കാഴ്ച്ച

രാവിലെ ഉറക്കം മാറി കണ്ണു തുറന്നപ്പോൾ കണ്ടത് ഒരുകൂട്ടം ഉറുമ്പുകളെയാണ്. കട്ടിലിന്റെ ഒരു മൂലയ്ക്ക് നിന്നും വൻ ജാഥയാണ്. ഞാൻ സൂക്ഷിച്ചൊന്നു നോക്കി, കുറച്ചു കക്ഷികൾ പറ്റിപ്പിടിച്ചിരിക്കുന്ന എന്തിന്റെയൊ ചുറ്റിനും നിന്നുകൊണ്ട് വല്യ ചർച്ചയിലാണ്. ഒരുപക്ഷെ പ്രാർത്ഥിക്കുന്നതുമാകാം. എന്റെ സംശയം അതൊന്നുമല്ല ഇതൊക്കെ എവിടുന്നാണ് വരുന്നത്, വരുന്ന കാര്യമൊക്കെ മാറ്റി നിർത്തിയാലും ഇങ്ങനൊരു തരി സാധനം ഇവിടെ പറ്റി ഇരുപ്പുണ്ടെന്ന് ഇവറ്റകൾ എങ്ങനെ കണ്ടുപിടിക്കുന്നു !!! അപ്പോഴാണ് അത് ശ്രദ്ധിച്ചത്, കുറെയെണ്ണം എന്റെ കയ്യിലും പുതപ്പിന്റെ വശങ്ങളിലുമൊക്കെ കയറിയിറങ്ങി നടക്കുന്നു. കയ്യിൽ ഒന്നു രണ്ടു സ്ഥലത്ത് ഇവറ്റകൾ കടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. എന്നാലും എന്റെ പ്രിയപ്പെട്ട ഉറുമ്പുകളെ, ഈ പാപി നിങ്ങളോട് എന്ത് മഹാപാപമാണ് ചെയ്തത്?? എന്നാൽ ഒരു കൂസലുമില്ലാതെ അവറ്റകൾ നടപ്പ് തുടർന്നു. അഹങ്കാരികളായ എല്ലാത്തിയെയും തട്ടി തെറിപ്പിച്ചുകൊണ്ട് ഞാൻ എഴുന്നേറ്റ് മുഴുവനൊന്ന് നോക്കി. ഭാഗ്യം അധികം അംഗബലം ഇല്ല !!! എല്ലാത്തിനെയും അധികം വൈകാതെ തന്നെ കട്ടിലിൽ നിന്നും ആട്ടിയോടിച്ചു.

അവറ്റകൾക്ക് ഇഷ്ടമുള്ളത് എവിടെ ഒളിപ്പിച്ചു വച്ചാലും എത്ര പെട്ടന്നാണ് കണ്ടുപിടിക്കുന്നത് !!! ഈ കഴിവൊക്കെ എനിക്കു കിട്ടിയിരുന്നെങ്കിൽ ചെറുപ്പത്തിലെ ഇട്ടൂലി കളിയുടെയും ഒളിച്ചു കളിയുടെയും തലത്തോട്ടപ്പൻ ആകാമായിരുന്നു. എന്തായാലും ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ. വീട്ടിലെങ്ങാനുമാണ് ഈ കൊച്ചു കഴുവേറികൾ കൂടുണ്ടാക്കി ജീവിച്ചിരുന്നെങ്കിൽ വെന്തു മരിച്ചേനെ. എന്താണെന്നല്ലേ ഇന്ന് നടക്കുന്ന തീയിടലും കത്തിക്കലും പോലെ എന്റെ വീട്ടിലും നടക്കും. ഒരു കക്ഷണം പത്ര പേപ്പറിൽ അടുപ്പിൽ നിന്നും തീ പിടിപ്പിച്ചിട്ട് അമ്മ ഇവറ്റകളെ കൊന്നു കളയുകയാണ് പതിവ്… !! ഉറുമ്പ് പൊടിയിട്ട് സമയം കളയാൻ താല്പര്യമില്ലാത്ത വ്യക്തി ആയതു കൊണ്ടൊന്നുമല്ല, അങ്ങനൊരു സാധനം വീട്ടിൽ സാധാരണ ഉണ്ടാകാറില്ലാത്തത് കൊണ്ടാണ് ഈ കടുംകൈ ചെയ്യുന്നത്. അവിടെ മരണ വെപ്രാളത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ പോലും അമ്മ വെറുതെ വിടാറില്ലായിരുന്നു. ഇങ്ങനെയൊക്കെ ചെയ്താലും തോൽക്കാൻ മനസ്സില്ലാത്ത ഉറുമ്പുകൾ വീണ്ടും വീണ്ടും കൂടുകൾ ഉണ്ടാക്കുകയും അമ്മയെ തന്നെ കടിക്കുകയും ചെയ്തിരുന്നു, ചിലപ്പോഴൊക്കെ എന്നെയും !!!

ഇതുപോലെ തന്നെ വീട്ടിൽ സ്ഥിരം വരുന്ന ഒരു മിമിക്രിക്കാരൻ വാലാട്ടി പക്ഷിയുണ്ട്, നല്ല കറുത്ത നിറമാണെങ്കിലും അസാധ്യ പ്രതിഭയാണ്. കോഴി, പൂച്ച അങ്ങനെ പല നമ്പറുകളും പുള്ളിയുടെ കയ്യിലുണ്ട്. പക്ഷെ ഒരു പ്രശ്നം എന്തെന്നാൽ അമ്മയെ മാത്രം ഇഷ്ട്ടമല്ല. വീടിന്റെ അടുക്കളയുടെ മുൻപിലൂടെ പോകുന്ന സർവ്വീസ് വയറിൽ അമ്മയെ കാത്ത് ഇരിപ്പാണ്. പാവം ഒന്ന് പുറത്തിറങ്ങിയാൽ തലയിൽ കൊത്താനായി പറന്നു വരും. കുറച്ചു നാളുകൾ ഇതുപോലെ തുടർന്നു, അതിനെ പുറത്തു കണ്ടാൽ അമ്മ പുറത്തിറങ്ങാത്ത അവസ്ഥയുമായി !!!! എന്താണ് ഇതിന്റെ കാരണമെന്ന് ഇതുവരെ ഒരു അറിവുമില്ല…

കാര്യങ്ങൾ എന്തൊക്കെയായാലും ഉറുമ്പുകൾ ഇനിയും കൂടു കൂട്ടും, ആഹാരത്തിന്റെ തരികൾ വന്ന് കഴിക്കുകയും ഇടയ്ക്ക് മനുഷ്യരെ കടിച്ചു പറിക്കുകയും ചെയ്യും…പക്ഷികളിൽ ചിലത് ഇതുപോലെ വികൃതികൾ കാട്ടിക്കൊണ്ടുമിരിക്കും !!! അവരെ അവരുടെ വഴിക്കു വിടുക.ഭേപ്പൂർ സുൽത്താൻ പറഞ്ഞു വച്ചതു പോലെ “ഭൂമിയുടെ അവകാശികൾ “…

ഓം ഹ്രീം…

ഇനിയൊരു കൂടോത്രം ആയാലോ??

“അച്ഛനു പണിയൊക്കെ ഉണ്ടോടാ? “

ഇല്ല ചുറ്റിനും വേറെ ആരുമില്ല അപ്പോൾ ചോദ്യം എന്നോട് തന്നെ

ഒന്ന് മൂളിക്കൊണ്ട് തലയാട്ടി !!!

“അവളെ ഞാൻ രാവിലെ കണ്ടാരുന്നു”

ആ പറച്ചിലിൽ അമ്മയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് പെട്ടന്ന് കണ്ടെത്തി വീണ്ടുമൊന്ന് മൂളിക്കൊടുത്തു !!!

സംഭവം ആളുമാറി ചോദിച്ചതാണ്, എന്നാലും അധികം സംസാരിച്ചു കൂട്ടാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് എല്ലാ ചോദ്യങ്ങൾക്കും പാറ പോലെ ഉറച്ചു നിന്ന് മൂളി കൊടുത്തു.

“അമ്മ പറഞ്ഞാ, ആ സിന്ദൂന്റെ വീടിന്റെ വീടിന്റെ കിഴക്കൊറത്തു നിന്ന് ഒരു കുടം കിട്ടി “

സംശയത്തോടെയുള്ള എന്റെയും കടക്കാരന്റെയും നോട്ടത്തിന് മറുപടി എന്ന കണക്കിന് ആ അമ്മ കഥ മുഴുവൻ വിശദീകരിച്ചു. രാവിലെ കാട് വെട്ടി തെളിച്ചപ്പോൾ ഒരു കുഞ്ഞു മൺകുടവും അതിനുള്ളിൽ നിന്ന് കുറച്ചു ചില്ലറ പൈസയും കൂടെ കരിഞ്ഞ പൂക്കളും കിട്ടിയത്രേ !!! അയൽവക്കത്തെ (പേര് ഞാൻ ഓർക്കുന്നില്ല ) മനുഷ്യ ജീവികളുടെ കടുത്ത കൂടൊത്രമാണ്. എന്തായാലും സംഗതി കിട്ടിയ ഉടനെ ആളുകളെ വിളിച്ചു കൂട്ടി, കൂട്ടത്തിൽ തലമൂത്ത കിഴവൻ പുഴയിൽ ഒഴുക്കി കളയണമെന്ന അഭിപ്രായം ഉന്നയിച്ചപ്പോൾ യാതൊരു എതിർപ്പുമില്ലാതെ ഒട്ടും സമയം കളയാതെ പുഴയിൽ ഉപേക്ഷിക്കുകയുണ്ടായി.

കഥ പറഞ്ഞു കഴിഞ്ഞതും ഇടറിയ ശബ്ദത്തോടെ കക്ഷി പറഞ്ഞു.

“അവളും പിള്ളേരും എന്തോരം കഷ്ടപ്പെട്ട് ജീവിക്കുവാ, ഇത് ചെയ്തവനൊക്കെ നരകിച്ചു ചാവും “

കടക്കാരനും ഞാനും മുഖത്തോട് മുഖം നോക്കി നിന്നു. അവർ തുടർന്നു

“ഇതൊക്കെ ഇക്കാലത്ത് ആരെങ്കിലും ചെയ്യണ കാര്യമാണോ, അല്ലേലും എന്ത് തെറ്റ് ചെയ്തിട്ടാണ്… ഇതിനൊക്കെ അനുഭവിക്കും. “

സാധനം വാങ്ങി കഴിഞ്ഞിട്ടും ഈ കഥ പറഞ്ഞു തീർത്ത അമ്മയുടെ മനസ്സ് ആരും കാണാതെ പോകരുത്. വളരെ ബുദ്ധിമുട്ടി വിതുമ്പിക്കൊണ്ട് പാവം പുറത്തേയ്ക്ക് നടന്നു. പിന്നീട് കടക്കാരൻ പോലും ഇതിന്റെ ബാക്കി പറയാൻ നിന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.

കൂടോത്രം !!! ഒരുപാട് കേട്ടിട്ടുണ്ട്. അരൂപികളായ മൂർത്തികളെ വീടിന്റെ ഒരു മുറിയിൽ ആവാഹിച്ചു വെച്ചിരിക്കും. കഴിക്കുവാൻ മാംസവും കുടിക്കുവാൻ മദ്യവും (കൂടിയതൊന്നും വേണമെന്നില്ല കളറ് കലക്കിയ വിനാഗിരി ആയാലും മതി, ഇനി പെട്ടന്ന് കാര്യം സാധിക്കണമെങ്കിൽ മദ്യത്തിന് അൽപ്പം പണം മുടക്കം കേട്ടോ ). ഇനി മദ്യമില്ലെങ്കിൽ പൂവൻ കോഴിയുടെ തലയറുത്ത് ചൂട് ചോര കൊടുത്താലും മതി, അതാകുമ്പോൾ ആ കോഴിയെ തന്നെ കറിവെച്ചു അൽപ്പം കൊടുത്തിട്ടു ബാക്കി ചോറിനു കൂട്ടാം. അങ്ങനെയാകുമ്പോൾ മദ്യത്തിന്റെ കാശ് ലാഭം !!! ഇനി എല്ലാവരും ഉറങ്ങിയ ശേഷം കർമ്മങ്ങൾ ആരംഭിക്കുകയായി. കടുത്ത പ്രയോഗങ്ങളാണ് (ഗർഭിണികളും കുഞ്ഞു കുട്ടികളും ഇതൊന്നും വായിക്കരുത്, നിയമപ്രകാരമുള്ള മുന്നറിയിപ്പാണ് ). വായിൽ കൊള്ളാത്ത മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ദുഷ്ട്ട ശക്തിയെ പ്രീതിപ്പെടുത്തുന്നു, ശേഷം ഭക്തന്റെ ആവശ്യങ്ങൾ (അങ്ങനെ വല്യ മാറ്റമൊന്നുമുള്ള ആവശ്യങ്ങളല്ല!! അടുത്ത വീട്ടിലെ താമസക്കാരന്റെ നാശം, കുറേ കാശുണ്ടാവണം, ശത്രുവിന്റെ സർവ്വ നാശം…)എല്ലാം സാധിച്ചു കൊടുക്കണം. അതിനായി ചിത്രപ്പണികൾ ചെയ്ത കോഴിമുട്ടയിൽ (ഇനി താറാവിന്റെ ആയാലും കാക്കയുടെ ആയാലും പരാതിയൊന്നുമില്ല )എല്ലാ ആവശ്യങ്ങളും ആവാഹിക്കും എന്നിട്ട് ചെറിയൊരു കുടത്തിൽ അൽപ്പം പൂക്കളും നാണയവുമൊക്കെയായി ചുവന്ന പട്ടുകൊണ്ട് മൂടും. പ്രിയപ്പെട്ടവരേ സംഭവം ശരിയായിരിക്കുന്നു. ചുവന്ന പട്ടു മൂടിയ കുടം അതിൽ മുട്ട, അങ്ങനെ ശത്രുവിന്റെ വേരു മുതൽ പിഴുതെറിയാനുള്ള ആയുധം തയ്യാറായി കഴിഞ്ഞിരിക്കുന്നു !!! ഏതോ വീട്ടിലെ പാവം കോഴി ആശ്വാസത്തോടെ ഇട്ട വെളുത്ത മുട്ടയ്ക്ക് ഇപ്പോൾ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ വില. കോഴിയുടെ ശ്വാസം മുട്ടി പോകുന്ന പണം കൊടുത്തു അതു വാങ്ങാൻ മനുഷ്യരും.!!!

