വീടിന്റെ മുകളിൽ നിന്നുകൊണ്ട് ഒന്നുരണ്ടെണ്ണത്തെ പറിച്ചെടുത്തു, ഉപ്പും മുളകുമെല്ലാം തേച്ചു പുരട്ടി തിന്നുന്നത് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ… ഇലകളിലൊക്കെ നിറഞ്ഞു നിന്ന മുന്നറിയിപ്പ് (ചിത്രപ്പണി ) ഞാൻ അവഗണിച്ചു. താഴെ ഇറങ്ങി മാങ്ങ ഒന്ന് കടിച്ചു നോക്കാൻ പോലും സമയം കിട്ടിയില്ല. ദേഹമൊക്കെ ആകമാനം ചൊറിയുവാൻ തുടങ്ങി. ഉപ്പും വെളിച്ചെണ്ണയും പോരാത്തതിന് മണ്ണെണ്ണയും ഇട്ടു നോക്കി, ഒരു രക്ഷയുമില്ല !! ഒടുവിൽ മണ്ണിട്ട് ഉരച്ചു നോക്കി എന്നിട്ടും മാറ്റമൊന്നും കാണാതെ വന്നപ്പോൾ കൂട്ടത്തിൽ മുഴുത്തൊരു ചകിരിയുമെടുത്ത് നല്ലപോലെ തേച്ചുരച്ചു കുളിച്ചു, കൊള്ളാം ഇപ്പോൾ ശമനമുണ്ട് !!!തിരികെ വന്നപ്പോൾ ചേച്ചിയൊക്ക എന്നെ നോക്കി ചിരിച്ചപ്പോഴാണ് സംഗതി പ്രശ്നമായെന്ന് മനസിലായത്. കണ്ണാടിയിൽ നോക്കിയിട്ട് എന്നെ മാത്രം കണ്ടില്ല !! മുഖമൊക്കെ വികൃതമായ ഒരു അന്യഗ്രഹ ജീവി, തലമുടി പോലും ചെറു മുഴകളുടെ മുകളിലാണ് ഇരിക്കുന്നത്. ഒരു കണ്ണ് പൂർണമായും അടഞ്ഞിരിക്കുന്നു, മറ്റേതാകട്ടെ ചുവന്നു തുടുത്തും. ചുണ്ടൊക്കെ പണ്ട് മലയാളം പാഠ പുസ്തകത്തിലെ അപ്പുക്കിളിയുടേത് പോലെ വീർത്തു വലുതായി നിൽക്കുന്നു. ചെവിയാകട്ടെ കുമിളകൾ നിറഞ്ഞ പപ്പടം പോലെയും. കയ്യുടെയും കാലിന്റെയും അവസ്ഥ ചെറിയൊരു മന്തിനു സമം. രണ്ടു മൂന്ന് ദിവസമെടുത്തു ഇതെല്ലാം മാറിക്കിട്ടാൻ. ആ മാവിലുണ്ടായിരുന്ന എല്ലാ പുഴുക്കളും ഒരേ ശ്വാസത്തിൽ ആട്ടി വിട്ടതായിരിക്കും ഈ പാവത്തിനെ. ഇതിലും നല്ലത് മനുഷ്യന്റെ ആട്ടു തന്നെയെന്ന് അന്നു ഞാൻ പഠിച്ചു !!!

ഇവിടെ സംഭവം അതുപോലെ തന്നെ ആകുമോ എന്ന് ഭയന്ന് ആ പുളിമരത്തിന്റെ ചുവട്ടിലേയ്ക്ക് അങ്ങനെ പോകാറില്ല. എങ്കിലും പരിസരത്തുള്ള പുല്ലൊക്കെ വെട്ടി നിരത്താതെ രക്ഷയില്ല എന്ന് മനസിലാക്കി അത് ചെയ്യുവാൻ തീരുമാനിച്ചു.

അങ്ങനെ കുറച്ചൊക്കെ വെട്ടി മാറ്റിയപ്പോഴാണ് ആ ദേഷ്യക്കാരനെ കണ്ടുമുട്ടിയത്. കൂട്ടമായിട്ട് അങ്ങനെയിങ്ങനെ കാണാറില്ലെങ്കിലും അപ്രതീക്ഷിതമായി വന്ന് കാലിലൊക്കെ നല്ലൊരു കാടിവെച്ചു തരും കക്ഷി. കറുത്തു പിടച്ച കട്ടുറുമ്പ് കടിച്ചാൽ ആകാശം നോക്കി കൊഞ്ഞനം കുത്തിയാൽ മതിയെന്ന് കുട്ടിക്കാലത്ത് പറഞ്ഞു കേട്ടിട്ടുണ്ട് !!! ഇവിടെ കുറച്ചധികം ഉള്ളതു കൊണ്ട് അവറ്റകളെ ഉപദ്രവിക്കാതെ അൽപ്പം മാറി നിന്നു. എന്നിലെ പ്രകൃതി സ്നേഹി ഉണർന്നു, കൂട്ടത്തിൽ ആസ്ഥാന ഗായകനും.

“പണ്ടേ പറഞ്ഞതല്ലേ തീയാണ് നെഞ്ചിലെന്ന്… ” അങ്ങനെ കട്ടുറുമ്പിനെ പരാമർശിക്കുന്ന അതി മനോഹരമായൊരു ഗാനം ഈ മഹാപാപി ആലപിച്ചു തുടങ്ങി.

ഒരെണ്ണമല്ല !!! ആ കഴുവേറി കുഞ്ഞുങ്ങൾ എല്ലാം കൂടി കാലിൽ പിടഞ്ഞു കയറി ഒത്തൊരുമയോടെ കടി തുടങ്ങി. ഏറ്റവും കൂടുതൽ കട്ടുറുമ്പുകൾ ഒരുമിച്ചു കടിച്ചു പറിച്ച ഈ മഹാപാപിയുടെ കാലുകൾ അങ്ങനെ ഗിന്നസ് ബുക്കിലേക്ക്… ആഹ്ലാദിപ്പിൻ !!!

“പാട്ട് പാടിയത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പറഞ്ഞു തീർക്കണം അല്ലാതെ ഇമ്മാതിരി പരിപാടി കാണിക്കുന്നത് എന്ത് മര്യാദയാണ് ഉറുമ്പുകളെ?? “

ഇപ്പോഴും കാലിലെ അടയാളങ്ങൾ മാഞ്ഞിട്ടില്ല. പുല്ലിനുള്ളിലെ കട്ടുറുമ്പുകളാണ് ഏറ്റവും ഭയങ്കരന്മാർ. എത്ര മനോഹരമായി പാടിയാലും അവറ്റകൾ നമ്മെ കടിച്ചു പറിക്കും !! ഇതുവെച്ചു നോക്കുമ്പോൾ പുഴുക്കളൊക്കെ എത്ര നിസാരക്കാരാണ്, പാവങ്ങൾ !!

ഒരുപാട് സങ്കടത്തോടെ,

മഹാപാപി

ചോദ്യങ്ങൾ?

“അവസാനിക്കും ഈ മൈ*%ല്ലാം തീർന്നു പോകും”

പതിവുപോലെ മഴ ഇന്നും വന്നിരുന്നു, എല്ലാവരുടെയും സുഖദുഃഖങ്ങൾ ഒക്കെയും അറിഞ്ഞ ശേഷം സ്ഥലം കാലിയാക്കുകയും ചെയ്തു !!! ഒരുപക്ഷെ പിണക്കത്തോടെ പോയതുകൊണ്ടാവും ആകാശമെല്ലാം മൂടിക്കെട്ടി നിന്നത്. ഇത്രയും മഴയൊക്കെ പെയ്തിട്ടും കുളത്തിലെ തവളയും മീനും തിരിച്ചു വരാത്തത്തിൽ അതിയായ ദുഃഖം അനുഭവപ്പെട്ടു തുടങ്ങി. ആ ദുഃഖത്തിൽ എന്നെ സമാധാനിപ്പിക്കാൻ ഒരുപാട് കൊതുകുകൾ കൂടെയുണ്ടായിരുന്നു. അവറ്റകളുടെ സ്നേഹവും കരുതലും വല്ലാതെ കൂടിയപ്പോൾ ഞാനാകെ വിഷമത്തിലായെന്നു വേണം പറയാൻ.ഇതിനെല്ലാം പുറമെ മാറ്റൊരു കാര്യവുമുണ്ട്, വീടിനു തൊട്ടു മുൻപിൽ നിന്നും പടുകൂറ്റൻ കൊട്ടാരവുമായി മഴയത്ത് ഒലിച്ചു പോയ ഉറുമ്പുകൾ പറമ്പിലെ ജാതി മരത്തിന്റെ ചുവട്ടിൽ തടമെടുത്ത കണക്കിന് മറ്റൊരു സാമ്രാജ്യം പടുത്തുയർത്തുന്നു !!! അധികം പെട്ടന്ന് മഴയ്ക്ക് എത്തിപ്പെടാൻ കഴിയാത്ത ഉചിതമായൊരു സ്ഥലം കണ്ടെത്തിയ അവറ്റകളെ സമ്മതിച്ചു കൊടുക്കണം. ഇപ്പോൾ ജാതിയുടെ ചുവട്ടിൽ അങ്ങനൊരു ജാതിയുമില്ലെന്ന കണക്കിൽ ഉറുമ്പുകൾ സുഖമായി ജീവിക്കുന്നു.രാവിലെ മുതൽ എന്നത്തെയും പോലെ സമയം വയ്യാത്ത ക്ലോക്കിൽ കിടന്ന് വല്ലാത്തൊരു ഓട്ടമായിരുന്നു !!!

കുറച്ചു മുൻപേ വഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് ഇന്നത്തെ പ്രധാന സംഭവം അരങ്ങേറുന്നത്, വണ്ടി നിർത്തി ഒന്നു രണ്ടു സുഹൃത്തുക്കൾക്കായി കാത്തു നിൽക്കുമ്പോഴാണ് തൊട്ടടുത്ത തട്ടുകടയിൽ ചെറിയൊരു ബഹളം കേൾക്കുന്നത് !!!

“ഇത്രേം സങ്കടം എനിക്ക് വന്നിട്ടില്ല”

ഇതും പറഞ്ഞുകൊണ്ട് അയാൾ കടയ്ക്ക് മുൻപിൽ നിൽക്കുവാണ്

കടക്കാരൻ ദോശ ചുടുന്ന തിരക്കിൽ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അയാൾ തുടർന്നു

“അവസാനിക്കും ഈ മൈ*%ല്ലാം തീർന്നു പോകും “

“ഇവിടെ ആവശ്യത്തിന് സാധനമുണ്ട് “

കടക്കാരന്റെ മറുപടി ഇപ്പോഴാണ് വന്നത്.