ദയവു ചെയ്തു ഈ മുട്ടക്കഥ കോഴികളോട് പറയരുത്, ഇനിയൊരുപക്ഷെ അവറ്റകൾ ഹോർലിക്സും ബിരിയാണിയും കൊടുത്താലേ മുട്ടയിടു എന്നൊരു അവസ്ഥയിൽ എത്തിയാലോ !!!!

ശത്രുവിന്റെ പേരിലുള്ള ഭൂമിയിലൊന്നിൽ ഈ കൂടോത്രം നിക്ഷേപിക്കുമ്പോൾ ചടങ്ങ് പൂർത്തിയാകുന്നു. പിന്നീട് സംഭവിക്കുന്നതെല്ലാം ഈ കൂടോത്രത്തിന്റെ കളിയാണെന്ന് വിശ്വസിച്ചു പോരുന്നു !!!

എന്തൊക്കെ വിശ്വാസങ്ങളാണ് ഈ നാട്ടിൽ, കൊലുമിട്ടായി വാങ്ങാൻ തികയാത്ത ചില്ലറ പൈസയ്ക്കും അഞ്ചു രൂപ വിലയുള്ള കോഴി മുട്ടയ്ക്കും പറമ്പിലെ പൂക്കൾക്കും ലക്ഷങ്ങൾ വില, കൂടാതെ ഒരുപാട് പേരുടെ സമാധാനവും….

എന്തായാലും ഞാൻ സംഭവം തുടങ്ങിയാലോ എന്നൊരു ആലോചനയിൽ ആണ്. അതാകുമ്പോൾ വെറുതെ കുറച്ചു കാശു കിട്ടുമല്ലോ, കുറച്ചു മുട്ടയുടെ കാര്യമല്ലേ അതൊക്കെ ശരിയാക്കാം !! എന്തായാലും കൂടോത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട് ആവശ്യമുള്ളവർ ഈ മഹാപാപിയെ ബന്ധപ്പെടുക.

ഓം ഹ്രീം….

മാലാഖയും സൂചിയും

തലയ്ക്കുള്ളിൽ വല്ലാത്ത വഴക്കും ബഹളവുമായി തുടങ്ങി, എന്തിനാണ് കൂടുതൽ പറയുന്നത് കഴിക്കുന്ന ഭക്ഷണം പോലും ഈ പ്രശ്നങ്ങൾ കാരണം വയറിനോട് പിണങ്ങി തിരികെ പോന്നു !!! ഇങ്ങനെയുള്ള പ്രശ്നങ്ങൾക്കിടയിൽ കുടുങ്ങി ഞാൻ വല്ലാത്തൊരു പരുവമായി. അവസ്ഥ ഇന്ന് ഉച്ചയോടു കൂടി മോശമായപ്പോൾ സുഹൃത്തുമായി അടുത്തുള്ള ആശുപത്രിയിൽ പോകുവാൻ തീരുമാനമായി. ഈ പ്രശ്നങ്ങൾ തുടങ്ങിയത് ഒരു ബൈക്ക് യാത്രയിൽ നിന്നായതു കൊണ്ട് ഞങ്ങൾ ഈ യാത്രയിൽ പ്രിയപ്പെട്ട സ്കൂട്ടറിനെ ഒപ്പം കൂട്ടി. “മാമനോട് ഒന്നും തോന്നല്ലേ ബൈക്കേ…”

അങ്ങോട്ടുള്ള യാത്രയിൽ തലയ്ക്കുള്ളിലെ ഈ വഴക്കും പ്രശ്നവുമൊക്ക കൊണ്ട് കണ്ണു പോലും തുറക്കാനായില്ല. തിരക്കൊഴിഞ്ഞ വഴിയിൽ ഞങ്ങളെങ്ങനെ ചീറി പാഞ്ഞു. തലവേദനയുടെ കൂടുതലുകൊണ്ട് ഞാൻ ഹെൽമെറ്റ് ഉപേക്ഷിച്ചിരുന്നു. ഇടി വെട്ടിയവനെ പാമ്പ് കടിക്കും എന്നൊരു അവസ്ഥ എത്ര മനോഹരമായാണ് സംഭവിക്കാൻ പോകുന്നത്, അകലെ ഒരു പോലീസ് വണ്ടി !!! അവർ കൈ കാണിച്ചെങ്കിലും പിണക്കം കാരണം ഞങ്ങൾ എതിർ വശത്തേയ്ക്ക് തലയും ചരിച്ചു സങ്കടത്തോടെ യാത്ര തുടർന്നു. സത്യം പറഞ്ഞാൽ ആശുപത്രിയിൽ കൊടുക്കാനുള്ള പണം മാത്രമേ കയ്യിലുള്ളു അതാണ് നിർത്താതിരുന്നത് !!! നിർത്തിയിരുന്നെങ്കിൽ ഒരുപക്ഷെ ആശുപത്രിയിൽ പോകാതെ തിരികെ പോരേണ്ടി വന്നേനെ. എന്നാലും കൈ നീട്ടുവാൻ ഈ പാവങ്ങളുടെ വണ്ടി മാത്രമേ കിട്ടിയുള്ളോ പ്രിയപ്പെട്ട പോലീസ് ഏമാന്മാർക്ക് !!!

അങ്ങനെ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ മുഴുവൻ സ്ത്രീ ജനങ്ങൾ. പേരിന് ഒരു സെക്യൂരിറ്റി പോലുമില്ല അവിടെ പുരുഷ ജീവനക്കാരനായിട്ട്. എന്തായാലും ഡോക്ടറെ കണ്ടു കാര്യമൊക്കെ വിശദീകരിച്ചപ്പോൾ ഒരു കുറിപ്പടിയിൽ നല്ല മൂന്നു ഇൻജെക്ഷനും ഒരു രക്ത പരിശോധനയും എഴുതി നിറച്ചു, അതു പോരാഞ്ഞിട്ട് ഒരു ചാക്ക് മരുന്നും. എന്നാലും എന്റെ ഡോക്ടറെ ഈ മൂന്ന് ഇൻജെക്ഷനും ഒരൊറ്റ കുത്തിൽ ഒതുക്കാനുള്ള മാർഗമൊന്നുമില്ലല്ലോ അല്ലെ !!! ഈ മെഡിക്കൽ രംഗം ഇനിയും വളരാനുണ്ട്. സൂചി പേടിയായിട്ടൊന്നുമല്ല കേട്ടോ.

നല്ല സുന്ദരിയായ മാലാഖ മൂന്നു സിറിഞ്ചിൽ മരുന്നും ഒരെണ്ണം കാലിയുമാക്കി ചിരിച്ചുകൊണ്ട് എന്റെ അടുത്ത് വന്നു. ഇത്രയും കണ്ടപ്പോൾ വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു. പിന്നെ കൈകളിൽ മൂന്ന് സൂചിയുടെ പ്രയോഗം കഴിഞ്ഞപ്പോൾ പിന്നീട് കിടക്കാനും ആവശ്യപ്പെട്ടു. കിട്ടി… പുറകിലും കിട്ടി ഉഗ്രൻ കുത്ത് !!! ഒടുവിൽ ആ കാലും മുടന്തി മരുന്ന് വാങ്ങി ഇറങ്ങുമ്പോൾ എന്റെ ധൈര്യത്തെ അവർ വാനോളം പുകഴ്ത്തി. സുന്ദരിമാരായ മാലാഖകൾക്കും ചീട്ടിൽ ഇത്രയും സ്നേഹം ചൊരിഞ്ഞ ഡോക്ടർക്കും ഒരായിരം നന്ദി.

തിരികെ പോരുമ്പോൾ ഇളം വെയിൽ വീണ പുഴയുടെ അരുകിൽ തോണിയിൽ നിന്ന് ഒരു സ്ത്രീ മീൻ പിടിക്കുന്നത് കണ്ട് കൂടെയുണ്ടായിരുന്നവൻ അത്ഭുതപ്പെട്ടു. ഇന്ന് പുരുഷ വർഗ്ഗത്തിന്റെ കുത്തക ജോലികളെന്ന് കരുതപ്പെട്ട പലതും സ്ത്രീകളും ചെയ്തുവരുന്നു, ഇന്നവർ അടുക്കളപ്പുറത്തു ഒതുങ്ങുന്നില്ല എവിടെയും ഒരു സാന്നിധ്യമായി നിറഞ്ഞു നിൽക്കുന്നു. സ്ത്രീകൾ ശക്തരാണ്, ഇവിടെ എല്ലാത്തിനും തുല്യ അവകാശങ്ങളും അവർക്കുണ്ട്. അതുകൊണ്ട് തന്നെ ആ കാഴ്ച്ച എന്നെ അത്ഭുതപ്പെടുത്തിയില്ല !!!

ഇതുപോലെ സൂചിയുമായി വരുന്ന സുന്ദരികളായ മാലാഖകളെയും ചീട്ടിൽ കണ്ണിൽ ചോരയില്ലാതെ ഇൻജെക്ഷൻ എഴുത്തിവിടുന്ന സ്ത്രീ ജനങ്ങളെയും ഒന്ന് പേടിക്കുന്നതും നല്ലതാണ്. പ്രിയപ്പെട്ട സുന്ദരി മാലാഖേ നിങ്ങൾ പുറകിൽ കുത്തിയ സൂചിയുടെ ഒരു കക്ഷണം ഇപ്പോഴും അവിടെയുണ്ടോ എന്നൊരു സംശയം ഈ മഹാപാപിക്കുണ്ട്.

എന്തൊരു പരീക്ഷണം ഇപ്പോൾ ഉറപ്പിച്ചൊന്ന് ഇരിക്കാൻ പോലും പറ്റണില്ലല്ലോ !!!

ട്രാൻസ്ജെൻഡർ

തലയ്ക്കകത്ത് ആൾതാമസമില്ലെന്ന് കേൾക്കേണ്ടിവന്ന ഒരുപാട് പേരുണ്ടാകുമല്ലോ !! ഞാൻ അക്കൂട്ടത്തിൽ ഇല്ല, എന്താണെന്നല്ലേ?? എന്റെ തലയ്ക്കുള്ളിൽ ഒരു പറ്റം ശിൽപ്പികൾ താമസിക്കുന്നുണ്ട്. അതിശയം തോന്നേണ്ട അവർ വര്ഷങ്ങളായി എന്റെ തലയ്ക്കുള്ളിൽ താമസമാണ്. ഇടയ്ക്ക് ചില ദിവസങ്ങളിൽ ഉളിയും ചുറ്റികയുമൊക്കെയെയായി തലയ്ക്കുള്ളിൽ വല്ലാത്ത പണിയിലായിരിക്കും പഹയന്മാർ !!! നിർത്താൻ പറഞ്ഞാലും കേൾക്കില്ല, ഇനി കണ്ണു നിറഞ്ഞു തുളുമ്പിയാലും അവർക്ക് യാതൊരു പ്രശ്നവുമില്ല. ഇന്നലെ അവരുടെ പണി എന്തായാലും അപാരമായിരുന്നു. അല്ലയോ പ്രിയപ്പെട്ട മൈ@*#%ഗ്രെയ്ൻ മക്കളെ നിങ്ങളുടെ ഈ സേവനം ഇനിയും നിർത്താറായില്ലേ?

ഇന്നലെ വൈകിട്ട് വൈക്കം പോയതാണ്, രാത്രി ആയതു കൊണ്ട് സ്കൂട്ടറിനെ ഉപേക്ഷിച്ചു ബൈക്കുമായാണ് പോയത്. വൈക്കം എത്തിയപ്പോഴേയ്ക്കും തലവേദന അധികമായിരുന്നു, കണ്ണു പോലും തുറന്നു നോക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിയിരുന്നു !!! ആളനക്കമില്ലാത്ത വാഴമന വഴിയിൽ എത്തിയപ്പോഴേയ്ക്കും, ‘എനിയ്ക്ക് ഇനി വയ്യ ‘ എന്നു പറഞ്ഞുകൊണ്ട് ബൈക്ക് ഒരൊറ്റ നിൽപ്പ് !!! ചതി…കൊടും ചതി, പെട്രോളു മുഴുവൻ കുടിച്ചു തീർത്തിരിക്കുന്നു .എന്നാലും എന്റെ ബൈക്കേ നിനക്ക് ഇത്ര ആർത്തി എന്തിനായിരുന്നു, നാളെ എന്നൊരു ദിവസമുണ്ടായിരുന്നേൽ ഞാൻ നിനക്ക് ഒരു പെട്രോൾ പമ്പ് തന്നെ വാങ്ങി തരുമായിരുന്നല്ലോ !!!!!