എന്തായാലും മറുപടി കേട്ടപ്പോൾ മുതൽ നല്ലൊരു തെറിപ്പാട്ട് കേൾക്കുവാൻ ഇടയായി. കാരണം വെള്ളമടിച്ചു നിലതെറ്റിയപ്പോഴാണ് അയാൾ നാടിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ചിന്തിച്ചത് !!! ആദ്യം കേട്ടപ്പോൾ എനിക്കും കാര്യമൊന്നും മനസിലായില്ല. എന്നാൽ കൊറോണയെന്ന് പറഞ്ഞത് കേട്ടപ്പോഴാണ് കാര്യം കത്തിയത്. ഇത്രയും സങ്കടം കൊണ്ടാവും പാവം മാസ്ക് പോലും ധരിക്കാതെ ദുഃഖിതനായി ആ കടയുടെ മുൻപിൽ നിലകൊണ്ടത് !!! എന്തായാലും അകത്തു നിന്ന കക്ഷി ഇതൊന്നും വകവെയ്ക്കാതെ തന്റെ പണിയിൽ മുഴുകി നിന്നു. സങ്കടം മുഴുവൻ പറഞ്ഞു തീർത്തിട്ടും മാറാത്ത വിഷമം, പോക്കറ്റിൽ ഇരുന്ന ഒരു ബീഡി കത്തിച്ചു തീർത്തുകൊണ്ട് തീർക്കാൻ അയാൾ ശ്രമിച്ചു. കലങ്ങി ചുവന്ന ഉപ്പന്റെ കണ്ണുകളുമായി ആടിയുലഞ്ഞുകൊണ്ട് വഴിയോരത്തു കൂടെ അയാൾ പതിയെ നടന്നു, ഇടയ്ക്ക് എന്തൊക്കെയോ പറയുന്നുണ്ട്. വ്യക്തമല്ല !!!

എന്നാലും ചില കാഴ്ചകളൊക്കെ ഇങ്ങനെയാണ്. കുറച്ചു ചോദ്യങ്ങൾ മനസ്സിൽ ബാക്കിയാക്കിയിട്ടാണ് കടന്നു പോകുന്നത്. ഇവിടെ അയാൾ ആരാണെന്നോ, എന്തിനാണ് ഇത്ര സങ്കടപ്പെടുന്നതെന്നോ അറിയില്ല. ഇതുപോലെ കാക്കത്തൊള്ളായിരം സംശയങ്ങൾ ഇന്നും ഈ മഹാപാപിയുടെ മനസ്സിൽ അടിഞ്ഞു കൂടി കിടപ്പുണ്ട് !!! ഇനി സമയം കിട്ടുമ്പോൾ വേണം അതെല്ലാം വിറ്റ് കാശാക്കാൻ…

അങ്ങനെ ഞാനൊരു കോടീശ്വരനായി മാറും !!!

സ്നേഹപൂർവ്വം

മഹാപാപി (കോടീശ്വരൻ )

കൊടും_ധീരൻ

അവനങ്ങനെ വാലുമാട്ടി ഏറ്റവും മുൻപിൽ അഹങ്കാരത്തോടെ ഇരുന്നു.

നല്ല മഴക്കാറുണ്ട്, കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളായി വല്ലാത്ത മഴയാണ്. നല്ല തണുത്ത കാറ്റ് വീശിത്തുടങ്ങി. ഒന്ന് പുറത്തിറങ്ങിയാൽ കൊള്ളാമെന്നു തോന്നി . അകത്തു തന്നെ ചടഞ്ഞു കൂടി ഒരേ ഇരുപ്പല്ലേ ആകെ മടുത്തു, തൊട്ടു മുൻപിലുള്ള കുളത്തിൽ അത്ഭുതത്തോടെയാണ് നോക്കിയത് കാരണം അവിടുത്തെ പ്രധാന താമസക്കാരനായ ആന തവളയെ കാണാനില്ല. അതുമാത്രമല്ല അതിനുള്ളിൽ കിടന്ന് കുത്തി മറിഞ്ഞിരുന്ന ഗപ്പി കുഞ്ഞുങ്ങളും അപ്രത്യക്ഷമായിരിക്കുന്നു !!!! ഇനി തവളയും മീനുകളും ഇതുപോലെ മടുത്തിട്ട് വേറെങ്ങോട്ടെങ്കിലും പോയാതാവാം. “അല്ലയോ തവളേ എവിടെ പോയതാണെങ്കിലും മടങ്ങി വരൂ,നീയില്ലാത്ത കുളം തേങ്ങാ പീരയില്ലാത്ത ഉണക്ക പുട്ടുപോലെയാണ്.”

ഇനി ആ കള്ള തവള പാവം മീനുകളെ വലയിലാക്കി ഒളിച്ചോടിയതാകുമോ????

എന്തായാലും നാന്നായി വരട്ടെ !!! പതിയെ നടന്നു ബൈക്കിന്റെ അടുത്തെത്തിയതും പതിവില്ലാത്തൊരു കക്ഷി മുൻപിലങ്ങനെ ഞെളിഞ്ഞിരിക്കുന്നു. ചുറ്റിനും എന്തൊക്കെയോ പരതുന്നുണ്ട്, എന്താണെന്ന് മാത്രം മനസിലായില്ല. തല മാത്രം ഇടയ്ക്ക് ഇടയ്ക്ക് അനക്കിക്കൊണ്ടിരുന്നു, ഒരുപക്ഷെ കക്ഷി യാത്രയ്ക്കുള്ള തയ്യാറെടുപ്പിൽ ആയിരിക്കും. ബൈക്ക് എടുത്തുകൊണ്ട് മുൻപോട്ട് നീങ്ങിയിട്ട് പോലും അവൻ ഒരു കുലുക്കവുമില്ലാതെ പാറ പോലെ ഉറച്ചു നിന്നു, ധീരൻ! വഴിയിലേക്ക് കടന്നതും പുള്ളി അൽപ്പം ഇടുങ്ങിയ ഭാഗത്തേയ്ക്ക് മാറിയിരുന്നു. ഒരുപക്ഷെ ഈ തണുത്ത കാറ്റടിച്ചു വല്ല പനിയും പിടിക്കുമെന്ന് ഭയന്നിട്ടാവാം. വഴിയിലെ തിരക്കിൽ പെട്ടതും അൽപ്പം വേഗത കുറഞ്ഞു, ഇക്കാര്യം അറിഞ്ഞതും ആ കൊച്ചു കഴുവേറി വീണ്ടും വലിഞ്ഞു കയറി മുൻപിൽ വന്നു. അവനങ്ങനെ വാലുമാട്ടി ഏറ്റവും മുൻപിൽ അഹങ്കാരത്തോടെ ഇരുന്നു.ആദ്യമായിട്ടാണ് ഇത്രയും ധീരനായ ഒരു പല്ലിയെ കണ്ടുമുട്ടുന്നത് !!!

പക്ഷെ തിരികെ വരുന്ന വഴിയിൽ കക്ഷി മറ്റെവിടെയോ ആയിരുന്നു. എത്ര നോക്കിയിട്ടും കാണുവാനില്ല. ചെറിയൊരു ചാറ്റൽ മഴ വീണു തുടങ്ങിയത് കൊണ്ടാവും പുള്ളി അകത്തേയ്ക്ക് വലിഞ്ഞത്. എന്തായാലും വണ്ടിയിൽ തന്നെ ഉണ്ടാകും, യാത്രകളെ ഇഷ്ട്ടപ്പെടുന്ന നീളൻ വാലുള്ള ധീരനായ പല്ലി !!!

വണ്ടി തിരികെ കൊണ്ടേ വെച്ചിട്ട് ഞാൻ ആകമാനം ഒരു തിരച്ചിൽ നടത്തി, കയ്യിൽ കിട്ടിയ ചെറിയ ഈർക്കിൽ കക്ഷണമെടുത്ത് തലങ്ങും വിലങ്ങും അന്യോക്ഷിച്ചു. കാണുന്നില്ല… ആ ധീരൻ ഇനി വഴിയിൽ വീണു മരിച്ചിട്ടുണ്ടാകുമോ. കഷ്ട്ടം !!! സങ്കടത്തോടെ തിരികെ നടക്കുവാൻ ഒരുങ്ങിയതും താഴെ മണ്ണിൽ കിടന്ന് പിടയ്ക്കുകയാണ് കക്ഷിയുടെ നീളൻ വാല് !!!

അയ്യോ !!!

ഞാൻ നോക്കുമ്പോൾ തൊട്ടടുത്ത ഭിത്തിയിൽ വാലില്ലാതെ നിൽക്കുകയാണ് നമ്മുടെ ധീരനായ പല്ലി. പ്രിയപ്പെട്ട സഹയാത്രികാ എന്തിനായിരുന്നു ഈ എടുത്തു ചാടിയുള്ള തീരുമാനം, ഇത്ര മനോഹരമായ വാലു മുറിച്ചു കളയുവാൻ മാത്രം എന്താണ് ഇവിടെ സംഭവിച്ചത്.

ഒന്നും മിണ്ടാതെ കക്ഷി മുകളിലേയ്ക്ക് അള്ളിപ്പിടിച്ചു കയറി. താഴെ പിടച്ചുകൊണ്ടിരുന്ന വാല് ഞാൻ പതിയെ മണ്ണിട്ട് മൂടി. ഇനി മറ്റൊരു യാത്രയിൽ കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ ഞാൻ തിരികെ നടന്നു. ഇനി മുൻപേ പറഞ്ഞ കാര്യത്തിൽ ചെറിയൊരു തിരുത്തുണ്ട്.

യാത്രകളെ ഇഷ്ട്ടപ്പെടുന്ന വാലില്ലാത്ത ധീരനായ പല്ലി !!!

എടുത്തു ചാടിയുള്ള മനുഷ്യരുടെ ചില കൊടും ക്രൂരതകൾക്കു മുൻപിൽ നിന്റെ കാര്യം വളരെ നിസ്സാരമാണ് പ്രിയപ്പെട്ട പല്ലി…

ഇനിയും നീളൻ വാലും വളർത്തി മറ്റൊരു യാത്രയിൽ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിൽ,

മഹാപാപി

@writeranandu

നന്മ _മരങ്ങൾ

കഴിഞ്ഞ ദിവസം പറയാൻ ബാക്കി വച്ചത് !!!

ഒന്നു രണ്ടു മുഖങ്ങൾ പുറത്തേയ്ക്ക് നോക്കി നിൽപ്പാണ്, ബാക്കിയുള്ളവയെല്ലാം ഉള്ളിലാണ്. എത്ര നേരമായെന്നോ എവിടെ നിന്ന് വരുന്നതാണെന്നോ അറിയില്ല.മുഖത്തൊക്കെ വല്ലാത്ത ബുദ്ധിമുട്ട് കാണാനുണ്ട് !!! സംസാരിക്കാൻ കഴിഞ്ഞിരുന്നേൽ ഒരുപക്ഷെ ഈ നാൽക്കാലികൾക്ക് ഈ ഗതിയൊന്നും വരില്ലായിരുന്നു. കൊതുമ്പു വള്ളം പോലെ ഒരു കൊതുമ്പ് ഓട്ടോയുടെ പിറകിലാണ് അവറ്റകളുടെ നിൽപ്പ്. ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കുന്ന ഈ നാൽക്കാലികൾ എന്തു പാപം ചെയ്തിട്ടാണെന്ന് മാത്രം മനസിലാകുന്നില്ല.

വൈകുന്നേരത്തെ യാത്രയിൽ കണ്ടൊരു കാഴ്ചയാണ്. ഇതൊക്കെ കാണുവാനും എതിർക്കുവാനും കൂടി മനുഷ്യർ സമയം കണ്ടെത്തിയിരുന്നെങ്കിൽ ഒരുപാട് നന്നായിരിക്കും എന്ന് തോന്നുന്നു. ഇതെങ്ങനെ ഇത്രയും സാധുക്കളെ ഇതിൽ കുത്തി നിറച്ചെന്ന് അത്ഭുതം തോന്നിപ്പോകും. ആ ഓട്ടോയുടെ പുറകെ പോയിരുന്ന മറ്റൊരു യാത്രക്കാരനും ഒന്ന് നോക്കുന്നു പോലുമില്ല, എല്ലാവർക്കും ഒരുപാട് തിരക്കുകളല്ലേ. ഇതുപോലെയുള്ള കാഴ്ചകളും കാര്യങ്ങളുമൊന്നും കണ്ണു തുറന്നു കാണുവാനുള്ള കഴിവൊന്നും ഇന്ന് മനുഷ്യനില്ലാതെ പോയിരിക്കുന്നു. ഇവിടെ ചീഞ്ഞു നാറിയ സമൂഹത്തിനു വേണ്ടത് അതിലും ദുർഗന്ധം വമിക്കുന്ന വാർത്തകളും കാഴ്ചകളുമാണ്. മാധ്യമങ്ങളും മനുഷ്യരുമൊക്കെ അതിന്റെ പിന്നാലെ തന്നെയാണ്.

ആ സാധു മൃഗങ്ങളെയും കൊണ്ട് ഓട്ടോ ചീറി പാഞ്ഞു. ഞാൻ തിരികെ വീട്ടിലേയ്ക്കും, വരുന്ന വഴിയിലൊക്കെ അവറ്റകളുടെ ദയനീയമായ നിൽപ്പും ആ നോട്ടവുമൊക്കെയാണ് മനസ്സ് മുഴുവൻ. ഇതുപോലെ ചെയ്യുന്ന നന്മമരങ്ങളെയെല്ലാം വായു പോലും കടന്നു ചെല്ലാത്ത മുറിയിൽ കുത്തി നിറച്ച് പൂട്ടിയിടണം. ഇതുപോലൊരു കേരളാ ട്രാജടിയും നടത്തി അതിനു തൊട്ടു മുൻപിലിരുന്ന് ചീട്ടു കളിക്കാൻ ഈ മഹാപാപി തയ്യാറാണ്. മുൻപേ പറഞ്ഞത് പോലെയുള്ള എല്ലാ നന്മമരങ്ങളെയും ഞാൻ ഒരുപാട് സ്നേഹത്തോടെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചുകൊള്ളുന്നു…

ഇവിടെ പാപം ചെയ്യുന്ന മഹാപാപിയും കല്ലെറിയും !!!

സ്നേഹപൂർവ്വം,

മഹാപാപി

മാങ്ങാ ബോംബ് !!

രാത്രിയാണ് നല്ല നിലാവുള്ള കറുത്തിരുണ്ട രാത്രി !!!

ഈ പറയുന്ന കഥയിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും തികച്ചും സാങ്കൽപ്പികമാണ്….ദയവു ചെയ്തു അങ്ങനെ വിശ്വസിക്കുക, അല്ലാത്ത പക്ഷം ഇതൊരു ഏറ്റു പറച്ചിലോ ചുരുളഴിയുന്ന ഒരു രഹസ്യമോ ആയിപ്പോകും !!!

നാട്ടിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഒട്ടുമിക്കവർക്കും വൈകുന്നേര സമയത്തെ ആശ്വാസമായ കളിസ്ഥലങ്ങൾ ആയിരിക്കും, ഈ കഥയിൽ അത് ആക്കാംപാടം ആകുന്നു. വിഷുവിന്റെ തലേദിവസം രാത്രിയിൽ ഒട്ടുമിക്ക സുഹൃത്തുക്കളും അവിടെ ഒത്തുകൂടും. അതിരാവിലെ പ്രിയപ്പെട്ട നാട്ടുകാരെ കാട്ടി കൂട്ടുവാനുള്ള തട്ടിക്കൂട്ട് കണിയൊക്കെ ഒരുക്കിയെടുക്കും

സർവ്വ നാശത്തിലെത്തിയ കൃഷ്ണന്റെ പ്രതിമ പുതിയ പെയിന്റൊക്കെ അടിച്ചു കുട്ടപ്പനായി നടുക്ക് വെയ്ക്കും, ഈ കൃഷ്ണന്റെ പ്രതിമ കിട്ടിയതും ചെറിയൊരു കഥയാണ് എന്തായാലും ചുരുക്കി പറയാം. ജാതിയിലും മതത്തിലും ദൈവത്തിലും വിശ്വാസമില്ലാതെ വന്ന ത്യാഗൻ എന്ന മഹദ് വ്യക്തി, കക്ഷി നാട്ടിലെ പഴയ തേങ്ങുകയറ്റക്കാരനാണ് ഇപ്പോൾ ബ്രഹ്മകുമാരിസിൽ ചേർന്നിരിക്കുന്നു അതാണത്രേ ജാതിയും മതവും !!! ലോകാവസാനം വന്നെത്തുമ്പോൾ നമ്മളെല്ലാം ജീവനും കയ്യിൽ പിടിച്ചു നെട്ടോട്ടമൊടുമ്പോൾ ഈ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവർ മാത്രം രക്ഷപ്പെടുമെന്നാണ് വെപ്പ്. അതുമാത്രമല്ല തെങ്ങുകയാറാൻ ഏതെങ്കിലും വീട്ടിൽ എത്തിയാൽ ആദ്യത്തെ അരമണിക്കൂർ ആത്മാവിനെ പറ്റിയുള്ള പ്രസംഗത്തിലും കക്ഷി ഏർപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ അയാളുടെ വീട്ടിൽ പണ്ടെങ്ങാണ്ട് വാങ്ങി വച്ചിരുന്ന കൃഷ്ണന്റെ താമസം വീടിന്റെ ഒരുമൂലയ്ക്ക് നിന്ന വാഴയുടെ ചുവട്ടിലായിരുന്നു !!! അങ്ങനെ അവിടെ നിന്നും ഞങ്ങൾ കണ്ടെടുത്ത് അദ്ദേഹത്തെ നല്ലൊരു ഉരുളിയുടെ നടുവിലെത്തിച്ചു. എന്തായാലും കൃഷ്ണൻ ഇപ്പോൾ ഹാപ്പിയാണ് കേട്ടോ. ഇനി വേണ്ടത് കുറച്ച് പച്ചക്കറികളും പഴവർഗങ്ങളുമാണല്ലോ അതിനായി കാശു മുടക്കുന്നത് മോശമായതു കൊണ്ട് തന്നെ അടുത്തുള്ള പറമ്പിൽ നിന്നുമൊക്കെ കട്ടു പറിച്ചു കൃഷ്ണന്റെ ചുറ്റിനും ഭംഗിയിൽ അടുക്കി വെയ്ക്കും, അല്ല ഈ ഉരുളിയുടെ നടുക്കിരിക്കുന്ന നീല മനുഷ്യന് കള്ളത്തരം കാണിക്കാമെങ്കിൽ പിന്നെ ഞങ്ങൾക്കെന്താണ് കുഴപ്പം???

അങ്ങനെ കണിയൊക്കെ ശരിയാക്കി പറമ്പിൽ കൊണ്ട് സുരക്ഷിതമായി വെയ്ക്കും. ഇനിയാണ് ശരിയ്ക്കുള്ള വിഷു തുടങ്ങുന്നത്, രാവിലെ വാങ്ങിയ കുപ്പി പൊട്ടിയ്ക്കുന്ന ചടങ്ങാണ്‌ അടുത്തത്. കുപ്പി കാലിയായി വരുമ്പോൾ പതുക്കെ തമാശയും സംസാരവും ചിരിയുമൊക്കെയാകും. ആദ്യം കള്ളനെപ്പോലെ പതുങ്ങി പാടത്തു കൂടെ നടന്നതൊക്കെ പഴംകഥ മാത്രമായി തീരുന്ന നിമിഷമാണ് പിന്നീട്. തലകീഴായി കിടക്കുന്ന ഭൂമിയിലൂടെയാണ് പിന്നീട് കൃഷ്ണനുമായി നടക്കുന്നത്. കണി വീടിനു മുൻപിൽ വെച്ചിട്ട് പോക്കറ്റിൽ കരുതിയ ഒരു ഓലപ്പടക്കമെടുത്ത് കത്തി നിൽക്കുന്ന ചന്ദനത്തിരിയ്ക്ക് നല്ലൊരു ചുംബനം കൊടുത്തിട്ട് വീട്ടു മുറ്റത്തേയ്ക്ക് ഏറിയും. ചിലപ്പോഴൊക്കെ വീടിന്റെ അകത്തും ഇടാറുണ്ട്, വിഷുവൊക്കെ അല്ലെ അടിച്ചു പൊളിക്കണ്ടേ… ഉദ്ദേശം അത്ര മാത്രം !!

വീട്ടുകാർ കതകു തുറക്കുമെന്ന് കണ്ടാൽ ഉടനെ തന്നെ ഫോണിൽ നല്ലൊരു പാട്ടുമിട്ട് കണിയുടെ ചുവട്ടിൽ വെച്ചിട്ട് ഇരുട്ടിൽ പതുങ്ങിയിരിക്കും. കണിയൊക്കെ കണ്ടു കഴിഞ്ഞാൽ ഇരുട്ടിൽ നിന്നും ഒരു മുന്നറിയിപ്പ് കൊടുക്കും

“കാശ് അതിനകത്തു തന്നെ ഇട്ടാൽ മതി “

അവർ കാശുമിട്ട് അകത്തു കയറുമ്പോൾ എല്ലാവരും വെളിച്ചെത്തെത്തി കണിയുമെടുത്ത് അടുത്ത വീട്ടിലെത്തും. അൽപ്പം കാശു കൂടുതലുള്ള ഒരു വീട്ടിൽ നല്ലൊരു മാലപ്പടക്കം തന്നെ ഞങ്ങൾ പൊട്ടിച്ചിരുന്നു, എന്നിട്ടോ കതകും തുറന്നു വന്നിട്ട് കിഴവൻ ജീർണിച്ച അഞ്ചു രൂപ അതിൽ നിക്ഷേപിച്ചിട്ട് അകത്ത്തേയ്ക്ക് വലിയും. പൊട്ടിച്ച പടക്കത്തിന്റെ കാശ്പോലും തരാത്ത കാശുകാരൻ !!! വായിൽ വന്ന തെറിയൊക്കെ പറഞ്ഞുകൊണ്ട് അടുത്ത വീടുകളിലേയ്ക്ക് നടത്തമാണ് പിന്നീട്. എത്ര വിളിച്ചിട്ടും കതക് തുറക്കാതിരുന്ന ഒരുമനുഷ്യന്റെ വീടിനു ചുറ്റും സിനിമ പാട്ടും പാടി കറങ്ങി നടന്നിട്ട് ഒടുവിൽ വീട്ടുമുറ്റത്തു നിന്ന് കളിയാക്കിയിട്ട് അടുത്ത മേച്ചിൽപുറം തേടി എല്ലാവരും അലഞ്ഞു. ഇതിനിടയിൽ വിയർപ്പു മുട്ടി പാവം നീല മനുഷ്യൻ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടാവും !!!