തലവേദന കൂടി കൂടി വന്നു. പിന്നൊന്നും നോക്കിയില്ല എല്ലാവരെയും വിളിച്ചു. കൊറോണ കൊണ്ടായിരിക്കും പലരും ഇവിടില്ല എന്നു വരെ പറഞ്ഞു. വല്ലാത്ത സങ്കടം തോന്നി തുടങ്ങി. ആരു സഹായം ചോദിച്ചാലും ഇന്നുവരെ ചെയ്തു കൊടുത്തിട്ടേ ഉള്ളൂ, എന്നിട്ടും ഈ അവസ്ഥയിൽ ആരുമില്ലല്ലോ എന്ന് തോന്നി തുടങ്ങി. ഒടുവിൽ ആശ്വാസവാക്കുമായി പ്രിയപ്പെട്ടവൻ കായൽ എത്തി “ഒരു പതിനഞ്ചു മിനിട്ടിനുള്ളിൽ ഞാനെത്തും “. അങ്ങനെ ഒരു കാര്യത്തിൽ തീരുമാനമായി. ഇനി തലവേദന !! പതിയെ ഹെൽമെറ്റ് വച്ചു മുറുക്കി, കൊള്ളാം ഹെൽമെറ്റിന്റെ താഴെയുള്ള ബെൽറ്റ് ഇട്ടു വേണം യാത്ര ചെയ്യാൻ എന്ന് പോലീസ് പറയുന്നത് ഇതിനാണ് അല്ലെ !!! തലവേദന കുറവുള്ള പോലെ തോന്നി. എന്തായാലും ഈ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നും പമ്പിൽ എത്താൻ ഏകദേശം രണ്ടു കിലോമീറ്റർ എങ്കിലും എടുക്കും, പട്ടികൾ ഓരോന്നായി വന്നു കൂടാൻ തുടങ്ങിയപ്പോൾ ഞാൻ പതിയെ വണ്ടി തള്ളുവാൻ തുടങ്ങി. അധികം പോയില്ല അപ്പോഴേയ്ക്കും സഹായ ഹസ്തങ്ങളുമായി ഒരു അപരിചിതൻ ബൈക്കിൽ എത്തി. “പെട്രോളു തീർന്നോ, ബൈക്കിൽ കേറി ഇരുന്നോ ” ഇത്രയും പറഞ്ഞിട്ട് വണ്ടിയും വളച്ചു എന്റെ അടുത്തു വന്നു കക്ഷി. പാവം എന്നെയും ഈ കൊതിയൻ ബൈക്കിനെയും ചവുട്ടി തള്ളി പമ്പിന്റെ മുൻപിൽ എത്തിച്ചു. ഒരു നന്ദി വാക്ക് പോലും കേൾക്കാൻ നിൽക്കാതെ തിരിച്ചു പോകാൻ ഒരുങ്ങിയപ്പോൾ ഞാൻ തടഞ്ഞു. “ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ, എന്താണ് പേര്? “

“ജിത്തു, ആമ്പൽ എന്ന് വിളിക്കും. ഇവിടെ ചെമ്മനാകരി ആണ് വീട് !!അപ്പൊ ശെരി പിന്നെ കാണാം “

അയാൾ വണ്ടിയും ഓടിച്ചു ഒരു ചിരിയും സമ്മാനിച്ചു സ്ഥലം വിട്ടു. അൽപ്പ നേരം ഞാൻ ബൈക്കിനെ നോക്കി. കള്ള കഴുവേറി എന്നെ പെടുത്തിയല്ലോ നീയ് !!!തലവേദന പിന്നെയും കൂടിയപ്പോൾ ഹെൽമെറ്റ് മടിയിൽ വെച്ച് അതിൽ തലയും വെച്ച് കണ്ണ് മുറുക്കി അടച്ചുകൊണ്ട് കിടന്നു. അൽപ്പ നേരം കഴിഞ്ഞപ്പോഴാണ് അത് കേട്ടത്

“അത് കണ്ടോ മറ്റതാ “

ഞാൻ കണ്ണു തുറന്നു നോക്കിയപ്പോൾ രണ്ടു സ്ത്രീകൾ എന്റെ അടുത്തേയ്ക്ക് വരുന്നു. അവരിൽ ഒരാൾ എന്നോട് ചോദിച്ചു “കൊച്ചേ ഇപ്പോൾ ഏതെങ്കിലും കട തുറന്നു കാണുവോ? “

“ഈ സമയം ആയതു കൊണ്ട് അറിയില്ല ചേച്ചി, അല്ലെങ്കിൽ ട്രാൻസ്‌പോർട് സ്റ്റാൻഡിൽ കട ഉണ്ടാകും “

അവർ ട്രാൻസ്‌പോർട് സ്റ്റാൻഡിലേയ്ക്ക് ഉള്ള വഴിയും ചോദിച്ചിട്ട് നടന്നു പോയി. അപ്പോഴും അവരെ കളിയാക്കിക്കൊണ്ടു ഒരു ഓട്ടോ ഡ്രൈവറും അവന്റെ കൂടെയുള്ളവനും നിൽക്കുന്നു. അതെ പോയവർ ട്രാൻസ് ജെൻഡർ ആണ് മനുഷ്യരാണ്. ഇവന്മാരെ പോലുള്ള നാറിയ മലയാള സമൂഹത്തിനു അവർ മറ്റേതാണ്.

രണ്ടുപേരും പോയപ്പോൾ ഡ്രൈവർ എന്നോട് ഉറക്കെ വിളിച്ചു ചോദിച്ചു “എന്താടാ അവന്മാർ ചോദിച്ചത് ” ഞാൻ ഒന്നും മിണ്ടാതെ കുറച്ചു സമയം അവരെ നോക്കി. എന്താടാ നോക്കുന്നത് എന്നും പറഞ്ഞുകൊണ്ട് വന്ന് എനിക്കിട്ടൊരു തല്ലും തന്നിട്ട് പോയാലും തിരിച്ചൊന്നും മിണ്ടാൻ പോലും വയ്യാത്ത അവസ്ഥയിലാരുന്നു ഞാൻ. എന്നാൽ പിനീടൊന്നും ചോദിക്കാതെ അവറ്റകൾ വണ്ടിയുമായിട്ട് സ്ഥലം കാലിയാക്കി. ശരിക്കും ഒന്നാലിച്ചിച്ചു നോക്ക് മലയാള ഭാഷയിൽ അവരെ വിളിക്കാൻ ഒരു നല്ല പേരുണ്ടോ??? എന്നാൽ അതുകൊണ്ട് മലയാളി മലരുകൾ അവരെ വിളിക്കാതിരിക്കുവോ, അതില്ല !!! പെട്ടി, ഒൻപത്, മറ്റേത്, ശിഖണ്ഡി…അങ്ങനെ നല്ല തന്തയ്ക്കു പിറക്കാത്ത ചില മലയാളികൾ ഇപ്പോഴും അവരെ ഇങ്ങനെയൊക്കെ അഭിസംബോധന ചെയ്തു വരുന്നു. എന്തു തെറ്റാണ് അവർ ചെയ്യുന്നത്??? ഇന്ന് എന്റെയല്ലെങ്കിൽ നിന്റെ വീട്ടിലും ഇങ്ങനെ ഒരാൾ ജനിച്ചേക്കാം, അപ്പോൾ എന്തു ചെയ്യും?? കൊന്നു കളയുമോ ഈ പാവങ്ങളെ… അതെ അവരുടെ തെറ്റല്ല ജനിക്കുമ്പോൾ മുതൽ കൂടെയുണ്ടാകും ഇതെല്ലാം, ഒരു പ്രായമാകുമ്പോൾ ഇതൊക്കെ പുറത്തുവന്നു തുടങ്ങും. അതിലെന്താണ് തെറ്റ്. ഇന്നീ ഭൂലോകത്ത് മറ്റൊരാൾക്ക്‌ ഉപദ്രവം ഏൽപ്പിക്കാതെ എങ്ങനെ വേണമെങ്കിലും ജീവിക്കാൻ സ്വതന്ത്രമില്ലേ??? ഒന്നോർക്കുക അവരെ തരം താഴ്ത്തുന്ന നമ്മളൊക്കെ അത്ര കേമന്മാർ ആണോ??? ജീവിക്കുവാൻ വേണ്ടി അലയുമ്പോൾ ഒരായിരം കുത്തുവാക്കും നാറിയ നോട്ടവുമായി മലയാളി സമൂഹം അവരെ വേട്ടയാടുന്നു. ഒരു മലയാളി ആയതിൽ അഭിമാനിക്കാതെ ഇവരെ ഇത്രയും വൃത്തിഹീനമായ വാക്കുകളാൽ മാത്രം അഭിസംബോധന ചെയ്യുന്ന മലയാള സമൂഹത്തിൽ ജീവിക്കേണ്ടി വന്നതിൽ ഞാൻ ലജ്ജിച്ചു തല താഴ്ത്തി പോകുന്നു !!

ഇനി എന്നാണ് നല്ലൊരു പേര് കണ്ടെത്തി അവർക്കായി നൽകുന്നത്? ഇനി അങ്ങനെ കൊടുത്താൽ തന്നെ ആരൊക്കെ വിളിക്കും !!! ഇല്ല ഈ മലയാള ഭാഷയ്ക്ക് അതിനെക്കൊണ്ടൊന്നും ആവില്ല. നാറിയ മലയാളമേ നിന്റെ കോടാനു കോടി വാക്കുകളിൽ ഒന്നുപോലും നല്ലതില്ലലോ ഇവർക്ക് നൽകാൻ, നിനക്കും ദാരിദ്രമോ?? ദയവു ചെയ്തു വിളിക്കാൻ വാക്കുകൾ കിട്ടുന്നില്ലെങ്കിൽ അവരെ ട്രാൻസ്ജെൻഡർ എന്ന് അഭിസംബോധന ചെയ്തുകൂടെ??

അൽപ്പം കഴിഞ്ഞപ്പോൾ കൂട്ടുകാർ രണ്ടുപേർ വന്ന് പെട്രോൾ അടിക്കാനുള്ള കാശും തന്ന് എന്നെ ആ നരകത്തിൽ നിന്നും രക്ഷപ്പെടുത്തി. വന്നു കിടന്നത് മാത്രമേ ഓർമ്മയുള്ളു. തലയ്ക്കുള്ളിൽ അത്രത്തോളമുണ്ടായിരുന്നു കൊത്തു പണികൾ !!! ഇന്ന് രാവിലെ തൊട്ട് ഒരേ കിടപ്പായിരുന്നത് കൊണ്ട് തന്നെ വല്യ വിശേഷങ്ങളൊന്നും ഇല്ലായിരുന്നു. ഇതെല്ലാം എഴുതി തീരാറാകുമ്പോഴും തലയ്ക്കുള്ളിൽ ഒരുത്തൻ ഒറ്റയ്ക്ക് കുത്തിയിരുന്ന് എന്തിന്റെയൊക്കെയോ മിനുക്ക് പണിയിലാണ്. നടക്കട്ടെ മരുന്ന് കഴിച്ചിട്ടും ഒരു രക്ഷയുമില്ല, അതുകൊണ്ട് തന്നെ അവരെ അവരുടെ വഴിയ്ക്ക് വിട്ടേക്കാം.

@writeranandu

മുടന്ത്

ഒന്നു ചിരിച്ചു പോലും കാണിക്കാതെ മുടന്തി മുടന്തി നടന്നു പോയി.

നല്ലൊരു ദിവസം എന്നു പറയുന്നതിനേക്കാൾ കുറച്ചു സംശയങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്ന ദിവസമാണെന്ന് പറയാനാണ് എനിക്ക് താല്പര്യം. വൈകുന്നേരം ആയപ്പോഴാണ് പുറത്തേയ്ക്ക് ഒന്നിറങ്ങിയത്, ഒരു കൂട്ടിനായിട്ട് സ്കൂട്ടറിനെ കൂടെ കൂട്ടി !! ആളിപ്പോൾ പഴയതു പോലെയല്ല, അസുഖങ്ങളെല്ലാം മാറി പുതിയൊരു ജീവിതത്തിൽ ആണ് . വർക്ക്ഷോപ്പിൽ കുറച്ചു പൈസ മുടക്കിയാലെന്ത്, ഇവനൊന്നു പഴയതു പോലെ ആയല്ലോ !!

വഴിയിലേക്ക് എത്തിയതും പതിവില്ലാത്ത തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. വഴിയുടെ ഇരുവശങ്ങളിലും ആളുകൾ നിൽപ്പുണ്ട്, ചിലരാകട്ടെ വഴിയുടെ ഒത്ത നടുക്ക് നിന്ന് കാര്യമായ സംസാരത്തിലുമാണ്. അൽപ്പം കൂടി മുൻപിലേക്ക് ചെന്നതും അവിടെ ഒരു വീട്ടിൽ പന്തല് കണ്ടു, കൊള്ളാം അപ്പോൾ ഇവിടെ വന്ന നന്മമരങ്ങളാണല്ലേ റോഡിൽ തടസമായി നിന്നത് !!! എന്തായാലും ഇങ്ങനൊരു സമയത്ത് ഇതുപോലൊരു പരിപാടി സംഘടിപ്പിച്ചവർക്ക് ഒരായിരം സ്നേഹത്തിന്റെ, കരുതലിന്റെ പൂച്ചെണ്ടുകൾ.

പിന്നീടങ്ങോട്ട് വല്യ തിരക്കൊന്നുമില്ല. വഴിയരുകിൽ ഇളം വെയിലും കൊണ്ട് പരസ്പരം കുശലം പറഞ്ഞു നിൽക്കുന്ന തണൽ മരങ്ങളും, അതെല്ലാം കേൾക്കാണെന്നവണ്ണം മരങ്ങളിൽ ചേക്കേറുന്ന പേരറിയാത്ത പക്ഷികൾ. എന്തു മനോഹരമാണ് ഇവിടം. മനോഹരമാക്കിയത് ഈ സായാഹ്നവും !! പതിയെ ഇതെല്ലാം ആസ്വദിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. അധിക ദൂരം പിന്നിടുന്നതിനു മുൻപേ ഒരാൾ അകലെ നിന്നും കൈ വീശി കാണിച്ചുകൊണ്ട് നിൽക്കുന്നു. മുഷിഞ്ഞ ഷർട്ടും പാന്റും, മുടിയൊക്കെ അലസമായി പാറി നടക്കുന്നു. കയ്യിൽ ഒരു സഞ്ചി കാണപ്പെട്ടു, കാലിൽ വലിയൊരു വെച്ചുകെട്ടുമുണ്ട് !! ഞാൻ അൽപ്പം മാറ്റി വണ്ടി നിർത്തി. ദയനീയമായ കണ്ണുകൾ പാതിയടച്ചുകൊണ്ട് വയറിൽ തട്ടി മറുകൈ എന്റെ നേരെ നീട്ടിക്കൊണ്ട് അയാൾ മുടന്തി മുടന്തി വന്നു. അതെ കുറച്ചു നാളുകൾ മുൻപ് കണ്ട ഡാൻസർ ആണല്ലോ ഇത് !!!! കാലിന് എന്താണ് സംഭവിച്ചതെന്ന് ഒരു പിടുത്തവും കിട്ടിയില്ല. ഞാൻ പോക്കറ്റ് മുഴുവൻ പരതി, ഭാഗ്യം നേരത്തെ എടുത്തിട്ട ഒരു പത്തു രൂപ കിട്ടി. ഞാൻ അത് അയാൾക്ക് കൊടുത്തു. ഒരു ചിരിയോ നന്ദിപറച്ചിലോ അവിടെയുണ്ടായില്ല. കിട്ടിയ പൈസ മുഷിഞ്ഞ പോക്കറ്റിൽ ഇട്ടുകൊണ്ട് മുടന്തി മുടന്തി അയാൾ തിരിച്ചു നടന്നു.

എന്തു ജീവിതമാണ്, അന്ന് കണ്ട ആളല്ല ഇപ്പോൾ! ഒരുപാട് ക്ഷീണിച്ചു അവശനായിട്ടുണ്ട്, കാലിലെ മുറിവിന്റെ ഗൗരവം ആ നടപ്പിൽ പ്രതിഫലിക്കുന്നുണ്ട്. എന്തിനായിരിക്കും ആ കാശ്?? കാശും വാങ്ങി മുഖത്ത് ഒരു ഭാവമാറ്റം പോലുമില്ലാതെ തിരിച്ചു പോയത് എന്തുകൊണ്ടായിരിക്കും?? ആ കാലിലെ മുറിവ് എന്തു സംഭവിച്ചതായിരിക്കും?? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ബാക്കിയാക്കിയാണ് അയാൾ നടന്നകന്നത് !!!