ഈ കൃഷ്ണനെ കളഞ്ഞു കിട്ടിയ ത്യാഗഭഗവാന്റെ വീട്ടിൽ എത്തിയപ്പോഴാണ് അതിലും വലിയൊരു രസം. കണി വീടിനു മുൻപിൽ വെച്ചിട്ടും, വിളിച്ചിട്ടും ആരും എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല !! ആഹാ… അങ്ങനെവിട്ടാൽ പറ്റില്ലല്ലോ. തൊട്ടു മുൻപിലെ വലിയ മാവിൽ നിന്നും (ത്യാഗന്റെ തന്നെ മാവാണ്)ഒരുപാട് മാങ്ങ വീക്കി താഴെയിട്ടു. വാതിൽ തുറക്കാത്ത സങ്കടം ഞങ്ങൾ മാങ്ങ തിന്നു തീർത്തുകൊണ്ട് തിരികെ നടക്കാൻ ഒരുങ്ങി. കൂട്ടത്തിൽ ഒരുത്തനു അപ്പോഴും ദേഷ്യം തീർന്നില്ലല്ലോ, ഇന്നാടാ ഇത് പിടിച്ചോ എന്ന് പറഞ്ഞുകൊണ്ട് കയ്യിലിരുന്ന മാങ്ങയുടെ തലഭാഗം കടിച്ചു തുപ്പിയിട്ട് അയാളുടെ വീട്ടിലേയ്ക്ക് വലിച്ചൊരേറു കൊടുത്തു. “ബോംബ് ആണെടാ…”

പണി പാളിയല്ലോ നീലമനുഷ്യാ !!!

മാങ്ങ ശരിക്കുമൊരു ബോംബ് പോലെ കതകിൽ ചെന്നിടിച്ചു ചിതറി തെറിച്ചു. നിശബ്ദമായ രാത്രിയിൽ വലിയൊരു ബോംബ് പൊട്ടിയ ശബ്ദത്തിന് ഞങ്ങൾ സാക്ഷികളായി !!!

എല്ലാ മക്കളും ചിതറിയോടി, കൃഷ്ണനും കണിയുമൊക്കെ ഞങ്ങളുടെ മുൻപിൽ ഓടിക്കാണും. കാരണം പഴയ മുതലാളിയുടെ വീട്ടിലാണ് ബോംബ് വീണിരിക്കുന്നത് !!! അങ്ങനെ ഓടുന്ന സമയം കൂട്ടത്തിൽ പ്രിയപ്പെട്ടവന്റെ ചെരുപ്പ് പൊട്ടിയിട്ടു അതെടുക്കാൻ തിരിച്ച് ഓടി വരുമ്പോഴാണ് ബോംബെറിഞ്ഞ പ്രിയപ്പെട്ടവന്റെ പല്ലിലെ തിളങ്ങുന്ന കമ്പി അവന്റെ തലയിൽ മുട്ടിയൊരുമുന്നത്. നല്ലൊരു കൂട്ടിയിടി, തലയിൽ നിന്നും ചോരയൊലിച്ചു തുടങ്ങി. അവനെ പതുക്കെ പാടത്തു കൊണ്ടുപോയി കിടത്തി, വെള്ളമടിച്ചാൽ ആവശ്യത്തിന് കുടിക്കണം എന്നൊക്കെ പറഞ്ഞു പ്രഭാഷണം നടത്തിയ മറ്റൊരുവൻ വാള് വീശി ചുരുണ്ടതും ഇതേ പാടത്ത് തന്നെയായിരുന്നു. ആ കൊടും തണുപ്പത്ത് ആകാശവും നോക്കി ഞങ്ങളും പാവപ്പെട്ട കൃഷ്‌ണനും വിഷു പുലരി ആഘോഷമാക്കി. കൊള്ളാം മറക്കാനാവാത്ത ഒരു വിഷുക്കണി !!!

ഇതിൽ ഈ മഹാപാപിയും സുഹൃത്തുക്കളും ഉണ്ടെന്ന് തോന്നിയാൽ അത് യാഥർശ്ചികം മാത്രം.

ഓർമ്മകൾ എല്ലാം മധുരം നിറഞ്ഞതാണ്…

പ്രിയപ്പെട്ട നീലമനുഷ്യാ ഞങ്ങളോട് ക്ഷമിക്കുക…

ഒരു പത്തനംതിട്ട വെള്ളമടി

അച്ചാറും തണുത്ത വെള്ളവും

പത്തനംതിട്ട കളികൾ പറഞ്ഞു തന്ന സുഹൃത്തിന്റെ വെള്ളമടി കഥ അതിലും നന്നായി തോന്നി !!!

വെറുതെ ഇരുന്ന സമയത്താണ് കക്ഷി കാട് കയറി തുടങ്ങിയത്, പഴയ കാര്യങ്ങളൊക്കെ ഓരോന്നായി എന്നോട് പറഞ്ഞു തുടങ്ങി. നല്ലൊരു അനുഭവ കഥ പ്രതീക്ഷിച്ച എനിക്ക് അങ്ങോനൊന്ന് കിട്ടി…

യു. പി സ്കൂളിൽ പഠിക്കുന്ന സമയം അവരുടെ അവസാനത്തെ ക്രിസ്തുമസ് ആഘോഷം വന്നെത്തി. അവസാനത്തേത് എന്ന് പറഞ്ഞാൽ അവരെല്ലാം ഏഴാം ക്ലാസ്സിലാണ് അന്ന്. സൈക്കിൾ നല്ലതുപോലെ വഴങ്ങുന്ന എന്റെ സുഹൃത്തിന് അന്ന് ഒന്നും രണ്ടുമല്ല നാല് വീലുകളുള്ള ഒരു ഹിമാലയൻ സൈക്കിൾ ആണ് ഉള്ളത്. അന്ന് ക്ലാസ്സിൽ ആകട്ടെ നാല് ആൺകുട്ടികളും ബാക്കി പെൺകുട്ടികളുമാണ്, കൂട്ടത്തിൽ ഒരുത്തൻ ഒരു ജാതി പഠിപ്പിസ്റ്റും !!! അവനാകട്ടെ ഇവന്മാർ മൂന്നു പേരുടെ കുറ്റങ്ങൾ കണ്ടുപിടിച്ചും ബാക്കി വരുന്ന പെൺകുട്ടികളുടെ കൂടെ സ്കൂൾ മുഴുവൻ കറങ്ങി നടന്നും ജീവിച്ചു പോന്നു. അതുകൊണ്ട് തന്നെ ഇവനെ ശല്യപ്പെടുത്താതെ ബാക്കി മൂന്നു പേരും കൂടി അടുത്തുള്ള കടകളിൽ നിന്നും അലങ്കാരത്തിനുള്ള സാധനങ്ങൾ വാങ്ങി സ്കൂളിലേയ്ക്ക് തിരിച്ചു വരുന്ന വഴിയാണ് അത് സംഭവിച്ചത്, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പയ്യൻ അവരുടെ സൈക്കിളിനു വട്ടം നിന്നുകൊണ്ട് ചെറിയ കുപ്പിയിലെ അൽപ്പം മദ്യം കാട്ടി ഒരു ചോദ്യം

അണ്ണാ അടിക്കുന്നുണ്ടോ…?

സംഭവം ഇവർ സീനിയർസ് അല്ലെ, ഒരെണ്ണമൊക്കെ അടിച്ചില്ലെങ്കിൽ എന്ത് ആഘോഷമാണ്. അങ്ങനെ മൂന്ന് സീനിയർ ചേട്ടന്മാരും ഈ പയ്യനും കൂടി മൂത്രപ്പുരയുടെ ഒരു മൂലയ്ക്ക് നിന്ന് വെള്ളമടി തുടങ്ങി. സംഭവം തനതു ശൈലിയിൽ തന്നെ അച്ചാറും, തണുത്ത വെള്ളവും !!! കുപ്പിയുടെ മൂട്ടിൽ കിടന്ന അര ഗ്ലാസ്‌ മദ്യം കുടിച്ചു കുഞ്ഞ് പയ്യൻ നല്ലൊരു ഭ്രാന്തനായി മാറി, ബാക്കിയുള്ള മൂന്ന് സീനിയർ ചേട്ടന്മാർ ആടിയുലഞ്ഞു. ഇങ്ങനെ സംഗതി ആകെ കുളമായ അവസ്ഥയിൽ മൂത്രപ്പുരയിൽ നിന്നും പഠിപ്പിസ്റ്റ് സുഹൃത്ത് രംഗപ്രവേശം നടത്തി സുഹൃത്തുക്കളെ!!! ഇവരെ നാലുപേരെയും കണ്ടിട്ട് പന്തികേട് തോന്നിയ കക്ഷി കാര്യമെന്തെന്ന് തിരക്കിയതും എന്റെ സുഹൃത്ത് താഴെ കിടന്ന കുപ്പി എടുത്തു കാട്ടിയിട്ട് ധൈര്യത്തോടെ പറഞ്ഞു

“ദേ ഈ കുപ്പി മുഴുവൻ അടിച്ചു തീർത്തിട്ട് നിക്കുവാ… “

ഒരു തരി മദ്യം അകത്തു ചെന്നപ്പോൾ തന്നെ ലോകത്തിലെ ഏറ്റവും വലിയ ധീരനായി മാറിയിരുന്നു എന്റെ പ്രിയപ്പെട്ട സുഹൃത്ത്. എന്നാൽ ഈ മറുപടി കേട്ടതും സന്തോഷത്തോടെ തലയാട്ടി അവൻ ക്ലാസ്സിലേയ്ക്ക് നടന്നു. അധിക നേരം കഴിഞ്ഞില്ല കലിതുള്ളി ഒന്നു രണ്ട് അധ്യാപകർ സംഭവ സ്ഥലത്തെത്തി നാല് പാമ്പിൻ കുഞ്ഞുങ്ങളെയും പ്രധാനഅധ്യാപകന്റെ അടുത്തെത്തിച്ചു !!!! പിന്നത്തെ പുകില് പറയണ്ടല്ലോ അടിയും ചീത്ത പറച്ചിലിനും പുറമെ വീട്ടിൽ വിളിച്ചു പറയുന്ന ചടങ്ങിനും അവർ നാലുപേർ സാക്ഷ്യം വഹിച്ചു. തുടർന്നുള്ള കുറച്ചു ദിവസങ്ങൾ (അവധി ദിവസങ്ങൾ ) വല്ലാത്ത അവസ്ഥയിലായിരുന്നു എന്റെ സുഹൃത്ത്, വീട്ടു തടങ്കലും തെറിവിളിയും !!!

കഥ പറഞ്ഞു നിർത്തുമ്പോൾ നല്ല ചിരിയിലാണ് കക്ഷി. പണി കൊടുത്ത പഠിപ്പിസ്റ്റ് കൂട്ടുകാരനെ മാനസികമായി പിന്നീട് പീഡിപ്പിച്ച കാര്യവും വാ തോരാതെ പറഞ്ഞു തന്നു. കൂടാതെ അവൻ പിന്നീട് മദ്യ_പ്രദേശിൽ പോയെന്നും പിന്നീട് ഈയിടയ്ക്ക് തിരിച്ചു വന്നെന്നും കഥയുടെ അവസാനം പരാമർശിക്കുകയുണ്ടായി.

ചില കാര്യങ്ങൾ ഇങ്ങനെയാണ് ഇന്ന് നമ്മളെ വേദനിപ്പിക്കുന്ന പലതും നാളുകൾ കടന്നു ചെല്ലുമ്പോൾ പറഞ്ഞു ചിരിക്കുന്ന കേവലം തമാശകളിൽ ഒന്നായിരിക്കും…തീർച്ച!!!

അവസാനം

“അയ്യോ കൊല്ലരുതേ…”

മനസ്സിനെ വല്ലാതെ വിഷമത്തിലാഴ്ത്തുന്ന ഈ നിലവിളിയ്ക്ക് പിന്നിലൊരു സംഭവമുണ്ട് !!!

ദയവു ചെയ്തു മനസ്സിന് കട്ടിയില്ലാത്ത കുഞ്ഞ് പുള്ളേരും ഗർഭിണികളും ഇത് വായിക്കരുത്, നിയമപ്രകാരമുള്ള ഒരു മുന്നറിയിപ്പാണ് !!

വളരെ ശാന്തമായ ഒരു ദിവസമായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് വരുന്ന ഫാനിന്റെ കാറ്റിൽ മതിമറന്ന് ഇരിക്കുമ്പോഴാണ് അകലെ വല്ലാത്ത ബഹളം അവരുടെ ശ്രദ്ധയിൽ പെട്ടത്. അകലെ സുഹൃത്തുക്കളുടെ നിലവിളിയും, ജീവനും കയ്യിലെന്തിയുള്ള ഓട്ടവും മനസ്സിനെ മരവിപ്പിച്ചു കളയുന്ന ഒന്നായിരുന്നു. തലമൂത്ത കാരണവർ ഇതൊക്കെ കണ്ടുകൊണ്ട് സ്തംഭിച്ചു നിന്നു. കൂടെയുള്ള കുടുംബവും ഇതേ അവസ്ഥയിൽ ആയിരുന്നു. കൂട്ടത്തിൽ ഒന്നുരണ്ടു പിഞ്ചു കുഞ്ഞുങ്ങളുമുണ്ട്, അകലെ നിന്നും ഓടിയ ചിലർ കാരനവരുടെ അടുത്തെത്തി അഭയം പ്രാപിച്ചു. ശെരിക്കും പറഞ്ഞാൽ ഇങ്ങനെയുള്ള പ്രതിസന്ധി ഘട്ടത്തിലല്ലേ യഥാർത്ഥ നായകന്മാർ പിറവിയെടുക്കുന്നത് !!! ചിലരൊക്കെ ഈ നായകന്റെ അടുത്തെത്തുന്നതിന് മുൻപേ മരണപ്പെട്ടു. ഒരുപാട് കുടുംബങ്ങൾ നിശ്ശേഷം ഇല്ലാതായിരിക്കുന്നു, ജീവൻ ബാക്കിയുള്ളവരുടെ വീടുകളും സ്വന്തബന്ധങ്ങളും നഷ്ട്ടപ്പെട്ട അവസ്ഥ. എന്തു ചെയ്യാനാണ് പാവങ്ങൾ.

അന്തരീക്ഷത്തിൽ നിന്നും അവരുടെ വീടുകൾക്ക് മുകളിലായി വന്ന ശക്തിയേറിയ ഒരു വസ്തു എല്ലാറ്റിനെയും കറക്കിയെടുത്തുകൊണ്ടിരുന്നു, അതിനിടയിൽ പെട്ട ഒട്ടുമിക്കവരും മരണപ്പെട്ടു, ചിലരാകട്ടെ വീടിന്റെ അവശിഷ്ട്ടങ്ങൾക്കിടയിൽ കിടന്ന് കയ്യും കാലുമിട്ടടിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി യാതൊരു അറിവും ഇല്ലായിരുന്നു, ഇങ്ങനെ ഒരവസ്ഥയിൽ പെട്ടുപോയാൽ എന്തു ചെയ്യാനാണ്. ആകെ നിലവിളികളും കരച്ചിലുകളും മാത്രം. അങ്ങനെ ഒരുപാട് ജീവനുകളെ കൊന്നു തീർത്തുകൊണ്ട് കാരണവരുടെ വീടും കുടുംബവുമൊക്കെ ലക്ഷ്യമാക്കി അത് പതിയെ അടുത്തടുത്ത് വന്നു !!!

അഭയം പ്രാപിച്ചെത്തിയ ബുദ്ധിയുള്ള ചിലർ ഇതുകണ്ട് അവിടെ നിന്നും തടിതപ്പി, എന്നാൽ കാരണവർ ഇതൊക്കെ കണ്ടിട്ടും നെഞ്ചും വിരിച്ചങ്ങു നിന്നു. വീടിന്റെ ഒരാറ്റം തകരാൻ തുടങ്ങിയപ്പോഴും കാരണവർ അനങ്ങിയില്ല !!! ഇതേ സമയം സ്ത്രീ ജനങ്ങളും കുട്ടികളും ഉള്ള ജീവനും കൊണ്ട് പരക്കം പാഞ്ഞു. വീട് മുഴുവൻ തരിപ്പണമാക്കിയ ശേഷം അത് പതിയെ കാരണവരുടെ നേർക്ക് പാഞ്ഞടുത്തു !!!തൊട്ടടുത്ത് എത്തിയതും കക്ഷിയുടെ പിടിവിട്ടു, കുതറിയോടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വലിയൊരു സാമ്രാജ്യത്തിന്റെ അധിപൻ അഥവാ കാരണവർ ഒടുവിൽ തന്റെ സാമ്രാജ്യത്തിന്റെയും പ്രജകളുടെയും ഇടയിൽ കിടന്ന് മരണപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായിരിക്കും. തന്റെ പ്രജകൾ കൂടെ കിടന്ന് അലമുറയിട്ടിട്ടും ഒന്നും ചെയ്യാനാകാതെ മറ്റുള്ളവരുടെ നിലവിളികൾ കേട്ടുകൊണ്ട് അങ്ങനെ കിടന്നു, തന്റെ അവസാനവും കാത്ത്…

“അയ്യോ കൊല്ലരുതേ… “

നിലവിളികൾ വീണ്ടും കേട്ടു, കൈകാലുകൾക്ക് അനക്കമില്ല. മരിച്ചിരിക്കുന്നു, കാരണവർ കൊല്ലപ്പെട്ടിരിക്കുന്നു അതും ഈ മഹാപാപിയുടെ കൈകൊണ്ട്. എന്തു ചെയ്യാനാണ് വല്ലാത്ത ശല്യമാണ് ഈ ഭിത്തിയുടെ മൂലകളിൽ പറ്റിയിരിക്കുന്ന ചുക്കിലിയും അതിലെ പ്രത്യേകതരം എട്ടുകാലികളും. ഇന്നെന്തായാലും അതു തീർന്നു…

ചോറുണ്ണുമ്പോൾ മാത്രം ടിവിയിൽ കാണിക്കുന്ന കൊഴുത്ത ഡോമെക്സിന്റെ പരസ്യം മുഴുവൻ കണ്ടു തീർക്കുന്നവരല്ലേ നമ്മൾ,അപ്പോൾ ഈ എഴുത്ത് വായിക്കുന്നതിൽ വല്യ തെറ്റൊന്നും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു…

ഒരുപാട് സ്നേഹത്തോടെ

മഹാപാപി

@writeranandu

സ്നേഹപൂർവ്വം

നല്ലത് മാത്രം

പുറത്തൊക്കെ ഇപ്പോൾ നല്ല തിരക്കാണ്‌ !! എന്തിനാണ് ഈ ജാഗ്രത നിർദ്ദേശങ്ങൾ എന്നൊക്കെ തോന്നിപ്പോകും വിധമുള്ള ആൾക്കൂട്ടങ്ങളും, കടകളിലെ തിരക്കുകളും. ഇതെല്ലാം കാണുമ്പോൾ ദേഷ്യം വരാൻ കാരണം മറ്റു ചിലരാണ്‌.

രണ്ടു ചെവികളിലും കൂടി തല താങ്ങി നിർത്തും വിധം താടിയിൽ മാസ്‌ക് അണിഞ്ഞു നിൽക്കുന്നവർ. പോലീസിനെ പേടിച്ചു മാത്രം മാസ്ക് ധരിക്കുന്ന ഇവറ്റകളെ കാണുമ്പോൾ വല്ലാത്ത ദേഷ്യമാണ് വരുന്നത്. ഇങ്ങനെ ഒന്നുരണ്ടെണ്ണത്തിനെ കണ്ടുകൊണ്ടാണ് വഴിയിലേക്ക് ഇറങ്ങിയത്, നേരത്തെ കണ്ടു ശീലിച്ചതുപോലെ തിരക്കൊഴിഞ്ഞ റോഡ് അല്ലായിരുന്നു. ഒരുപാട് വാഹനങ്ങൾ ചീറിപ്പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു, ആക്കൂട്ടത്തിൽ ഞാനും.