ഇതുപോലെ എത്രയെത്ര മനുഷ്യർ ഇന്ന് തെരുവിലുണ്ട്, ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാതെ ഓരോ ദിവസവും നരകിച്ചു തീർക്കുന്നവർ !!! ആ അവസ്ഥയൊക്കെ വച്ചു നോക്കിയാൽ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ്. കഴിക്കുവാൻ ഭക്ഷണവും, ചൂണ്ടി കാട്ടുവാൻ ഒരുപാട് ബന്ധങ്ങളും.അത്ഭുതം എന്തെന്നാൽ ഇന്ന് എല്ലാം നഷ്ടമായെന്ന് ചിന്തിച്ചു വിലപിക്കുന്ന മനുഷ്യൻ ഇക്കാര്യമൊക്കെ ചിന്തിക്കാതെ പോകുന്നു എന്നുള്ളതാണ് !!!!

അതെ ഞാനും നീയുമൊക്കെ ഭാഗ്യവാന്മാരാണ് !!!

തലയാട്ട്

ഇന്നത്തെ ദിവസം ഒരിക്കലും മറക്കാനാവാത്ത ഒന്നായിരുന്നു !!!

രാവിലെ അത്യാവശ്യം വലിയൊരു ലിസ്റ്റുമായി കടയിലേയ്ക്ക് ഇറങ്ങിയതാണ് . മനുഷ്യരുള്ള സ്ഥലമാണോ ഇതെന്ന് അതിശയപ്പെട്ടു പോയി, വഴിയിലെങ്ങും ഒരാളെ പോലും കാണാനില്ല !! വളരെ ശാന്തമായ അന്തരീക്ഷം. കുറച്ചു മുൻപിലേക്ക് ചെന്നപ്പോഴാണ് അവിടെ കുറച്ചധികം പട്ടികൾ കൂട്ടത്തോടെ നിൽപ്പാണ്. ഒരെണ്ണം കിടക്കുന്നുണ്ട് നല്ല തടിച്ചുരുണ്ട വെളുത്ത പട്ടി, അതെ അവനായിരിക്കും ഇവറ്റകളുടെ നേതാവ് !! എന്റെ മുൻപേ ചിന്നം വിളിച്ചു ചീറി പാഞ്ഞു കയറിയ ഹതഭാഗ്യനായ ഫ്രീക്കൻ അവരുടെ അടുത്തെത്തിയപ്പോൾ വല്ലാതെ കഷ്ട്ടപ്പെട്ടു. കാരണം കൂട്ടത്തിൽ ഒരുവൻ അവന്റെ നേരെ കുരച്ചുകൊണ്ട് ചാടി, അതുമാത്രമല്ല ബാക്കിയുള്ള പരിവാരങ്ങളും അവന്റെ പിന്നാലെ അൽപ്പം ഓടി. സാധാരണ ഗതിയിൽ മനുഷ്യരു പറയാറുള്ളത് പോലെ “പതിയെ പോടാ #*@*%മോനെ ” എന്നായിരിക്കും അവറ്റകൾ എല്ലാംകൂടി അവനോട് പറഞ്ഞത്. എന്നാൽ എന്റെ അവസ്ഥയും സമാനമായിരുന്നു !!! പതിയെ പോയ എന്റെ നേരെ വന്നത് ആ തടിച്ചുരുണ്ട നേതാവായിരുന്നു, എന്തായാലും ജീവനും കൊണ്ട് പാഞ്ഞു. ഇത്തവണ അവര് പറഞ്ഞത് ചിലപ്പോൾ “വേഗത്തിൽ പോടാ #*@*%മോനെ ” എന്നായിരിക്കും. കഷ്ട്ടം ഇതെന്തൊരു ഗുണ്ടായിസം !! വന്നു വന്ന് ഈ റോഡിൽ ഇവറ്റകൾ ഒരു സ്വാതന്ത്ര്യവും തരുന്നില്ലല്ലോ ☹️. ഇക്കാലത്ത് എന്ത് ചെയ്താലും കുറ്റം പറയുന്ന മനുഷ്യരെ പോലെയായിട്ടുണ്ട് ഇവറ്റകളുടെ സ്വഭാവവും !!തിരിച്ചു പോകുമ്പോഴെങ്കിലും ഈ മഹാപാപിയെ ചീത്ത പറയരുതേ, ഇതൊരു അപേക്ഷയാണ് പട്ടി നേതാവേ.

ഇതെല്ലാം കഴിഞ്ഞ് കടയിൽ എത്തിയപ്പോൾ അവിടെ ഒരു വൃദ്ധയായ സ്ത്രീയെ കണ്ടു, പാവം കൈയൊക്കെ ആകെ വിറച്ചുകൊണ്ടിരുന്നു. നല്ല വസ്ത്രങ്ങളൊക്കെ അണിഞ്ഞു ഭംഗിയിലാണ് നിൽപ്പ്, തൊലിയൊക്കെ ചുക്കി ചുളിഞ്ഞു കണ്ണൊക്കെ കുഴിഞ്ഞിരുന്നു എങ്കിലും കാണുവാൻ ഒരു ഐശ്വര്യമൊക്കെ നിറഞ്ഞ സ്ത്രീ. ചെന്നപാടെ എന്നെ നോക്കി, നല്ലപോലെ ഒന്ന് തലകുലുക്കി കാണിച്ചു. കൊള്ളാല്ലോ, ഞാനും തലയാട്ടി കാണിച്ചു. പിന്നെ ഒരു അപേക്ഷയും “മോനെ ഒരു പത്ത് കോഴിമുട്ട എടുത്ത് തരുവോ “. കേട്ടപാടെ ഞാൻ അടുത്തിരുന്ന കവറിൽ പറഞ്ഞത്രയും എടുത്ത് കയ്യിൽ കൊടുത്തു. വീണ്ടും കനത്തിലൊരു തലയാട്ടു കിട്ടി, ഞാനും മറുപടി കൊടുത്തു. എന്നാൽ ബില്ലിന്റെ സെക്ഷനിൽ എത്തിയതും തിരിഞ്ഞ് നിന്ന് അവർ ഒരൊറ്റ ചോദ്യം “താറാം മുട്ട തന്നെയല്ലേ കൊച്ചേ? ” പിന്നെയുണ്ടായ പുകിലൊന്നും പറയണ്ടല്ലോ. എന്നെ പറയാത്ത വഴക്കൊന്നുമില്ല, ആ ശരീരത്തിൽ നിന്നും ഇതുമാതിരി ശബ്ദം ഞാൻ പ്രതീക്ഷിച്ചില്ല. ഐശ്വര്യത്തിന്റെ നിറകുടമേ നിങ്ങൾ ഒരുപാട് ഉയരത്തിലാണ് !!!! ഇക്കാലത്ത് ആർക്കും അറിഞ്ഞുകൊണ്ട് ഒരു ഉപകാരവും ചെയ്തുകൂടാ, പ്രത്യേകിച്ച് ഇതുപോലെ തലയാട്ടി കാട്ടുന്നവർക്ക് !!!

അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്… 🙏

@writeranandu

വ്യത്യാസം

മുൻപിലുള്ള കസേരയിൽ അലസമായി ഇരുന്നുകൊണ്ട് കുറച്ചു കളർ പെൻസിലുകളുമായി അവൻ കളികളിൽ ആയിരുന്നു. തൊട്ടു മുൻപിലെ കൊച്ചു സ്‌ക്രീനിൽ കോമാളി വേഷവുമായി ഒരു സ്ത്രീ സംസാരിക്കുന്നു !!! പഞ്ചാബി വേഷമാണെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയുന്നത് വല്യ ഉപകാരമായി,കാരണം അതെന്താണെന്ന് തിരിച്ചറിയാൻ പറ്റിയല്ലോ. കുറച്ചു കുട്ടികളെയും കൂട്ടത്തിൽ കണ്ടു. കഷ്ട്ടം തോന്നി പോയി, എല്ലാവരും മനസ്സില്ലാ മനസ്സോടെയാണ് ഇരുപ്പ്. ഇടയ്ക്ക് ഇടയ്ക്ക് മറ്റു ചിലർ കൂടി പഠിപ്പിക്കാൻ വരും, അതെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓൺലൈൻ ക്ലാസ്സ്‌ ആണ്.

എന്തായാലും കാര്യമായ പഠനമൊന്നും അവിടെ നടക്കുന്നില്ല. ഓരോ കോമാളിത്തരവും കാട്ടി, ദിവസവും വന്ന് വാ തോരാതെ സംസാരിച്ചിട്ട് മാസം തീരുമ്പോൾ ലക്ഷങ്ങൾ എണ്ണി വാങ്ങുന്നു !! ഇന്നത്തെ അവസ്ഥകളെ ഇങ്ങനെ മുതലെടുത്തു വിദ്യാഭ്യാസം ശരിക്കുമൊരു കച്ചവടമാക്കി മാറ്റിയിരിക്കുന്നു. എന്ത് അറിവാണ് ഇതിലൂടെ പകർന്നു നൽകുന്നത്??? “അ- അമ്മ എന്നൊക്കെ പറഞ്ഞു പഠിച്ച സാഹചര്യത്തിൽ നിന്നും, അ -അമോ എൽ ഇ ഡി എന്നൊക്കെ പറഞ്ഞു പഠിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു “. പണ്ട് ആശാൻ കളരിയിൽ മണ്ണിലെഴുതി പഠിക്കുന്ന കാര്യം ഓർമ്മയിൽ വന്നു. അവിടെ ആശാനും ആശാന്റെ ഭാര്യ ആശാട്ടിയും പഠിപ്പിക്കുവാൻ ഉണ്ടായിരുന്നു. റോഡരുകിൽ തന്നെയുള്ള കൊച്ചു കളരിയിൽ എല്ലാവർക്കും എഴുതി രസിക്കാനുള്ള മണലും, കുടിക്കുവാൻ നല്ല മൺകലത്തിലെ തണുത്ത വെള്ളവുമുണ്ട്. ഏതെങ്കിലും അക്ഷരമൊന്ന് തെറ്റിയാൽ പിന്നെ നല്ല അടിയും പിച്ചുമാണ് !!! അന്നൊക്കെ ആശാനെ മനസ്സിൽ പറഞ്ഞ തെറിയ്ക്കും പ്രാക്കിനുമൊക്കെ ഒരു കയ്യും കണക്കുമില്ല.

ഇപ്പോഴും അങ്ങനെ മറക്കാതെ കിടക്കുന്നുണ്ട് പഴയ ചില കാര്യങ്ങൾ, ഇന്നൊക്കെ പഠിക്കുന്നതും പഠിപ്പിക്കുന്നതുമൊക്കെ കാശിന്റെ മുകളിൽ കയറിയുള്ള അഭ്യാസങ്ങൾ ആയതുകൊണ്ട് തന്നെ അതൊക്കെ ഇതുപോലെ ഓർത്തിരിക്കാൻ പോലും കഴിയാത്തവ ആയിരിക്കുന്നു. പണ്ടൊക്കെ പഠിക്കുന്നത് കുട്ടികളായിരുന്നു എന്നാൽ ഇന്ന് പഠിക്കേണ്ടി വരുന്നത് മാതാ പിതാക്കളാണ്, ഇന്നത്തെ പഠന രീതികളെപ്പറ്റി ഇതിലും നന്നായി എങ്ങനെ വിശേഷിപ്പിക്കാനാകും !!??

ഇക്കാലത്ത് കാശിനു മീതെ ഉയർന്നു പൊങ്ങാൻ പോയിട്ട് നിവർന്നു നിൽക്കാൻ പോലും വിദ്യാഭ്യാസത്തിനു കഴിയുന്നില്ല. വിദ്യാർത്ഥികളുടെ സാഹചര്യങ്ങളും പഴയതിനേക്കാൾ ഒരുപാട് മാറിയിരിക്കുന്നു.

ചെറുപ്പത്തിൽ പിഞ്ചി തുടങ്ങിയ യൂണിഫോം ഇട്ടു സ്കൂളിൽ പോയിട്ടുണ്ട്, എന്തിനു പറയാൻ അച്ഛന്റെ കോട്ടയത്തെ ജോലി പോയപ്പോൾ കുറച്ചു കാലങ്ങൾ വല്ലാത്ത ബുദ്ധിമുട്ട് തന്നെയായിരുന്നു അന്നൊക്കെ മുളകിടിച്ചതു മാത്രം കൂട്ടി ചോറ് തിന്ന ഒരുപാട് ദിവസങ്ങൾ ഉണ്ടായിരുന്നു… കടയിൽ നിന്നും കടം വാങ്ങുമ്പോൾ കിട്ടാറുണ്ടായിരുന്ന പരിഹാസങ്ങൾ വീട്ടിൽ അമ്മയുടെ മുൻപിൽ വന്ന് പറഞ്ഞു കരയാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അമ്മയും എന്റെ കൂടെ കൂടിയിട്ടുണ്ട് !! സ്കൂളിലെ വിനോദയാത്ര പോകുന്ന സമയം അമ്മാവന്മാരുടെ മുൻപിൽ കാശിനായി ഇരന്നു നിന്നിട്ടുണ്ട്. കിട്ടിയിട്ടില്ല, അന്ന് പോകുവാൻ കഴിഞ്ഞിട്ടുമില്ല. ഇതൊക്കെ അന്ന് ഒരുപാട് സങ്കടം മാത്രമേ തന്നിട്ടുള്ളൂ, അന്നൊക്കെ രഹസ്യമായി ഒരുപാട് കരഞ്ഞിട്ടുമുണ്ട്. ചില അവസ്ഥകൾ അങ്ങനെയായിരുന്നു അതൊക്കെ ഇന്ന് പറയുമ്പോൾ വല്ലാത്തൊരു ചിരിയാണ് മുഖത്ത്. കാരണം ഞാൻ പഠിച്ചു വളർന്നത് ഇതുപോലെ ഉണ്ടായിരുന്ന അവസ്ഥകളിലും ദാരിദ്രത്തിലും ചവുട്ടി നിന്നാണ്. ഇപ്പോൾ നിവർന്നു നിൽക്കാനും ചിരിക്കാനുമൊക്കെ പഠിപ്പിച്ചതും ഈ അവസ്ഥകളാണെന്ന് പായുവാനാണ് എനിക്ക് ഏറെ ഇഷ്ട്ടം. മറച്ചു വെയ്ക്കുവാൻ താല്പര്യമില്ലാത്ത ഇനിയും ഒരായിരം കയ്പ്പുള്ള അനുഭവങ്ങൾ ഈ മഹാപാപിയുടെ കൂടെയുണ്ട്.