അൽപ്പം മാറിയപ്പോഴാണ് വഴിയരുകിൽ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് താഴെ നോക്കി നടക്കുന്ന കക്ഷിയെ കണ്ടുമുട്ടിയത്. ആകെ കറുത്ത നിറം നന്നേ ചെറുതാണ്, നല്ല കറുപ്പായതു കൊണ്ടാവാം ആരോ അറിഞ്ഞു നൽകിയത് പോലെ ആ കുഞ്ഞ് വാലിൽ ഒരു വെളുത്ത പുള്ളിയുമുണ്ട് !!! അധികം വണ്ണവും പോക്കവുമൊന്നുമില്ലാത്ത ഒരു നാടൻ പട്ടി കുഞ്ഞ്. അൽപ്പം മാറ്റി വണ്ടി നിർത്തിയപ്പോൾ രണ്ടു ചെവികളും പിറകിലേയ്ക്ക് വെച്ച് വാലുമാട്ടിക്കൊണ്ട് എന്നെ ലക്ഷ്യമാക്കി ഓടി വന്നു. അടുത്ത് എത്തുന്നതിന് മുൻപ് തന്നെ പുള്ളി ഒന്ന് നിന്നു, വന്ന വഴിയ്ക്ക് എന്തോ കളഞ്ഞു പോയതുപോലെ തിരികെ നടന്നു. എന്താണ് സംഭവമെന്ന് പിടികിട്ടിയില്ല, കാര്യമെന്തായാലും സംഗതി സ്വർണ്ണ മോതിരമോ മറ്റോ ആണ് അല്ലെങ്കിൽ ഇതുപോലെ തിരിഞ്ഞോടേണ്ട കാര്യമില്ലല്ലോ !!! വഴിയരുകിൽ കാണുന്ന ഭക്ഷണ സാധനങ്ങളുടെ തരികളും മറ്റും തിന്നു ജീവിച്ച തെരുവ് നായ്ക്കൾ ഈ നാട് മുഴുവൻ വീട്ടിലിരിക്കുന്ന സമയം എങ്ങനെ ജീവിച്ചു എന്ന് ആരെങ്കിലും ആലോചിച്ചു കൂട്ടിയിട്ടുണ്ടോ??? ഭക്ഷണ ശാലകൾ ഒക്കെ അടച്ചു പൂട്ടിയപ്പോൾ മുതൽ പട്ടിണിയിൽ ആയി പോയ ഒരുപാട് ജീവനുകൾ അക്കൂട്ടത്തിൽ ഇല്ലേ??? ഇതൊക്കെ ആലോചിക്കാൻ ആർക്കാണ് സമയം, ആലോചിച്ചാൽ തന്നെ എന്തു ചെയ്യാൻ !! അതും ഒരു ജീവനാണ് എന്നൊരു വിചാരം ഉണ്ടായാൽ മാത്രം മതിയാകും, മിട്ടായി വാങ്ങി കളയുന്ന പത്തു രൂപ ഉണ്ടെങ്കിൽ പോലും അവറ്റകൾക്ക് എന്തെങ്കിലുമൊരു ഭക്ഷണ സാധനം വാങ്ങി കൊടുക്കാമല്ലോ. ഭ്രാന്ത് പറയുന്നതല്ല, കുട്ടിക്കാലത്ത് പട്ടിയെ കണ്ടാൽ കല്ലെടുത്തു പേടിപ്പിക്കുന്ന കാലമല്ലല്ലോ ഇത് മറിച്ചു മറ്റു ജീവചലങ്ങൾക്ക് വേണ്ടിയും സംസാരിക്കുവാൻ മനുഷ്യരുള്ള കാലമല്ലേ. അപ്പോൾ ഇക്കാര്യവും ഈ മഹാപാപിയ്ക്ക് സംസാരിക്കാം അല്ലേ…

ഇനിയും നന്മ വറ്റിപോകാത്ത ഒരു പ്രിയ സഖാവ് അർജുൻ ഗോപിയെ എനിക്കറിയാം. ഈ മനുഷ്യരെല്ലാം പുറത്തിറങ്ങാതെ പേടിച്ചു അകത്തിരുന്ന കാലത്ത്, ഒരു ബാഗ് നിറയെ ബിസ്ക്കറ്റ്കളുമായി കോട്ടയത്തു പല തെരുവുകളിലും ഇതുപോലെ വിശന്നു നടന്ന ഒരുപാട് വയറുകൾക്ക് അൽപ്പം ആശ്വാസം നൽകി. ഒന്നും രണ്ടുമല്ല അന്നത്തെ സ്ഥിതി വിശേഷങ്ങൾക്ക് ഒരു മാറ്റം വരുന്നത് വരെ ഇത് തുടർന്നു പോന്നു, ഇപ്പോഴും…

ഇനി ഭക്ഷണം കൊടുക്കാൻ മടിയുള്ളവർ ഇവറ്റകളെ ഉപദ്രവിക്കാതിരുന്നാലും മതി

സ്നേഹപൂർവ്വം,

മഹാപാപി

വള്ളം ; വെള്ളം

“ചിത്തിര തോണിയിൽ അക്കരെ പോകാം…

പഴയൊരു പാട്ടിന്റെ വരിയാണ്, പാട്ടുപോലെ തന്നെ വർഷങ്ങൾ പഴക്കമുള്ള ഒരു സംഭവമാണ്‌ ഇന്ന് പങ്കു വെയ്ക്കാമെന്നു കരുതുന്നതും !!

തൊട്ടടുത്ത് കല്യാണം നടക്കുകയാണ്. എല്ലാവരും തിരക്കും കാര്യങ്ങളുമൊക്കെയായി ഓടി നടപ്പാണ്. ആരും തന്നെ വെറുതെ നിൽക്കുന്നില്ലായിരുന്നു.

പണ്ടത്തെ കല്യാണമൊക്കെ അങ്ങനെയല്ലേ?? പാചകം ചെയ്യുവാൻ തന്നെ ബന്ധുക്കളും മറ്റുള്ളവരുമൊക്കെ നന്നേ വിയർക്കേണ്ടി വന്നിരുന്നു, അന്നൊക്കെ പന്തലിടുന്നതും, പാചകം ചെയ്യുന്നതും, വീടിനെ മോഡി(മോദി അല്ല !!!) പിടിപ്പിക്കുന്നതും എല്ലാവരും കൂടിയായിരുന്നു. അതുകൊണ്ട് തന്നെ കല്യാണം അന്നൊക്കെ ഏറ്റവും വലിയ ആഘോഷങ്ങൾ തന്നെ ആയിരുന്നു. ഒരുപാട് പേരുടെ വിയർപ്പും കഷ്ടപ്പാടും കൂടിച്ചേർന്നു സന്തോഷം വാരിക്കോരി തരുന്ന സുവർണ്ണ ദിനം. ഇന്നതൊക്കെ മാറിയില്ലേ, എല്ലാം ചെയ്യുവാൻ ആർക്കാണ് സമയം?? ഇപ്പോഴൊക്കെ കല്യാണമെന്ന് പറയുമ്പോഴേ ഒരുപെട്ടി പണവും കുറച്ചു സമയവും ഉണ്ടെങ്കിൽ പുഷ്പ്പം പോലെ നടന്നു പോകും !!!

ഇങ്ങനെയൊക്കെ പറഞ്ഞാലും ഇപ്പോഴും ഈ മഹാപാപിയുടെ നാട്ടിലെ കല്യാണങ്ങൾ എല്ലാം തന്നെ പഴയതു പോലെ തന്നാണ്. ചില കാര്യങ്ങൾ മാറിയിട്ടുണ്ടെങ്കിലും ഈ ഒത്തു കൂടലിനും കഷ്ടപ്പാടിനും യാതൊരു കുറവും സംഭവിച്ചിട്ടില്ല. അങ്ങനെ കല്യാണങ്ങൾ ഇപ്പോഴും വല്ലാതങ്ങു ആസ്വദിച്ചു പോരുന്നു !!!

ഇങ്ങനെ ആസ്വദിച്ചു വന്ന കല്യാണ അരങ്ങിൽ നിന്നും കുറച്ചു സുഹൃത്തുക്കൾ മാത്രം രണ്ടു പറമ്പ് അപ്പുറത്തുള്ള വെള്ളക്കെട്ടിന്റെ അടുത്താണ്. എന്താണ് കാര്യമെന്നല്ലേ, അവിടെ ചെറിയൊരു വള്ളം കിടപ്പുണ്ട് സംഗതി ഒന്ന് തുഴഞ്ഞു നോക്കാനാണ് പരിപാടി !!! എല്ലാവരും വള്ളത്തിൽ കയറി. കല്യാണവീട്ടിലെ വെളിച്ചവും അക്കരെയുള്ള വീടുകളിലെ പ്രകാശത്തിന്റെ നേർത്ത ഒരു അംശം മാത്രം വെള്ളത്തിൽ ആകെ പടർന്നു കിടന്നിരുന്നു. എല്ലാവരും ആകെ സന്തോഷത്തിലായി, കാരണം ചെറുപ്പത്തിൽ കൂട്ടുകാരുമൊത്ത് ഇതുപോലെ വള്ളത്തിൽ കേറുക എന്നത് സ്വപ്നം കാണാൻ പോലും കഴിയാത്ത കാലഘട്ടമാണ്. വള്ളം മുൻപോട്ട് നീങ്ങാൻ തുടങ്ങിയതും അമരക്കാരൻ അൽപ്പം തലക്കനം കാട്ടി തുടങ്ങി. വള്ളത്തിന്റെ വേഗതയൊക്കെ കൂട്ടിയും പാട്ട് പാടിയുമൊക്കെ അയാൾ മുളയൂന്നിക്കൊണ്ട് എഴുന്നേറ്റ് നിന്നു !!! ബാക്കിയുള്ളവരൊക്കെ അൽപ്പം ഭയത്തോടെ വള്ളത്തിൽ മുറുകെ പിടിച്ചിരുന്നു.

“ചിത്തിര തോണിയിൽ അക്കരെ പോകാം… ”

അമരക്കാരൻ നല്ലൊരു തോണിപ്പാട്ട് പാടി തുടങ്ങി, എല്ലാവരും ഏറ്റു പാടി തുടങ്ങിയപ്പോഴേയ്ക്കും അപ്രതീക്ഷിതമായി പാട്ട് നിലച്ചു. തിരിഞ്ഞു നോക്കുമ്പോൾ വെള്ളക്കെട്ടിലെ ചെളിയിൽ ഉറച്ചു പോയ മുളം കമ്പിൽ അമരക്കാരൻ അള്ളിപ്പിടിച്ചു കിടക്കുകയാണ്. കൂട്ടത്തിൽ രക്ഷിക്കാനും പറയുന്നുണ്ട് !!! എന്തായാലും വള്ളം അൽപ്പം മുൻപിലാണ്, വള്ളത്തെ സ്പീഡ് ബോട്ടു പോലെ പറത്തിയ കപ്പിത്താൻ വെള്ളക്കെട്ടിനു ഒത്ത നടുവിൽ മുളയിൽ തൂങ്ങിക്കിടന്ന് കരയുന്നു. എന്താണ് ചെയ്യണ്ടതെന്ന് ഒരു ബുദ്ധിയും ഉദിക്കുന്നില്ല. ആകെ ഇരുട്ടും പോരാത്തതിന് പരിസരത്തു ഒരു വീട് പോലുമില്ല. സംഭവം പ്രശ്നമാണ്, ചങ്ങാതി കൈവിട്ടാൽ ചത്തു പോകുമെന്ന് ഉറപ്പാണ്. എന്തായാലും വീട്ടിൽ നിന്നുമുള്ള വഴക്കും തല്ലുമെല്ലാം വെള്ളത്തിന്റെ മുകളിലൂടെ കൊഞ്ഞനം കുത്തിക്കൊണ്ട് ഓടി നടന്നത് എല്ലാവരും ഒരുപോലെ കണ്ടു. വള്ളത്തിന്റെ ധീരനായ ഡ്രൈവർ അൽപ്പം ഒച്ച കൂട്ടുവാൻ തുടങ്ങി, സംഭവം മറ്റൊന്നുമല്ല കൈ വേദനയെടുത്ത് തുടങ്ങി. എന്നാൽ അധികം വൈകാതെ കക്ഷി കൈവിട്ടു വെള്ളത്തിൽ വീണു. ജീവൻ പോകുന്ന വെപ്രാളത്തിൽ കയ്യും കാലുമിട്ട് അടിച്ചുകൊണ്ട് ഒരു വിധത്തിൽ വള്ളത്തിന്റെ ഒരു വശത്ത് പിടിച്ചു…

ഭാഗ്യം എന്നായിരിക്കും എല്ലാരും കരുതിയത് !!! അല്ല, എത്ര ശ്രമിച്ചിട്ടും അവനെ മുകളിൽ കേറ്റുവാൻ കഴിഞ്ഞില്ല. കൊച്ചു വള്ളത്തിൽ അങ്ങനെ കയറിയാൽ വള്ളം മറിഞ്ഞു മറ്റുള്ളവരും വെള്ളം കുടിക്കുമെന്ന യാഥാർഥ്യം മനസിലാക്കിയ അവൻ പതിയെ ശ്രമങ്ങൾ ഉപേക്ഷിച്ചു.

“സംഭവിച്ചതെല്ലാം അമ്മയോട് പറയണം… ” ഇങ്ങനെ എന്തൊക്കെയോ കുറേ കാര്യങ്ങൾ ഉറ്റ സുഹൃത്തുക്കളോട് അവൻ വള്ളത്തിൽ തൂങ്ങി കിടന്ന് ഏങ്ങലടിച്ചു പറഞ്ഞൊപ്പിച്ചു. സംഭവം മരണ മൊഴിയോ മറ്റോ ആണ്. മരണ മൊഴിയെന്നാണോ അതോ അവസാനത്തെ വാക്കുകളെന്നാണോ ഇവിടെ ചേർക്കാൻ ഉചിതം !! എന്തു കുന്തമായാലും മനസിലായല്ലോ അതു മതി!!!

അവൻ പതിയെ കൈ വിട്ടു. എല്ലാവരുടെയും കണ്ണിൽ ഇരുട്ട് കയറി, ആകെ മരവിച്ച ഒരു അവസ്ഥ !! എല്ലാവരും സങ്കടക്കടലിൽ ആഴ്ന്നു തുടങ്ങി. പ്രിയപ്പെട്ടവൻ കണ്മുന്നിൽ മരണപ്പെടുന്നു. ഒന്ന് രക്ഷിക്കാൻ പോലുമാകാതെ നിസ്സഹായരായി സുഹൃത്തുക്കൾ. ഇതാണ് മനസ്സിനെ നുറുക്കി മസാലയൊക്കെ പുരട്ടി വറുത്തു കോരുന്ന സുഖം, അൽപ്പം നേരം കൊണ്ട് തന്നെ എല്ലാവരും അതനുഭവിച്ചു തുടങ്ങി. അധികം താമസിക്കാതെ തന്നെ നമ്മുടെ കപ്പിത്താൻ വെള്ളത്തിൽ നിന്നും പൊന്തി വന്നു, മരിച്ചിട്ടല്ല. ജീവനോടെ !!! ഒരാൾ പോലും പോക്കമില്ലാത്ത പാടത്തെ വെള്ളക്കെട്ടിൽ മുങ്ങി ചാകുവാനുള്ളതല്ല കേട്ടോ ഈ കപ്പിത്താന്റെ ജീവൻ. സംഭവം ആഴമില്ലാത്ത വെള്ളക്കെട്ടിന്റെ മുകളിൽ കിടന്നു കാണിച്ചു കൂട്ടിയ ഈ പ്രഹസനങ്ങളൊക്കെ ഇപ്പോഴും ചേട്ടൻ സജീഷ് പറയാറുണ്ട്. ഇപ്പോൾ അങ്ങനെ ഈ കഥ കേൾക്കാറില്ല, വർഷങ്ങൾക്ക് മുൻപ് കേട്ടതാണ്…

വൈകുന്നേരം പുറത്തിറങ്ങിയപ്പോൾ കടയിൽ കണ്ട ഒരു ഓണപരസ്യത്തിൽ മാവേലിയോടൊപ്പം കണ്ട ഭീമൻ ചുണ്ടൻ വള്ളമാണ് ഇക്കാര്യം ഓർമ്മയിൽ കൊണ്ടുവന്നത്, ഇന്നൊക്കെയാണെങ്കിൽ ഇതൊന്നും അറിയാതെ സംഭവിക്കില്ലല്ലോ !! കുഞ്ഞ് കുട്ടികൾ വരെ വൈരാഗ്യവും വെച്ചുകൊണ്ട് സ്വന്തം കൂടപ്പിറപ്പിനെ കൊല്ലുന്ന കാലമാണ്. ഇവിടെ സ്നേഹവും കടപ്പാടുമുള്ളത് ജീവനില്ലാത്ത പണത്തിനോടാണ് !! ഈയലുകളെപ്പോലെ ആ പണം മുഴുവൻ ചിറകുകളാക്കി, ചുട്ടു പൊള്ളുന്ന തീയിലേയ്ക്ക് പറന്നുകൊണ്ടിരിക്കും.

ചരിത്രം ഇങ്ങനെയാണ്‌ :

“പറന്നു പോകുന്ന ഈയലുകൾ പിന്നീട് ഓർമ്മയായി മാറുന്നു , എന്നാൽ ഇതുകണ്ടിട്ടും മറ്റുള്ള ഈയലുകൾ ഇപ്പോഴും ഈ യാത്ര തുടർന്നുകൊണ്ടിരിക്കുന്നു… “

“പറക്കുക തീയിലേയ്ക്കല്ല, യുക്തിപൂർവ്വം ജീവിതത്തിലേക്ക് “

അത്ത_ഉപ്പുകളം

ഇനിയും മാറ്റങ്ങളോ !!!

തലേദിവസം തന്നെ അനിയനുമായി പോയി തൊട്ടടുത്ത തോട്ടിൽ നിന്നും നല്ല വെളുത്ത മണ്ണ് തന്നെ വാരിയെടുക്കും. വല്യ അഭിമാനത്തോടെ തൊട്ടപ്പുറത്ത് വീടിന്റെ മുൻപിലൂടെ അവനോടും സംസാരിച്ചു നടക്കും. ഈ സംസാരത്തിന്റെ ഇടയിൽ ഇടയ്ക്ക് അടുത്ത വീട്ടിലോട്ടും ഒന്ന് നോക്കികളയും, എന്താണെന്നല്ലേ അവിടെ ആരെങ്കിലുമുണ്ടെങ്കിൽ ഈ മണ്ണ് എന്തിനാണെന്ന് ചോദിക്കണം അത്ര തന്നെ. അങ്ങനെ ചോദിച്ചാലല്ലേ അത്തപൂക്കളം ഇടുന്ന കാര്യം നാലാള് അറിയണത് !!!!ചെറുപ്പത്തിൽ ആയതുകൊണ്ട് തന്നെ ഇതൊക്കെ ഒരുപാട് സന്തോഷവും അഭിമാനവും തരുന്ന പ്രധാന കാര്യങ്ങളായിരുന്നു.

അങ്ങനെ വൈകുന്നേരം തന്നെ അത്തപൂക്കളത്തിനുള്ള ആദ്യ ഘട്ട പരുപാടി പൂർത്തിയാക്കി വെയ്ക്കും. മുറ്റത്ത് ഒത്ത വട്ടത്തിൽ ഒരു മൺകൂന. ആഹാ… എന്താ അഴക് !!!അന്നത്തെ പ്രധാന പ്രശ്നം എന്തെന്നാൽ ഉറക്കമില്ലായ്മ ആണ്. അതിരാവിലെ ഇടാനുള്ള അത്തപൂക്കളത്തിന്റെ ഡിസൈൻ വിരലുകൊണ്ട് വായുവിൽ പല ആവർത്തി വരച്ചു നോക്കിക്കൊണ്ട് കിടക്കും, എപ്പോഴോ ഉറക്കത്തിലേക്ക് വഴുതുകയും ചെയ്യും. അമ്മ തട്ടി വിളിക്കുമ്പോൾ എഴുന്നേറ്റ് അത്തമിടാനുള്ള ഡിസൈൻ ഒരു ഈർക്കിൽ കക്ഷണം കൊണ്ട് നമ്മുടെ മൺ കൂനയിൽ വരച്ചു തുടങ്ങും !!! പൂക്കളുടെ കാര്യത്തിലാണ് യഥാർത്ഥ കഥ തുടങ്ങുന്നത്.

തലേ ദിവസം അമ്മാവന്റെ കടയിൽ നിന്നും വാങ്ങുന്ന പൂക്കളുടെ നിറത്തെ വെല്ലുന്ന കളർ പൊടിയാണ് കഥാപാത്രം !!!അതു മാത്രമല്ല കരിങ്കല്ല് കണ്ടാൽ നാണിച്ചു പോകുന്ന പ്രത്ത്യേകതരം കല്ലുപ്പും. ഓരോ നിറത്തിനും ഒരുകൂട് കല്ലുപ്പ് എന്ന കണക്കിന് പത്തു പതിനൊന്നു കൂട് കല്ലുപ്പ് ഉണ്ടാകും. ഡിസൈൻ എല്ലാം വരയ്ക്കുന്ന സമയം തന്നെ ഈ കല്ലുപ്പിന്റെ വെളുത്ത നിറം മാറി പല നിറങ്ങളിൽ നിറഞ്ഞു നിൽക്കും. അന്നൊക്കെ കാശിന്റെ കളിയാണ് വീടുമുഴുവൻ, അതുകൊണ്ട് തന്നെയാണ് കേട്ടോ വിലകുറഞ്ഞ പൂക്കൾക്ക് പകരം തീപിടിച്ച വിലയുള്ള കളർപൊടിയും കല്ലുപ്പും വാങ്ങി അത്തപൂക്കളം ഇടുന്നത്. പിള്ളേരുടെ ഒരു സന്തോഷം കാണാൻ ഈ അച്ഛനും അമ്മയുമൊക്കെ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്. ഇപ്പോൾ ആ കാലമൊക്കെ ഓർക്കുമ്പോൾ വല്ലാത്തൊരു സന്തോഷം മനസിൽ നിറയും.

അത്തപൂക്കളത്തിന്റെ പണിയെല്ലാം കഴിഞ്ഞിട്ട് പതിയെ ഒരു പ്ലാസ്റ്റിക് ചാക്കെടുത്ത് മറച്ചു വെയ്ക്കും, ഇനിയെങ്ങാനും വലിയൊരു മഴ പെയ്താൽ എല്ലാം ഒലിച്ചു പോകില്ലേ !!! രാവിലെ എഴുന്നേറ്റ് പുതിയ ഉടുപ്പ് എല്ലാം ഇട്ടുകൊണ്ട് അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ കറങ്ങിയിട്ട് തിരികെ വന്നിട്ട് അഹങ്കാരത്തോടെ അത്തപൂക്കളം നോക്കി ഒന്ന് നിൽക്കും. ആ നാട്ടിലെ ഏറ്റവും മനോഹരമായ അത്തപൂക്കളം ഇതാ എന്റെ ഈ കൊച്ചു വീടിന്റെ മുറ്റത്ത്‌ ഞെളിഞ്ഞു കിടക്കുന്നു, എത്ര കളറുകളാണ് !! എന്താ ഭംഗി !!! ഇതെല്ലാം പോരാഞ്ഞിട്ട് എല്ലാ കളറുകളും കൂട്ടിക്കുഴച്ചു അത്തപൂക്കളത്തിന് ഒരു കവചവും തീർത്തിട്ടുണ്ട് അതായിരുന്നു പുതുമ !!!!