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പഠിച്ചു വളർന്നിട്ട് ഇന്നത്തെ തലമുറയുടെ ഓൺലൈൻ പഠനരീതികൾ കാണുമ്പോൾ ഒരായിരം പുച്ഛത്തിന്റെ നറു പുഞ്ചിരികൾ വാരി വിതറാം, കുട്ടികളെയോ മാതാപിതാക്കളെയോ കുറ്റം പറയാൻ ഞാനില്ല. ഇത് ശരിക്കുമൊരു കച്ചവടമാക്കി മാറ്റിയ സ്വകാര്യ വ്യക്തികളോട് ഇനി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ??? എന്തായാലും പഠിച്ചു പഠിച്ചു വളരട്ടെ എല്ലാ കുട്ടികളും…😊

ആനവണ്ടി

ഇന്ന് വഴിയിൽ വല്യ തിരക്കൊന്നും കണ്ടില്ല. എന്തായാലും വണ്ടി ഒന്ന് മാറ്റി ബ്രേക്ക്‌ ഇല്ലാത്ത സ്കൂട്ടറിന് പകരം ബൈക്കിൽ ആണ് യാത്ര. ഇരുട്ട് വീണുതുടങ്ങിയ വഴിയുടെ ഇരുവശവും നിന്ന മരങ്ങൾ കുലുങ്ങി ചിരിച്ചു കാട്ടി. എതിരെ പാഞ്ഞു വന്ന ആനവണ്ടിയ്ക്ക് ഞാൻ ഒരുപാട് സ്ഥലം കടന്നു പോകുവാനായി നൽകിയിരുന്നെങ്കിലും, അതിയായ സ്നേഹം കൊണ്ട് തൊട്ടടുത്തുകൂടി കടന്നുപോയി. ഇനി ആദ്യ കാഴ്ച്ചയിൽ തന്നെ ബൈക്കിനോട് പ്രണയം തോന്നിയിട്ടാണോ ഈ പ്രകടനം നടത്തിയതെന്ന് ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു.

അല്ലേലും ആനവണ്ടിയെ ഞാൻ കുറ്റം പറയില്ല.വിലകൂടിയ മറ്റു വാഹനങ്ങളിലോ പ്രൈവറ്റ് ബസ്സുകളിലോ കയറിയാൽ കിട്ടാത്ത ഒരു അനുഭവമാണ് ഈ ആനവണ്ടി യാത്രയ്ക്ക് !!! പുതിയ വണ്ടികളേക്കാൾ എനിക്ക് ഒരുപാട് ഇഷ്ട്ടം പഴയ വണ്ടികളിലെ യാത്രയാണ്. വണ്ടിയുടെ കീഴെ നിന്നും ഒരു ഭാഗം അടർന്നു പോയതുപോലെ തോന്നിപ്പിച്ചുകൊണ്ടുള്ള ഗിയർ മാറ്റങ്ങളും, യാത്രക്കാരോട് കുശലം ചോദിക്കുന്നത് പോലെയുള്ള ശബ്ദവും, പനി വന്ന് വിറയ്ക്കുന്നതു പോലെയുള്ള ആ വിറയലും യാത്രയെ ഒരുപാട് കൗതുകം നിറഞ്ഞതാക്കും !!! ഏറ്റവും മുൻപിലെ സീറ്റിലാണ് യാത്രയെങ്കിൽ പിന്നൊന്നും പറയണ്ട, ഇടിച്ചു ഇടിച്ചില്ല എന്നമട്ടിൽ കടന്നു പോകുന്ന പോസ്റ്റുകളും,കാൽനടക്കാരും വാഹനങ്ങളും നെഞ്ചിടിപ്പോടെ കാണേണ്ട ഒന്നാണ് !! ഇടയ്ക്ക് വഴിയരികിലെ പത്തൽ ഇലകളിൽ കുത്തി കയറി നമുക്കായി ഒന്നുരണ്ടു ഇലകൾ സമ്മാനിക്കാനും വണ്ടി മറക്കാറില്ല. ഇങ്ങനെയൊക്കെ മാത്രമല്ല മഴ പെയ്യുമ്പോൾ ആ ഒരു ഭംഗി അകത്തു നിലനിർത്താൻ കുറച്ചു തുള്ളികൾ ഇടവിട്ട് തലയിലും ദേഹത്തുമൊക്കെ വീഴ്ത്തി കളയും ഈ ആനവണ്ടി. മറ്റുചിലപ്പോൾ കനത്ത മഴ പെയ്യുമ്പോൾ ഷട്ടർ അടയാതെ കുറച്ചു പൊങ്ങി നിൽക്കും, ആനവണ്ടി അറിഞ്ഞോണ്ട് ചെയ്യുന്ന ചെയ്തികളാണ് ഇതൊക്കെ. മുൻപേ പറഞ്ഞത് പോലെ മഴയുടെ ഒരു ഭംഗി ആസ്വദിക്കാനാണ് !!! എത്ര പഴയതാണെങ്കിലും ഒരു പഞ്ചായത്തിലെ മുഴുവൻ മനുഷ്യരെയും പേറി എത്ര വലിയ കയറ്റങ്ങളും കാറി കൂവിക്കൊണ്ടു കേറി പോകും,ഇനിയും തീരാതെ ഒരു സംശയം ബാക്കി “കളറുള്ള പഴയ തരം ടിക്കെറ്റുകളിൽ ഒരു അക്കത്തിൽ മാത്രം വരച്ചു വെയ്ക്കും “.ആദ്യമൊക്കെ കരുതിയത് തീയതി ആണെന്നാണ്, പിന്നെ മുപ്പതു കഴിഞ്ഞും അക്കങ്ങൾ കണ്ടപ്പോൾ അതങ്ങു തിരുത്തി. എന്നാലും അതെന്താണ്??? !!!

എന്തായാലും അങ്ങനൊരു കാര്യം മാത്രം സംശയമായി ബാക്കി നിൽക്കുന്നു. ഇപ്പോൾ കേരളത്തിന്റെ ആനവണ്ടികൾ നഷ്ടത്തിലാണെന്ന് ഇടയ്ക്കൊക്കെ കേൾക്കാറുണ്ട്, കഷ്ട്ടം ഇങ്ങനെ മനോഹരമായ യാത്രകളും അനുഭവങ്ങളും നൽകുന്ന ഈ വാഹനങ്ങളോട് ആരാണ് അവഗണന കാട്ടുന്നത്??? വിദ്യാർത്ഥികൾക്കുള്ള യാത്ര നിരക്കിൽ മറ്റു ബസ്സുകൾ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഇടയ്ക്ക് ഇടയ്ക്ക് വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും തന്നെ തല്ലു വാങ്ങുന്ന അവസ്ഥയിലും , ഒരൊറ്റ കാർഡിന്റെ കാര്യത്തിൽ ആനവണ്ടികൾ ഈ പ്രശ്നം തീർക്കുന്നു. ഞാൻ നോക്കിയിട്ട് നഷ്ടത്തിൽ ആകാൻ മാത്രം കുറവുകളൊന്നുമില്ല ഈ പ്രിയപ്പെട്ട വണ്ടിയ്ക്ക്.

ഇതൊക്കെയാണ് ആനവണ്ടിയെയും അതിലെ യാത്രകളെയും ഒരുപാട് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്, അതെ ഞാനും ആനവണ്ടിയെ രഹസ്യമായി പ്രണയിക്കുന്നുണ്ട് !!!

സേവ് കെ. എസ്. ആർ. ടി. സി സേവ് ഡീസൽ” എന്നല്ലേ !! എങ്കിൽ അങ്ങനെയാവട്ടെ…

പ്രിയപ്പെട്ട ആനവണ്ടി, നിന്റെ കൂടെയുള്ള ഒരുവന്റെ പിൻ സീറ്റിൽ വർഷങ്ങൾ മുൻപ് ഈ മഹാപാപിയുടെ പേരും നമ്പരുമൊക്കെ എഴുതി ഇട്ടിരുന്നു…. അതെ, അങ്ങനെ ഒരുപാട് പേരുകളുടെ ഇടയ്ക്ക് ആണ് ശ്രദ്ധിച്ചിട്ടുണ്ടോ ആവോ !!! ഞങ്ങളും ഇതിൽ യാത്ര ചെയ്തവർ എന്ന തലക്കെട്ടിനു കീഴെ

കെ. ആർ, 8281861252 എന്ന്…

എന്നാൽ നിന്റെ സുന്ദരമായ പച്ച പെയിന്റ് ഇളക്കി കളഞ്ഞതിന് ഞാൻ ഇപ്പോൾ അതിയായ ഖേദം പ്രകടിപ്പിക്കുന്നു , ക്ഷമിക്കുക!!!

രണ്ടു യാത്രകൾ

രാവിലെ തന്നെ കൃത്യ സമയത്ത് കുളിച്ചുരുങ്ങി വഴിയിൽ വണ്ടിയ്ക്കായി കാത്തു നിൽപ്പാണ്. പുത്തൻ പാലത്തുള്ള ഗവൺമെന്റ് സ്കൂളിലെയ്ക്കും കുറച്ചു മാറിയുള്ള എൽ പി സ്കൂളിലേയ്ക്കുമുള്ള കുട്ടികളാണ് ഓട്ടോയിൽ. അങ്ങനെ ഓട്ടോ അടുത്തെത്തുമ്പോൾ ബാഗ് ഊരി സീറ്റിനു പിന്നിലിട്ട് ഏറ്റവും മുൻപിൽ തന്നെ തൂങ്ങി പിടിച്ചുകൊണ്ട് ഇരിക്കും. പഴയ ഓട്ടോയാണ്, കത്തിച്ചു വച്ച ചന്ദനത്തിരിയുടെ ഗന്ധവും വഴിയോട് ചേർന്നുള്ള ഓട്ടോയുടെ താഴ്ഭാഗവും ആ യാത്രകളെ കൂടുതൽ മനോഹരമാക്കി !!! ഇതൊക്കെ ആസ്വദിച്ചു മുൻപിലിരുന്ന് പോകുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു, ചിലപ്പോഴൊക്കെ ഈ രഥം ഉരുട്ടി സ്കൂളിൽ എത്തിക്കുന്നത് ഞാനാണെന്ന് വരെ തോന്നിയിട്ടുണ്ട്.

വൈകുന്നേരമായാൽ പിന്നെ ഓട്ടോയുടെ വരവും കാത്ത് ഒരേ നിൽപ്പാണ് !! ആദ്യമെത്തുന്ന ഓട്ടോറിക്ഷ എന്നത് അഭിമാന നേട്ടം തന്നെയാണ്. അതുമല്ല രണ്ട് ഓട്ടോറിക്ഷകൾ ഒരുമിച്ചെത്തിയാൽ പിന്നെ ഒരു വലിയ മത്സരം തന്നെയാണ്. “വേഗം വിട്ടോ…വെട്ടിച്ചു പൊയ്ക്കോ…മുൻപേ കേറിക്കോ ” ഇങ്ങനെ മുറവിളികളുമായി വണ്ടിയിൽ വല്ലാത്ത ബഹളമായിരിക്കും. പിന്നെ യാത്രയിൽ സംഭവിച്ച കാര്യങ്ങളൊക്കെ അൽപ്പം എരിവൊക്കെ ചേർത്ത് തൊട്ടടുത്ത ദിവസം തട്ടി വിടാനും ഞാൻ സമയം കണ്ടെത്തിയിരുന്നു. അങ്ങനെ വണ്ടി അകലെ നിന്നും വരുന്നത് കാണുമ്പോഴേ ഗേറ്റിന്റെ അടുത്തു നിന്നും അലറി വിളിക്കും “ചേന്തറ” വന്നേ… സംഭവം ഓട്ടോറിക്ഷയുടെ പേരാണ് !!! ഇരിക്കാനുള്ള സ്ഥാനത്തെപറ്റിയുള്ള ചർച്ചകളൊക്കെ ഇതിനിടയിൽ കഴിഞ്ഞിട്ടുണ്ടാകും. അങ്ങനെ കുറച്ചു കുഞ്ഞു മനസ്സുകളെയും പേറി ഓട്ടോ സ്കൂളിൽ നിന്നും യാത്രയാകും.

മാസാവസാനം കൊടുക്കാൻ കാശില്ലാതെ വന്നപ്പോഴൊക്കെ ഈ രണ്ടു കിലോമീറ്ററുകൾ പാട്ടും പാടി നടന്നു പോയ സമയങ്ങൾ ആയിരുന്നു കൂടുതൽ. എന്തെങ്കിലും കാര്യങ്ങളൊക്കെ സ്വയം പറഞ്ഞുകൊണ്ട് സ്കൂളും ലക്ഷ്യമാക്കി ഒരേ നടപ്പ്. ചിലപ്പോഴൊക്കെ പ്രിയപ്പെട്ട സുഹൃത്ത് സേതുവിനെ പറ്റിക്കാൻ നട്ടാൽ പൊട്ടാത്ത ചില നുണകൾ മെനഞ്ഞുകൊണ്ട് ആയിരിക്കും നടപ്പ്. എന്തായാലും തോടിന് കുറുകെയുള്ള ദ്രവിച്ച കൊട്ടാരം പാലം ഈ യാത്രകളെ സാഹസികന്റെ യാത്രകളാക്കി മറ്റുമായിരുന്നു. മഴക്കാലമായാൽ കുത്തിയൊഴുകുന്ന നാട്ടുതോടും ദ്രവിച്ച തടിപ്പാലവും വല്ലാത്തൊരു അനുഭവമായിരുന്നു !!!! പാലത്തിനു അടുത്തുള്ള സുഹൃത്തിന്റെ അമ്മ ആയിരുന്നു ചിലപ്പോഴൊക്കെ അപ്പുറം കടത്തിയിരുന്നത്. അങ്ങനെ നാലാം ക്ലാസ്സു വരെയുള്ള രണ്ടു തരം സ്കൂൾ യാത്രകളും മനസ്സിൽ ഇന്നും പ്രിയപ്പെട്ടതായി നിലകൊള്ളുന്നു.