ഇങ്ങനെയുള്ള കൊച്ചു കൊച്ചു അഹങ്കാരങ്ങളുമായി ഓണം ആഘോഷിക്കാൻ ആരംഭിക്കും. അടുത്ത ക്ലബ്ബുകളിൽ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും ചെറിയ പ്രായത്തിൽ അങ്ങോട്ടൊന്നും വിടില്ലായിരുന്നു. എല്ലാകൂട്ടം കറികളും അമ്മ തട്ടിക്കൂട്ടി ഒരു കിടുക്കാച്ചി സദ്യയും ഒരുക്കുന്നതിനാൽ അന്നത്തെ ദിവസം പൂർണമായും വീട്ടിൽ തന്നെ… എന്റെ ഓർമ്മയിൽ ഇന്നും മായാതെ കിടക്കുന്ന ഒരു പോന്നോണം… 😍

അതെ ആഘോഷങ്ങളിൽ പലതും പഴയ കാലത്തെ പ്രതാപം നഷ്ട്ടപ്പെട്ട അവസ്ഥയിലാണ്. ഇന്ന് എല്ലാം മാറിക്കൊണ്ടിരിക്കുന്നു, മാറട്ടെ എല്ലാം മാറട്ടെ… ഈ മാറ്റങ്ങളൊക്കെ പഴയ തനിമ നിലനിർത്തി ആയാൽ അതിലും മനോഹരമാവില്ലേ?ഇത് ഈയുള്ളവന്റെ ഒരു എളിയ സംശയം മാത്രമാണ്.

ഈ മഹാപാപിക്ക് ഒരു ആഗ്രഹമുണ്ട്, പഴയതുപോലെ മൺകൂനയ്ക്ക് മുകളിൽ കളർപൊടിയും ഉപ്പുമൊക്കെ നിറച്ച് ഒരു അത്തമിടണം. പഴയതുപോലെ അഹങ്കാരത്തിൽ വാതിൽ പടിയിൽ നിന്നും നോക്കി കാണണം “ആ നാട്ടിലെ ഏറ്റവും മനോഹരമായ അത്തപൂക്കളം”. ക്ഷമിക്കണം “അത്തഉപ്പുകളം”

വായു

വളരെ വേഗത്തിൽ പോകുന്ന സൈക്കിൾ, ഏകദേശം 40 km വേഗതതെയെങ്കിലും ഉണ്ടാകും !!!

ലോകത്ത് ഏറ്റവും സന്തോഷവും സമാധാനവും കിട്ടുന്നത് ചെടികളെ പരിപാലിക്കുമ്പോഴാണ് (എന്റെ കാര്യമാണ് ). ചിലതൊക്കെ നിറമുള്ള പൂക്കൾ കാട്ടി നമ്മെ പുഞ്ചിരിച്ചു കാണിക്കും. നനച്ചു തുടങ്ങുമ്പോൾ ഇനിയും ഒഴിച്ചോ എന്ന കണക്കിന് തലകുനിച്ചു നിന്ന് കുണുങ്ങി ചിരിക്കും, അന്നത്തെ വിശേഷങ്ങൾ പലതും പറയുകയും ചെയ്യും. ഇവറ്റകളെ കണ്ണുമടച്ചു സ്നേഹിക്കാം, ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കില്ല.പൂക്കൾ ഒക്കെ വിരിച്ചു എല്ലായ്പോഴും സ്നേഹം ചൊരിഞ്ഞു നിൽക്കും, ഈ കാഴ്ച്ച കാണുമ്പോഴേ വല്ലാത്തൊരു സന്തോഷം തന്നെയാണ്. അൽപ്പം കഷ്ട്ടപ്പെട്ടു നോക്കിയാൽ ഇത്രയും സന്തോഷം തരുന്ന, അതു മാത്രം തരുന്ന ചെടികളെയും പൂക്കളെയും തന്നെയല്ലേ ഈ ഭൂമിയിൽ കണ്ണുമടച്ചു സ്നേഹിക്കാൻ കഴിയുന്നത്.അതുകൊണ്ട് തന്നെ ഇവറ്റകളെ പരിപാലിക്കുന്നത് ഏറ്റവും സന്തോഷവും സമാധാനവും തരുന്ന കാര്യമായി മാറുന്നു.

ചെടികൾ നനച്ചുകൊണ്ടിരുന്നപ്പോൾ കുറച്ചു കീടനാശിനി അടിക്കാമെന്ന് കരുതി. ഇലകളൊക്കെ കേടുവന്നിരിക്കുന്നു, നിന്റെയൊക്കെ അവസാനം എന്റെ കൈകൊണ്ടാണെടാ കീടങ്ങളെ !!! ഞാൻ മരുന്നെടുക്കാനായി പുറത്തേയ്ക്ക് വന്നപ്പോഴാണ് അതു സംഭവിച്ചത്.

വളരെ വേഗത്തിൽ പോകുന്ന സൈക്കിൾ, ഏകദേശം 40 km വേഗതതെയെങ്കിലും ഉണ്ടാകും !!! വളവിൽ വെച്ച് എന്റെ വണ്ടിയുടെ തൊട്ടു മുൻപിൽ വന്ന് ഒരൊറ്റ നിൽപ്പ്. ഇതെവിടുന്നു വന്നു ഇനി വല്ല പൊട്ടിമുളച്ചു വന്നതാണോ എന്ന് അതിശയിച്ചു പോയി. എതിരെ വന്നതല്ല കേട്ടോ, എന്റെ പിറകിൽ നിന്നു വന്ന് മുൻപിൽ വട്ടം വെച്ചതാണ് കക്ഷി !!! എന്തായാലും ഞാൻ വന്ന വഴിയിൽ ഒന്നും ഇയാളെ കണ്ടില്ല, അതുകൊണ്ട് തന്നെ വല്ലാത്ത അത്ഭുതം തോന്നി. ഇത്ര വേഗത്തിൽ എന്റെ മുൻപിൽ കയറിയ സൈക്കിൾ എങ്ങനെ നിന്നെന്നും ചുരുളഴിയാത്ത ഒരു രഹസ്യമാണ്. അത്യാവശ്യം പ്രായമുള്ള ഡ്രൈവർ ആയതുകൊണ്ട് തന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല.

“നോക്കി പോകണ്ടേ ” ഉപദേശം എന്നോടായിരുന്നു !!! പതിയെ ഒന്ന് തലയാട്ടിക്കൊടുത്തു. പൊടുന്നനെ ബെല്ലു മുഴക്കി പുള്ളി റോക്കറ്റ് കണക്കെ പാറി പറന്നു !! എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല, ഇനിയെങ്ങാനും എന്റെ ഭാഗത്താണോ തെറ്റ്????

നാട്ടിലുമുണ്ട് ഇതുപോലൊരു സൈക്കിൾ വാലാ !!. സൈക്കിളിൽ മിന്നലു പോലെ മിന്നിമറയുന്ന മാന്ത്രികൻ. കയ്യിൽ കാശുണ്ടെങ്കിലും ജില്ല വിടാൻ കക്ഷിക്ക് സൈക്കിൾ തന്നെ ധാരാളം. ഒരേ സമയം എറണാകുളത്ത് തിരക്കിനിടയിലും, ആലപ്പുഴ ബീച്ചിലും കണ്ടവരുണ്ട്. പയ്യെ പോകുന്നത് കക്ഷിയുടെ നിഘണ്ടുവിൽ പോലുമില്ല !!! ഇതൊന്നുമല്ല യഥാർത്ഥ പ്രത്യേകത. പിള്ളേർ ആരെങ്കിലും സൈക്കിളിൽ പോകുന്നത് കണ്ടാൽ ഇയാൾ വേഗം മുൻപിൽ കയറിയിട്ട് ബസർ ശബ്ദം കേൾപ്പിച്ചു വണ്ടിയങ്ങു നിർത്തും !! ഇതുകാണുന്ന പിള്ളേരാകട്ടെ പേടിച്ചു വട്ടം കറങ്ങും. വെറുതെ നിർത്തുക മാത്രമല്ല രൂക്ഷമായി തിരിഞ്ഞു നോക്കുകയും ചെയ്യും. പാവം മാനസികമായി ഒരുപാട് ചെറുപ്പമാണ് ഇപ്പോഴും. ഈ പിള്ളേരെയൊക്കെ പേടിപ്പിക്കുന്നത് വർഷങ്ങൾ മുൻപുള്ള കാര്യമാണ് കേട്ടോ !! ഇപ്പോൾ കക്ഷിക്ക് പഴയ പ്രതാപമൊന്നും ഇല്ല. ഇപ്പോൾ ഇങ്ങനെ കാണിക്കുമ്പോഴൊക്കെ പിള്ളേരെല്ലാം തെറിയും ബഹളവുമാണ്, കഷ്ട്ടം ചിലപ്പോഴൊക്കെ രക്ഷപ്പെടാൻ സൈക്കിളു നിർത്തി നെഞ്ചു വേദന അഭിനയിക്കുക പതിവാണ്. ഞങ്ങൾ സുഹൃത്തുക്കളുമായി വഴിയിൽ നിൽക്കുമ്പോൾ ഇയാളാണ് സ്ഥിരം വേട്ടമൃഗം. സൈക്കിളിൽ വേഗത്തിലെങ്ങാനും പോയാൽ പിന്നെ തെറിയുടെ ബഹളമാണ്, അൽപ്പം മുപിലേക്ക് മാറ്റി വണ്ടി നിർത്തി തിരിഞ്ഞോന്നു നോക്കി ആയാളും തുടങ്ങും. പിന്നെയൊരു അരങ്ങാണ് അവിടെ, ഒടുവിൽ അടുത്തുള്ള വീട്ടിൽ കയറി ഞങ്ങളെപ്പറ്റി പരാതിയും പറഞ്ഞിട്ട് കക്ഷി സ്ഥലം കാലിയാക്കും. കാലം മാറിയ കാര്യം അറിയാതെ ജീവിക്കുന്ന പാവം വായു !!!

ആളെ നാട്ടിൽ ചിലയിടങ്ങളിൽ വായു എന്നാണ് അറിയപ്പെടുന്നത്. എന്തൊക്കെയായാലും വായു ഇപ്പോഴും പൂർണ ആരോഗ്യവാനായി, സൈക്കിളിൽ പാഞ്ഞു നടക്കുന്നു. ഇടയ്ക്ക് ഇടയ്ക്ക് കുഞ്ഞു പിള്ളേരുടെ വരെ ചീത്ത കേൾക്കലും പതിവാണ്. അതെ അധികമാരും അറിയപ്പെടാതെ പോയ സൈകിളിങ് ചാമ്പ്യൻ.

അങ്ങനെ കാര്യങ്ങളെല്ലാം കഴിഞ്ഞ് ചെടികൾക്ക് കീടനാശിനിയും അടിച്ചിട്ട് ഞാൻ തിരികെ പോന്നു !! വരുന്ന വഴിയിൽ വീണ്ടും ആ സൈക്കിളുകാരനെ കാണാൻ പറ്റുമെന്ന് കരുതിയെങ്കിലും നടന്നില്ല. അല്ല ഇപ്പോൾ കണ്ട കക്ഷിയും അധികമാരും അറിയപ്പെടാതെ പോയ സൈകിളിങ് ചാമ്പ്യൻ തന്നെയാണ് !!!

അതെ സൈക്കിൾ അങ്ങനൊരു അത്ഭുതമായി മാറുന്നു.