ഇടയ്ക്ക് ഇത് ഓർമിപ്പിക്കാനെന്നവണ്ണം കൊട്ടാരം പാലവും, ചേന്തറ ഓട്ടോയും ഇന്നും നിലകൊള്ളുന്നു. ഓട്ടോറിക്ഷ ഇപ്പോൾ പുതിയതാണെങ്കിലും പാലം ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെ. ബാക്കിയെല്ലാം ഒരുപാട് മാറിയിരിക്കുന്നു !!! സ്കൂളും പരിസരവും, അധ്യാപകരും അങ്ങനെ എല്ലാം… എല്ലാം മാറിയിരിക്കുന്നു.

അതെ എല്ലാം മാറിമറിയുമ്പോൾ ചിലതെല്ലാം എരിവും മധുരവുമൊക്കെ കലർന്ന് ഇപ്പോഴും മനസ്സിന്റെ ഒരു ഭാഗത്ത് നിലകൊള്ളുന്നു.കാലങ്ങൾ കഴിഞ്ഞ് അവസാന നിമിഷങ്ങളിൽ എത്തി നിൽക്കുമ്പോഴും അത് യാതൊരു മാറ്റവുമില്ലാത്തങ്ങനെ നിലനിൽക്കും…

ഓർമ്മകളുടെ മടങ്ങി വരവാണ് ഇതൊക്കെ, ഒരുപാട് കുത്തി നോവിക്കാനും അതിലേറെ ചിരി പകരാനും അവ ശ്രമിക്കാറുണ്ട്.പ്രിയപ്പെട്ട ഓർമ്മകളെ ഇവിടെ രോഗവും വ്യാധിയുമൊക്കെയാണ് അതുകൊണ്ട് തന്നെ മനസ്സിൽ സുരക്ഷിതമായി ഇരിക്കുക,കാരണം നിങ്ങൾ എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്…

അടി ഇടി വെട്ട് കുത്ത്

എടുത്തു പറയുവാൻ വല്യ പ്രത്യേകതയൊന്നും ഇല്ലാത്ത വരണ്ട ദിവസം. കൂടെയുള്ള പത്തനംതിട്ടക്കാരൻ സുഹൃത്തിന് സ്വപ്നങ്ങളെപ്പറ്റി ഉച്ചകഴിഞ്ഞു തുടങ്ങിയ സംശയങ്ങളാണ്, ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നത്തിനു ഇത്ര മാത്രം സംശയമെന്താണെന്ന് ആലോചിച്ചു പോകും!!!

എന്തായാലും അവന്റെ സംശയം കേൾക്കാൻ ഞാൻ തയ്യാറായി

“അണ്ണാ, നമ്മളു കാണുന്ന സ്വപ്നം മറ്റാർക്കെങ്കിലും സംഭവിക്കുവോ? “

മൂർഖൻ പാമ്പിനെ ചവുട്ടിയ പോലെ ആയല്ലോ !! ഇതിനിപ്പോൾ എന്ത് മറുപടി കൊടുക്കാനാ !!! എന്തായാലും അങ്ങനെ ഒന്നില്ല എന്ന് ഞാൻ അവനോട് പറഞ്ഞു. എന്നിട്ടും മുഖത്തെ സംശയം വിട്ടു മാറുന്ന ലക്ഷണമില്ല. ഉറങ്ങി കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ വിളിച്ചു കൂവുന്ന ഇവൻ ഒരു സ്വപ്ന ജീവി ആകുന്നു. സ്വപ്‌നങ്ങൾ കണ്ടു കണ്ട് ആസ്വദിച്ചു ഉറങ്ങുന്ന പ്രിയപ്പെട്ടൊരു സ്വപ്നജീവി, ആയതിനാൽ അവന്റെ ജീവിതത്തെ തൽക്കാലം സ്വപ്ന ജീവിതമെന്നും വിളിക്കാം. അല്ലാതെ വേറൊരു മാർഗമില്ല !!!

ഒരുപാട് മഞ്ഞു പെയ്തു കിടക്കുന്ന പ്രദേശം, അവിടെ കണ്ണെത്താ ദൂരം വരെ വിരിഞ്ഞു നിൽക്കുന്ന ചുവന്ന പുഷ്പ്പങ്ങൾ. അടുത്തുള്ള വയലറ്റ് പൂക്കൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന മരത്തിന്റെ ചുവട്ടിൽ ഇരുന്ന് രണ്ടു സുന്ദരികൾ ഹൃദയം കവരുന്ന ഗാനങ്ങൾ ആലപിക്കുന്നു.ചുവന്നു തുടുത്ത കവിളുകളും അവരുടെ മനോഹരമായ പുഞ്ചിരിയും വല്ലാതെ ആകർഷിച്ചു !!! മുൻപിലേക്ക് നീങ്ങുമ്പോൾ അകലെ ഒരു വെളിച്ചം കാണപ്പെട്ടു, പതിയെ അതും ലക്ഷ്യമാക്കി നടന്നു…

കാണുമ്പോൾ ഇങ്ങനെയൊക്കെ സ്വപ്നം കാണണം, അതങ്ങനെ ആസ്വദിച്ചു കിടക്കണം. എന്നാൽ ഇവിടെ എന്റെ അവസ്ഥ മറിച്ചാണ് !!!

ചിലപ്പോൾ വണ്ടിയിൽ ചീറി പാഞ്ഞു പോകും. അങ്ങനെ ഒരു അപകടവും കൂടാതെ മുൻപിലേക്ക് പോകുമ്പോൾ പെട്ടന്ന് വഴി അവസാനിക്കുന്നു !! ഞാനും വണ്ടിയും താഴേയ്ക്ക് വീഴുന്നു. ഈ സമയമായിരിക്കും കട്ടിലിൽ തിരിഞ്ഞൊന്ന് കിടക്കുന്നത്, ഉള്ള ജീവനും പോയി വിയർത്തു കുളിച്ചു ഞെട്ടി എഴുന്നേൽക്കും. ഭാഗ്യം ഒന്നും പറ്റിയിട്ടില്ല എന്ന ആശ്വാസത്തിൽ വീണ്ടും കിടക്കും.

ഈ സന്ദർഭം അങ്ങോട്ടുമിങ്ങോട്ടും മാറി മാറിയാണ് വരുന്നത്. മരത്തിൽ വലിഞ്ഞു കയറി അങ്ങ് മാനംമുട്ടെ ചെല്ലുമ്പോൾ കൈ വിട്ടു പോകുക, ആകാശത്തിലൂടെ ഒരു കയറിൽ കൂടെ നടന്നു നീങ്ങുമ്പോൾ കാലു വഴുതി പോകുക, കെട്ടിടത്തിന്റെ മുകളിൽ നിന്നും വീഴുക…ഇതിനെല്ലാത്തിനും പുറമെ കിടക്കുന്ന കട്ടിലിൽ നിന്ന് വീഴുന്നതായി വരെ കണ്ടിട്ടുണ്ട്. ഇനി നല്ല സ്വപ്നം കാണാൻ വല്ല മരുന്നുമുണ്ടെങ്കിൽ വാങ്ങി കഴിയ്‌ക്കാമായിരുന്നു !!!അല്ല അമ്മയുടെ കയ്യിൽ ഒരു പൊടിക്കൈ ഉണ്ട്. കിടക്കുന്നതിനു മുൻപ് പ്രാർത്ഥിച്ചിട്ട് കിടന്നാൽ മതിയത്രെ !!! അങ്ങനെ ചെയ്‌താൽ ചീത്ത സ്വപ്‌നങ്ങൾ പേടിച്ചിട്ട് വരില്ല പോലും. ഇനി വെളുപ്പാൻകാലത്താണ് സ്വപ്നം കാണുന്നതെങ്കിൽ ഇത്തിരി പ്രശ്നം തന്നെയാ, അത് നമ്മുടെ ജീവിതത്തിൽ സംഭവിക്കും !!! ഇനിയെങ്ങാനും വല്ല അപകടമോ മറ്റോ സ്വപ്നം കണ്ടുകൊണ്ട് എഴുന്നേൽക്കുന്ന ഒരു സ്വപ്ന വിശ്വാസിയുടെ പിന്നീടുള്ള ദിവസങ്ങളുടെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ല… എന്തായാലും ഏതാനും സെക്കൻഡ് സമയം ആയുസുള്ള സ്വപ്നങ്ങൾക്ക് മനുഷ്യ ജീവിതത്തെ ഇത്രയേറെ സ്വാധീനിക്കാൻ കഴിയുന്നുണ്ടല്ലോ, അതിശയം തന്നെ.

അല്ലയോ പ്രിയപ്പെട്ട സ്വപ്നങ്ങളെ, ഇനി വരുമ്പോൾ ഇതുപോലെ ഒരേ അൽക്കുരുത്തു സാധങ്ങളുമായി വരാതെ പുതിയ പുതിയ കാഴ്ചകളുമായി വരിക. ഇനി പണമാണ് പ്രശ്നമെങ്കിൽ ഈ ധനികൻ അതിനും തയ്യാറാണ് !!!

ഒരുപാട് പ്രതീക്ഷകളോടെ ഈ മഹാപാപി ഇന്നും കിടന്നുറങ്ങാം…

“സ്വപ്നങ്ങള്‍… സ്വപ്നങ്ങളേ
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ 
സ്വര്‍ഗ്ഗകുമാരികളല്ലോ 
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ 
സ്വര്‍ഗ്ഗകുമാരികളല്ലോ
 

നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ 
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ 
നിശ്ചലം ശൂന്യമീ ലോകം 
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ 
സ്വര്‍ഗ്ഗകുമാരികളല്ലോ.

ദൈവങ്ങളില്ല മനുഷ്യരില്ല – പിന്നെ
ജീവിത ചൈതന്യമില്ലാ
ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ലാ
സൗന്ദര്യ സങ്കല്‍പ ശില്‍പ്പങ്ങളില്ലാ
സൗഗന്ധിക പൂക്കളില്ല 
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ 
സ്വര്‍ഗ്ഗകുമാരികളല്ലോ….”

അവസ്ഥ

വൈകുന്നേരത്തെ കാറ്റിനും ഇളം വെയിലിനും പകരം വെയ്ക്കുവാൻ മറ്റെന്തുണ്ട് !!!

പുറത്തേയ്ക്കുള്ള യാത്രയിൽ പ്രിയപ്പെട്ട വണ്ടിയും കൂടെ കൂടി. ആള് മറ്റേ കക്ഷിയാണ്,സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന പ്രകൃതം. മുൻപ് സൂചിപ്പിച്ചത് പോലെ പുള്ളിയുടെ ബ്രേക്കിന്റെ കാര്യം ഇപ്പോഴും കഷ്ട്ടത്തിലാണ് !!! വണ്ടിയ്ക്ക് നിൽക്കാൻ തോന്നണം അല്ലെങ്കിൽ ചെറുതായിട്ട് കാലുകൾ നിലത്ത് ഉരച്ചു വേണം നിർത്താൻ. ഒറ്റ നോട്ടത്തിൽ വിമാനം തന്നെയാണ് ഇവിടെ ലാൻഡിംഗ് ഗിയർ കാലുകളാണ് എന്നു മാത്രം.

കഴിഞ്ഞ ദിവസം സംഭവിച്ച ദുരനുഭവം ആവർത്തിക്കാതിരിക്കാൻ വളരെ പതുക്കെയായിരുന്നു യാത്ര. കുറച്ചു മുൻപിലായി റോഡിന്റെ ഒരുവശത്ത് കുട്ടികൾ നിക്കുന്നത് കണ്ടപ്പോൾ ഞാൻ വെറുതെയൊന്ന് നിർത്തി. എന്നെ കണ്ടതും അവറ്റകൾ കല്ലും വടിയുമൊക്കെ താഴെയിട്ടു തൊട്ടടുത്ത വീട്ടിലേയ്ക്ക് ഓടി കയറി. എന്താണ് കാര്യമെന്നറിയാൻ നോക്കിയപ്പോഴാണ് അത് കണ്ടത്, ദേഹം മുഴുവൻ ചോരയുമായി ഒരു കിളിക്കുഞ്ഞു നിൽക്കുന്നു. അത് ഏതു പക്ഷിയുടെ കുഞ്ഞാണെന്നോ എന്താണ് സംഭവിച്ചതെന്നോ മനസിലായില്ല,അതിന്റെ നിറം തന്നെ ചുവപ്പാണെന്ന് തോന്നിപ്പോകും വിധമായിരുന്നു അവസ്ഥ !!! പതുക്കെ അടുത്തോട്ടു ചെല്ലുവാൻ തുനിഞ്ഞപ്പോൾ തന്നെ പാവം ഏന്തി വലിഞ്ഞു പൊന്തക്കാടിന്റെ ഉള്ളിലേയ്ക്ക് കയറി. ഒന്നുറപ്പാണ് ആ കുട്ടികളാണ് ഇതിന്റെ ഉത്തരവാദികൾ. വല്ലാതെ സങ്കടം തോന്നി തുടങ്ങി, ദയനീയമായ ആ നിൽപ്പ് കണ്ടാൽ തന്നെ കണ്ണു നിറയും !!! എന്തായാലും കുട്ടികൾ ഒന്നിനെയും പുറത്തു കണ്ടില്ല. ഇനി അവറ്റകൾ വരില്ല എന്ന പ്രതീക്ഷയോടെ ഞാൻ വഴിയിലേക്ക് പോയി. പോകുന്ന വഴിയിലെ കാഴ്ചകളിലോ ഇളം വെയിലിൽ കുളിച്ചു തുടങ്ങിയ ഈ ചുറ്റുപാടിലോ വലിയ പ്രത്യേകത ഒന്നും തോന്നിയില്ല.മനസ്സ് മുഴുവൻ ആ കിളിക്കുഞ്ഞിന്റെ നിൽപ്പാണ് !!

തിരികെ വന്നപ്പോൾ ആ കുട്ടികൾ എല്ലാം വഴിയിൽ തന്നെയുണ്ട്. ആ പാവം മറഞ്ഞിരുന്ന പൊന്തക്കാട് മുഴുവൻ ചവുട്ടിയരച്ചു കളഞ്ഞിരിക്കുന്നു. അവിടെ നിർത്തിയിട്ടോ നോക്കി നിന്നിട്ടോ ഇനിയൊരു കാര്യവുമില്ല എന്ന് മനസിലാക്കിയത് കൊണ്ടു തന്നെ തിരികെ പോന്നു.ആ കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, വളർത്തു ദോഷം തന്നെയാണ്. മറ്റൊരു ജീവനെ നരകിപ്പിച്ചു രസിച്ച ഈ പുലയാടി മക്കളെയൊക്കെ തല്ലി വളർത്തണമായിരുന്നു.

ഇന്ന് വൈകിട്ടാണ് കലാലയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പ്രിയപ്പെട്ട ഏട്ടൻ സഖാവ് അർജുൻ ഗോപിയുടെ ഒരു എഴുത്ത് കണ്ടത്. ഒരു പാവം തെരുവ് നായയെ മുപ്പല്ലി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചിരിക്കുന്നു !! അവർ അതിനെ പിടിച്ചു വേണ്ട ചികിത്സകൾ നൽകുകയും ചെയ്തു, ഭാഗ്യം കൊണ്ട് കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു. ഈ പ്രവർത്തി ചെയ്ത പിതൃശൂന്യനെ കണ്ടെത്തി കൊടുക്കുന്നവർക്ക് 10000 രൂപയും പ്രഖ്യാപിച്ചു.

ഇതൊക്കെ ഈ നാട്ടിൽ ഇനിയും നടക്കും, സ്വന്തം കാര്യവും നോക്കി ആർത്തിയോടെ പണം തിന്നു ജീവിക്കുന്ന മനുഷ്യരാണിവിടെ മുഴുവൻ. സ്വന്തം ജീവനു മാത്രം വില കൽപ്പിക്കുന്ന മനുഷ്യൻ ഇപ്പോൾ തിരക്കിലാണെന്ന് ഓർക്കുക , ഒരുനാൾ പുഴുക്കൾക്ക് ആസ്വദിച്ചു തിന്നുവാനുള്ള ശരീരം പുഷ്ടിപെടുത്തുന്ന തിരക്കിൽ !!! അതുകൊണ്ട് തന്നെ എത്രയും പ്രിയപ്പെട്ട മറ്റു ജീവികൾ അവനോട് പൊറുക്കുക…

ഇനി ഞാനും…

കാലൻ ഒരു നിസാരക്കാരനല്ല!

എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ഓരോ ദിവസവും മുൻപിലേക്ക് കടന്നു വരികയാണ് പതിവ്, എന്നാൽ ഇന്നത്തെ സംഭവം ഞാൻ പോയി വാങ്ങിയതാണ് !!

രാവിലെ എന്തെന്നില്ലാത്ത ഒരു സന്തോഷം നിറഞ്ഞു നിന്നിരുന്നു, വണ്ടിയോടിച്ചു പുറത്തിറങ്ങിയപ്പോൾ തന്നെ അതെല്ലാം തകിടം മറിഞ്ഞു !!! രണ്ടാമത്തൊരു വളവു തിരിഞ്ഞതും ഒരു ഓട്ടോ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ കടന്നു പോയി. നെഞ്ചിടിപ്പിന്റെ വേഗം ആ ഓട്ടോയെക്കാൾ കൂടുതലായിരുന്നു. അത്ഭുതം എന്തെന്നാൽ എന്റെ വണ്ടിയ്ക്ക് വല്ലാത്തൊരു പ്രത്യേകത കൈവന്നിരിക്കുന്നു, ബ്രേക്ക് രണ്ടും വലിച്ചു മുറുക്കി പിടിച്ചിട്ടും അവനൊരു കുലുക്കവുമില്ല. ഇതൊക്കെ എത്ര കണ്ടതാണെന്ന മട്ടിൽ മുൻപിലെ കുഴിയൊക്കെ ചാടിമറിഞ്ഞു. പോരാത്തതിന് റോഡരുകിൽ ചാഞ്ഞു കിടന്ന മാവിന്റെ ചില്ലകളുടെ തല്ലും മുഖത്തു വാങ്ങി തന്നു. എത്ര നല്ല സമയം !!! കുറച്ചു മുൻപിലെ അത്യാവശ്യം മുഴുത്ത ഹമ്പ് കണ്ടപ്പോൾ എന്റെ പകുതി ജീവൻ എങ്ങോട്ടോ പോയി. പ്രിയപ്പെട്ടവനെ ഞാൻ നിന്നോട് അപേക്ഷിക്കുകയാണ് ഒന്ന് നിന്നുകൂടെ??ഒന്നുമില്ലെങ്കിലും പലപ്പോഴായി കുടിക്കാൻ ഒരുപാട് പെട്രോൾ വാങ്ങിത്തന്ന കയ്യല്ലേ എന്റേത്, എന്നിട്ടും നീ ആ കൈക്കിട്ടു തന്നെ കൊത്തുവാണല്ലേ !!!! എന്റെ ഒരു കരച്ചിലും കേൾക്കാൻ പുള്ളിയ്ക്ക് സമയമില്ലായിരുന്നു, തൊട്ടു മുൻപിലെ തടസമൊക്കെ ചാടി കടന്ന് എന്നെയും കൊണ്ട് അടുത്ത വളവിലേയ്ക്ക് നീങ്ങി. ഭാഗ്യം കൊണ്ടാണ് അവന്റെ വേഗം കുറഞ്ഞതും പയ്യെ പയ്യെ നിന്നതും.

എന്തായാലും ഒരുപാട് നന്ദിയുണ്ട്, അതിലേറെ സ്നേഹമുണ്ട് പ്രിയപ്പെട്ട വണ്ടി…ഈ യാത്ര ഇത്ര മനോഹരമാക്കിയ നിനക്ക് തരാൻ ഈ ചേട്ടന്റെ കയ്യിൽ ഒന്നുമില്ലല്ലോ !! ഒരു മൂന്ന് ലിറ്റർ പെട്രോളു വാങ്ങി തരട്ടെ??

നാണം കൊണ്ടാണോ, അതോ പിണങ്ങിയത് കൊണ്ടാണോ എന്നറിയില്ല കക്ഷി മറുപടിയൊന്നും പറഞ്ഞില്ല.

ഇത് പറഞ്ഞപ്പോഴാണ് ഞാൻ ഒരുപാട് ചിരിച്ച അപകടത്തെപ്പറ്റി ഓർമ്മ വന്നത്. പത്തു വയസ്സേ അന്നുള്ളു. വലിയ സൈക്കിളിന്റ സീറ്റിൽ തൂങ്ങി കിടന്ന്, മറുകൈ ഒരു ഭാഗത്തെ ഹാൻഡിലിൽ പിടിച്ചു ഇടം കാലിട്ട് ചവുട്ടി നടക്കുന്നതേയുള്ളു. ആ മുഴുത്ത സൈക്കിളിന്റെ മുകളിൽ കയറിയിരുന്നു ചവിട്ടുന്നതും ശേഷം മറ്റൊരാളെ പിറകിലിരുത്തി ചവിട്ടുന്നതും വലിയൊരു സ്വപ്നമായിരുന്നു !!! ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ അപകടം നടക്കുന്നത്, കൂടെ രണ്ടു ചേട്ടന്മാരും ശംഭുവും ഉണ്ണിയും. കൂട്ടത്തിൽ നന്നായി സൈക്കിൾ ചവിട്ടുന്ന ശംഭു എന്നെ മുൻപിലും ഉണ്ണിയെ പിറകിലുമിരുത്തി അങ്ങനെ പറ പറക്കുകയാണ്. വാഹനം തൊട്ടടുത്ത വിജനമായ പട്ടന്റെ പറമ്പിലേക്ക് കയറിയിട്ടും വേഗത കുറഞ്ഞില്ല. അവിടെ നടുവിലുള്ള കുളം എത്തുന്നതിനു മുൻപേ പുറകിൽ ഇരുന്നവനും വാഹനത്തിന്റെ ഡ്രൈവർ ശംഭുവും ഇറങ്ങി പോയി. ഞാനിങ്ങനെ ഹാൻഡിലിൽ പിടിച്ചു പകച്ചു നിന്നു. എപ്പോഴാണ് അവറ്റകൾ വണ്ടിയിൽ നിന്നും ഇറങ്ങിയതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല !! പുറകിൽ നിന്നും ചിരിയുടെ ശബ്ദം മാത്രം കേൾക്കുന്നുണ്ടായിരുന്നു. അങ്ങനെ സംഭവിക്കേണ്ടത് സംഭവിച്ചു. ദേഹത്ത് നിറഞ്ഞു നിന്ന മണ്ണൊക്കെ തട്ടി കളഞ്ഞു അവരുടെ ചിരിയിൽ ഞാനും കൂടി, കൂടെ കുറച്ചു തെറിയും പറഞ്ഞു !!!

ഇടയ്ക്ക് ഒരുമിച്ചു കൂടുമ്പോൾ ഇക്കാര്യം പറഞ്ഞു ഇപ്പോഴും ചിരിക്കാറുണ്ട്… ഏറ്റവും ചിരി തന്ന മനോഹരമായൊരു അപകടം.

എന്നാൽ അറിഞ്ഞുകൊണ്ട് വരുത്തി വെയ്ക്കുന്ന അപകടങ്ങൾ ഇപ്പോൾ ഒരുപാട് ഉണ്ടല്ലോ. പതിയെ പോയാലും എത്തേണ്ടിടത്ത് എത്തുമെന്ന കാര്യത്തിനുപരി അൽപ്പം വേഗത്തിൽ പോയാൽ നാലാള് നോക്കുമല്ലോ എന്നൊരു വിചാരമാണ് എല്ലാറ്റിനും അടിത്തറ.

അതെ നീയൊക്കെ മിന്നലു പോലെ റോഡിലൂടെ പോകുമ്പോഴും, അങ്ങനെ ചെന്ന് എവിടെയെങ്കിലും ഇടിച്ചു കയറി ചോര വാർന്നു റോഡിൽ കിടക്കുമ്പോഴും തിരിഞ്ഞു നോക്കാൻ ആരുമുണ്ടാകില്ല. പോത്തിനെ ഇക്കാലമത്രയായിട്ടും നരകിപ്പിച്ചുകൊണ്ട് അതിന്റെ മുകളിൽ കയറിയിരുന്നു വർഷങ്ങൾ പഴക്കമുള്ള ഒരു ജീർണിച്ച കയറുമായി ചിലപ്പോൾ അവൻ വന്ന് തിരിഞ്ഞു നോക്കിയേക്കാം, ആ കാലൻ കഴുവേറി.

ഇങ്ങനെയുള്ള അപകടവും, മരണവുമൊക്കെ സ്വയം വരുത്തി വെയ്ക്കുന്നത് കൊണ്ടുതന്നെ,ഈ പറഞ്ഞ കാലനും നമ്മളു തന്നെയല്ലേ .

കാലാ…..😊

കൊതിയൻ

വൈകുന്നേരം പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴേ വരവേറ്റത് നല്ലൊരിളം കാറ്റാണ്. അടുത്തിടെയായി ഇങ്ങനെ വല്ലപ്പോഴുമുള്ള കൊച്ചു യാത്രകളാണ് ആകെയുള്ള ഒരേയൊരു ആശ്വാസം. പുറത്തിറങ്ങിയാലും പതിവുപോലെ തന്നെ ആരെയും കാണാറില്ല. പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ഒരുപാട് കിളികൾ ചിലച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ പറക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഒരുപക്ഷെ ഇവിടുത്തെ ദയനീയ അവസ്ഥ കണ്ട് ആകാശത്തുകൂടി വിലാപ യാത്ര നടത്തുന്നതായിരിക്കും. ഇനിയെങ്ങാനും അങ്ങനെയാണ് സംഭവമെങ്കിൽ പേരറിയാത്ത കിളികളെ നിങ്ങൾ എത്ര വലിയ മനസ്സുള്ളവരാണ് !!!!

വഴിയിൽ ബേക്കറിയുടെ അടുത്താണ് ആ മുഖം മുഖം ആദ്യമായിട്ടു കാണുന്നത്. കവിളൊക്കെ ചാടി നല്ല വട്ട മുഖം, ഉണ്ട കണ്ണിൽ വല്ലാത്ത തിളക്കമുണ്ട്. കവിളിന്റെ ഒത്ത നടുവിലും നെറ്റിയിലും കണ്മഷി കൊണ്ട് വൃത്തിയില്ലാത്ത ഒരു വട്ടപ്പൊട്ട് തൊട്ടിട്ടുണ്ട്. കണ്ണെഴുതിയെന്നു മനസ്സിലാക്കാനോ അവിടെ നല്ലൊരു കണ്ണുണ്ടെന്നു മനസ്സിലാക്കാനോ കഴിയാത്ത വിധം അതി ഭീകരമായിരുന്നു അവിടുത്തെ കണ്മഷി പ്രയോഗം. എന്തായാലും കക്ഷി ബേക്കറിയിൽ ചില്ലുകൂട്ടിൽ ഇരുന്ന് ക്ഷീണിച്ച കേക്കുകളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. തൊട്ടടുത്തുള്ള മനുഷ്യനെ അച്ഛൻ എന്നു വിളിക്കുന്നതൊഴിച്ചാൽ ബാക്കിയൊക്കെ മനസിലാക്കാൻ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഒരു ചില്ലു പാളിയ്ക്ക് അപ്പുറമുള്ള കേക്കിനോടുള്ള കൊതി മനസിലാക്കാൻ അങ്ങനെ പ്രത്യേകിച്ചൊരു ഭാഷയുടെ ആവശ്യമൊന്നും ഇല്ലല്ലോ. അതെ ഈ നാട്ടിൽ കൊതിയ്ക്ക് വയസില്ലാത്തതു കൊണ്ട് തന്നെ കൊതിയ്ക്ക് ഭാഷയുമില്ല, ആകെയുള്ളത് വല്ലാത്തൊരു സൗന്ദര്യമാണ്. ഇതൊക്കെ കണ്ടുകൊണ്ട് നിന്നപ്പോൾ അവൻ പതിയെ അപേക്ഷയുടെ ഭാഷയൊക്കെ നിർത്തി കരച്ചിലും തുടങ്ങിയിരുന്നു. അതെ കൊച്ചു കുട്ടികളുടെ കരച്ചിലിന് മുൻപിൽ തോൽവി സമ്മതിക്കാത്ത മാതാ പിതാക്കളുണ്ടോ ഇവിടെ. അങ്ങനെ കയ്യിൽ ഒരു കൊച്ചു കേക്കുമായി അവൻ അച്ഛന്റെ തോളിൽ കയറി.കാറിന്റെ ഉള്ളിലേയ്ക്ക് കയറുമ്പോഴും വല്ലാത്ത സന്തോഷമായിരുന്നു ആ കൊച്ചു മുഖത്ത്.

കുട്ടിക്കാലത്ത് അച്ഛനും അമ്മയുമായിട്ട് വൈക്കത്തഷ്ടമി കൂടാൻ പോകുമ്പോൾ ആകെയുള്ളൊരു കൊതി കളിപ്പാട്ടങ്ങളോടായിരുന്നു. ആകെയുള്ള ഒരേയൊരു ലക്ഷ്യം അതുമാത്രമായിരുന്നു എന്നു വേണം പറയാൻ. വൈക്കം എത്തും വരെ വളരെ അടങ്ങിയൊതുങ്ങി ഞാനും അനിയനും അവരുടെ കൂടെയങ്ങനെ നിൽക്കും. എന്നാൽ അമ്പലത്തിലേക്ക് പോകുന്ന വഴി തന്നെ പ്രശ്നങ്ങൾ ഓരോന്നായി തുടങ്ങും. വഴിയോര കടകളിൽ തൂങ്ങിയാടുന്ന കളിപ്പാട്ടങ്ങൾ വാങ്ങിച്ചു തരാൻ പറഞ്ഞുകൊണ്ടുള്ള വഴക്കിൽ ഞാൻ ഇടയ്ക്ക് അമ്മയുടെ കയ്യിൽ നുള്ളാനും മറക്കില്ലായിരുന്നു. അനിയനാകട്ടെ ചെരുപ്പെല്ലാം നിലത്തുരച്ചു കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തും !!! അങ്ങനെ കടയിൽ എത്തുമ്പോൾ ഗതികേടിനു ചൂണ്ടുന്നതെല്ലാം അച്ഛന്റെ കീശയെ തകിടം മറിയ്ക്കുന്നവയായിരുന്നു. ഒടുവിൽ ആകെയുള്ള കാശിനു ഞങ്ങൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങി തന്ന് തിരികെ മടങ്ങുന്നതാണ് പതിവ്. കിട്ടിയത് കൊണ്ട് തൃപ്തിപ്പെട്ടു ഞങ്ങളും വീട്ടിലേയ്ക്ക്. ഇങ്ങനെയുള്ള കുട്ടിക്കാല കൊതികളിൽ പലതും സാധിച്ചു തരാൻ ആ പാവങ്ങൾക്ക് കഴിഞ്ഞിട്ടില്ല, കാശിന്റെ അമിതമായ കുത്തൊഴുക്കാണ് തന്നെയാണ് ഇതിന്റെ മൂല കാരണവും !!! അന്നൊക്കെ ഇത്തിരി കാശ് കുറവായിരുന്നു, വീടിനു മുൻപിൽ ആകെ രണ്ടു കുഞ്ഞു കാശു മരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് പറമ്പ് മുഴുവൻ മരങ്ങൾ !!!!

ഇങ്ങനെ ഒരുപാട് ആഗ്രഹങ്ങളും കൊതികളും ഉള്ളതുകൊണ്ട് തന്നെയാണ് ഒരോ ദിവസവും മനുഷ്യൻ ആവേശത്തോടെ ജീവിച്ചു തീർക്കുന്നത്. ഒന്നു തീർന്നാൽ മറ്റൊരു കൊതി മനസ്സിൽ കേറുന്നത് കൊണ്ട് തന്നെ മരണം വരെ അവനൊരു കൊതിയനാണ്. അവസാന നിമിഷവും അവൻ ജീവിക്കാൻ കൊതിയ്ക്കും, പ്രിയപ്പെട്ടവരെ കാണുവാൻ കൊതിയ്ക്കും !!!

അതെ ഞാനും ഒരു കൊതിയനാണ്…

ചുംബനം

മഴയും മഴക്കാറുമെല്ലാം എങ്ങോട്ട് പോയതാണെന്ന് ഒരു നിശ്ചയമില്ലല്ലോ, നല്ല തെളിഞ്ഞൊരു അന്തരീക്ഷം കണ്ടതിൽ ഒരുപാട് സന്തോഷം തോന്നി.കാരണം മറ്റു ദിവസങ്ങളിൽ കാണാതിരുന്ന പലരും ഇന്ന് പുറത്ത് ചുറ്റി തിരിയുന്നുണ്ടായിരുന്നു !!മുറ്റത്തെ പൂക്കളെല്ലാം ഒരുപാട് സന്തോഷത്തോടെ ചാഞ്ഞും ചരിഞ്ഞും മറ്റു സുഹൃത്തുക്കളോട് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് നിന്നു.എല്ലാ ദിവസവും മുടങ്ങാതെ നോക്കുന്ന എന്നോട് ഒരക്ഷരവും മിണ്ടിയില്ല എന്നു മാത്രമല്ല തിരിഞ്ഞു നോക്കിയത് പോലുമില്ല !!! ഇങ്ങനെ വിടർന്നു നിന്ന് ഭംഗിയും സുഗന്ധവുമൊക്കെ തന്നു സന്തോഷിപ്പിക്കുന്നില്ലേ, അതു തന്നെ ധാരാളം.

സമീപമുള്ള കൊച്ചു കുളത്തിലെ കാര്യം വല്യ കഷ്ടമാണ്, രാവിലെ നോക്കുമ്പോൾ മുതൽ കുഞ്ഞു മീനുകളെല്ലാം കുളത്തിനു വട്ടമിടുന്നുണ്ട്. ഇങ്ങനെ പുറകെ പുറകെ ഓടി നടന്നത് എന്തിനാണെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ഇനി അവിടെ ദേശ താലപ്പൊലിയോ മറ്റോ നടക്കുന്നതായിരിക്കാം. തരുണീമണികളായ സുന്ദരി മീനുകൾ സാരിയൊക്കെ ഉടുത്തു കയ്യിൽ താലവുമായി നിര നിരയായി നടക്കട്ടെ. ഇതെല്ലാം ഇടം കണ്ണിട്ട് നോക്കി സുന്ദരൻ മീനുകൾ കൂടെ നീന്തി നടന്നോട്ടെ. അവിടെ ഇതൊന്നും വക വയ്ക്കാതെ തടിയൻ തവള കുളത്തിനു നടുവിൽ അതീവ സങ്കടത്തോടെ കിടക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ താലപ്പൊലിയ്ക്ക് പങ്കെടുക്കാൻ പുതിയ സാരി ഇല്ലാഞ്ഞിട്ടായിരിക്കാം. കിടക്കട്ടെ അങ്ങനെ തന്നെ കിടന്നോട്ടെ, ഇതെല്ലാം ഒരു സ്വാതന്ത്ര്യമല്ലേ…

ഇതിനിടയ്ക്ക് മറ്റു രണ്ടുപേരുടെ മഹനീയ സാന്നിധ്യം പൂക്കളെ ഒരുപാട് സന്തോഷിപ്പിച്ചു. നല്ല നിറമുള്ള വലിയ ചിറകുകൾ വീശി അവരങ്ങനെ പൂവിൽ വന്നിരിക്കും, ഒരുപാട് വിശേഷങ്ങൾ പറഞ്ഞുകൊണ്ട് ഒരുപാട് അടുക്കും. അവിടെ ഭൂമിയിലെ ഏറ്റവും സുന്ദരമായ പ്രണയത്തിനു ഞാൻ സാക്ഷിയായി. തീവ്ര പ്രണയത്തിൽ അകപ്പെട്ട ശലഭം പതിയെ പൂവിനെ ചുംബിച്ചു. വല്ലാത്തൊരു പ്രണയം തന്നെ!!! സംസാരിച്ചതിനേക്കാൾ ഒരുപാട് മനസ്സു തുറന്നത് ചുംബനത്തിൽ ആയിരിക്കണം, കാരണം അവരങ്ങനെ അൽപ്പ സമയം കൂടുതൽ നിന്നു. ഇങ്ങനെ പൂക്കളെ പ്രണയിച്ചും ചുംബനങ്ങൾ നൽകിയും വളരെ കുറച്ചു ദിവസങ്ങൾ മാത്രം ആയുസുള്ള ജീവിതം ശലഭങ്ങൾ എത്ര സന്തോഷത്തോടെയാണ് തീർക്കുന്നത് !!! ഇവിടെ തമ്മിൽ തല്ലിയും, കൊന്നും കൊലവിളിച്ചും വർഷങ്ങൾ ജീവിച്ചു തീർക്കുന്നു.പറയുവാനായിട്ട് എന്തു ഭംഗിയാണ് നമ്മുടെ ഈ ജീവിതത്തിനുള്ളത് ??

ഇവിടെ ആ പ്രണയ നിമിഷങ്ങൾ തീർത്തുകൊണ്ട് കാമുകിമാരോട് വിടചൊല്ലി അവരിരുവരും വട്ടം ചുറ്റി പറന്നു പൊങ്ങി.എത്രയും പ്രിയപ്പെട്ട കാമുകി കാമുകന്മാർ…

തിന്നു കൊഴുക്കട്ടെ !!

കൃഷി

കേൾക്കുമ്പോഴും കാണുമ്പോഴുമൊക്കെ വല്ലാത്ത അനുഭവമാണ് പാട ശേഖരങ്ങൾ. നെൽകൃഷി മാത്രമല്ല പലതരം കൃഷികളും കൃഷിക്കാരും ഇന്നീ നാട്ടിലുണ്ട്. എന്നാൽ കാലാവസ്ഥയുടെ കോരിചൊരിഞ്ഞുള്ള സ്നേഹം കാരണം വല്ലാതെ വഴിമുട്ടിയ അവസ്ഥയിലാണ് അവരെല്ലാം.

രാവിലെ നെൽവയലുകൾ കാണുമ്പോൾ വല്ലാത്തൊരു ഭംഗിയാണ്. ഇളം പച്ച നിറത്തിൽ നിറഞ്ഞു നിൽക്കുന്ന ഞാറിൽ വെയിൽ തട്ടുമ്പോൾ മഞ്ഞു തുള്ളികൾ കുണുങ്ങി ചിരിക്കാറുണ്ട്, അതെ ഒരോ കർഷകരുടെയും കഠിനാദ്ധ്വാനമാണ് അവിടെ മുളച്ചു പൊന്തുന്ന പച്ചപ്പ് മുഴുവൻ. കുറെ അടുത്തറിഞ്ഞുള്ള നോട്ടത്തിൽ ആ വയലുകൾ മുഴുവൻ ഒരുപാട് കുടുംബങ്ങളുടെ പ്രതീക്ഷകളെയും കാണുവാൻ കഴിയും. ഉഴുതു മറിച്ച വയലിൽ ഓരോ പിടി വിത്തും ഒരേ താളത്തിലെറിഞ്ഞു തുടങ്ങുന്ന കൃഷി കൊയ്ത്തു കാലം ആകുന്നതു വരെ ഞെഞ്ചിൽ തീയോടെയാണ് ഓരോ കർഷകനും ഇക്കാലത്ത് നോക്കി നിൽക്കുന്നത്.

കാലങ്ങൾ മുൻപുണ്ടായ പ്രളയത്തിൽ എല്ലാ കൃഷികളും നശിച്ച ഒരാളുടെ അവസ്ഥ ഞാൻ അടുത്തറിഞ്ഞതാണ്, പ്രിയപ്പെട്ട സഖാവ് മനോജ്‌ ഏട്ടൻ. ഒരുപാട് അലഞ്ഞിട്ടും ഒരു സഹായവും കിട്ടിയില്ല, എന്തിനാണ് കൂടുതൽ പറയുന്നത് ഒരു ആശ്വാസ വാക്ക് പറയുവാൻ പോലും ആരെയും കണ്ടില്ല !!! ലക്ഷങ്ങളുടെ നഷ്ട്ടമുണ്ടായിട്ടും ഇന്നും അദ്ദേഹം കൃഷിയുമായി മുന്നോട്ട് പോകുകയാണ്. പ്രകൃതി ദുരന്തങ്ങൾ ഓരോന്നായി വരുമ്പോഴും ഇങ്ങനെ നഷ്ട്ടപ്പെടുന്ന കൃഷിയുടെ മുതൽ മുടക്കിന്റെ നാലിലൊന്ന് കിട്ടാൻ കുറഞ്ഞത് അഞ്ചു ചെരുപ്പെങ്കിലും തേഞ്ഞു തീരേണ്ട അവസ്ഥയിലാണ് കർഷകർ. ഇന്ന് വൈകിട്ട് മനോജ്‌ ഏട്ടൻ അയച്ചു തന്ന വെള്ളം കയറിക്കൊണ്ടിരിക്കുന്ന കൃഷിയിടത്തിന്റെ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് ഒരുപാട് വിഷമം തോന്നിയത്. ഇതുപോലെ എത്ര കർഷകർ ഇന്ന് കേരളത്തിലുണ്ടാകും !!!??? എന്തൊക്കെ വന്നാലും കരുത്തോടെ ഈ മേഖലയെ കൈ വിടാതെ കൊണ്ടു നടക്കുന്ന ഇവരെ പോലുള്ള കർഷകരുടെ വിഷമമൊന്നും അത്യുന്നതങ്ങളിൽ നിലകൊള്ളുന്നവർക്ക് മനസിലാകില്ല !! കൈ കഴുകി പാത്രത്തിനു മുൻപിൽ ഇരുന്ന് വയറു നിറയെ കഴിക്കുമ്പോഴും ആ വിയർപ്പിന്റെ രുചി അവർക്ക് കിട്ടില്ല. ഇതൊക്കെ മനസ്സിലാകണമെങ്കിൽ ഇനിയും താഴേയ്ക്ക് ഇറങ്ങി വരണം. അവിടെ ഇതുപോലെ ഒരുപാട് സാധു ജീവികൾ ഇന്നും ജീവനോടെയുണ്ട് എല്ലാറ്റിനെയും തീറ്റി പോറ്റാൻ !!!

പുന്നപ്പുഴി എന്ന എന്റെ കൊച്ചു ഗ്രാമത്തിൽ ഇനിയുമുണ്ട് ഇതുപോലെ ഒരുപാട് കർഷകർ. കടവും നഷ്ട്ടങ്ങളുമൊക്കെ തലയ്ക്കു മുകളിൽ വന്നു നിന്നപ്പോൾ കൃഷി ഉപേക്ഷിക്കേണ്ടി വന്ന അച്ഛന്റെ മകനാണ് ഞാൻ, ഈ മഹാപാപി.

പ്രിയപ്പെട്ട കർഷകരെ ഇനിയും കൃഷി ചെയ്യുക, കാരണം ഒരുപാട് നെറികെട്ടവരെ നമുക്ക് ഇനിയും തീറ്റി പോറ്റാനുണ്ട്. തിന്നു കൊഴുക്കട്ടെ എല്ലാ കഴുവേറികളും…

Design a site like this with WordPress.com
Get started